ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം... ഡിജിറ്റല്‍ ഭീമന്മാര്‍ക്ക് ഐടി നിയമം വന്നാല്‍ വിലക്ക് വീഴുമോ? അധികൃതര്‍ അപകീര്‍ത്തികരമെന്ന് കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്ന പുതിയ നിയമവ്യവസ്ഥ ബുധനാഴ്ച പ്രാബല്യത്തില്‍
May 25, 2021, 10:05 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.05.2021) ഇന്ത്യയില്‍ പുതിയ ഐടി നിയമം ബുധനാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം... എന്നിങ്ങനെയുള്ള ഡിജിറ്റല്‍ ഭീമന്മാര്‍ക്ക് ഐടി നിയമം വന്നാല്‍ വിലക്ക് വീഴുമോ? അധികൃതര്‍ അപകീര്‍ത്തികരമെന്ന് കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.
പുതിയ നിയമത്തിലെ വ്യവസ്ഥ പ്രകാരം അപകീര്‍ത്തികരമെന്ന രീതിയില്‍ എത്തുന്ന പരാതികള്‍ പരിഹരിക്കാന്‍ രാജ്യത്തുതന്നെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും വേണം. സമൂഹ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉദ്ദേശിക്കുന്ന നിയമം ഇവയുടെ പ്രവര്‍ത്തനത്തെ എത്രകണ്ട് സ്വാധീനിക്കുമെന്ന് കണ്ടറിയണം.
നിബന്ധനകള്‍ക്കു വഴങ്ങാന്‍ കഴിഞ്ഞ ഫെബ്രുവരി 25ന് മൂന്നു മാസത്തെ ഇളവ് എല്ലാ സമൂഹ മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരുന്നു. ആറു മാസം നല്‍കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. ബുധനാഴ്ച പ്രാബല്യത്തിലാകുന്നതോടെ സര്‍ക്കാര്‍ വക ഇളവുകള്‍ കമ്പനികള്‍ക്ക് നഷ്ടമാകും. അതോടെ, ഇത്തരം പോസ്റ്റുകള്‍ക്ക് രാജ്യത്തെ ശിക്ഷാനിയമ പ്രകാരം കമ്പനികള്‍ നടപടികള്‍ നേരിടേണ്ടിവരും.
നിര്‍ദേശം പാലിക്കാത്ത പക്ഷം ഐടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള സുരക്ഷ നഷ്ടമാകുമെന്നാണ് ഭീഷണി. ഈ വകുപ്പ് സമൂഹ മാധ്യമങ്ങള്‍ക്ക് ക്രിമിനല്‍ നടപടികളില്‍ സുരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍, യുഎസ് ആസ്ഥാനമായ കമ്പനികള്‍ ഈ വിഷയത്തില്‍ മേധാവികളുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നാണ് സൂചന.
ഫെബ്രുവരിയിലാണ് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളടങ്ങുന്ന വ്യവസ്ഥകള്‍ കേന്ദ്ര സര്‍കാര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം രാജ്യത്തുതന്നെ പരാതി പരിഹാര ഉദ്യോഗസ്ഥനെയും നോഡല്‍ ഉദ്യോഗസ്ഥനെയും വെക്കണമെന്ന നിര്‍ദേശം പക്ഷേ, ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നിവ പാലിച്ചിട്ടില്ല. 50 ലക്ഷം വരിക്കാരുള്ള കമ്പനികളാണ് പട്ടികയിലുള്ളത്.
രാജ്യത്ത് 53 കോടി വാട്‌സ് ആപ് ഉപയോക്താക്കളുണ്ട്. യൂട്യൂബില്‍ 44.8 കോടി, ഫേസ്ബുക് 41 കോടി, ഇന്‍സ്റ്റഗ്രാം 11 കോടി, ട്വിറ്റര്‍ 1.75 കോടി എന്നിങ്ങനെയാണ് മറ്റുള്ളവയുടെ സാന്നിധ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.