കോഴിക്കോട്ടങ്ങാടിയിൽ മഴ പെയ്തതിന് കാസർകോട്ടോ കുടപിടിത്തം?

 


സൂപ്പി വാണിമേൽ

(www.kvartha.com 19.05.2021) രണ്ടാം പിണറായി മന്ത്രിസഭ രൂപവത്കരണ പശ്ചാത്തലത്തിൽ ആസ്വദിച്ച ഏറ്റവും വലിയ ഫലിതമാണ് ഐഎൻഎൽ കാസർകോട് ജില്ല നേതാക്കളുടെ പ്രസ്താവനകൾ. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടറി എംഎ ലത്വീഫ് സാഹിബിന്റെ നട്ടെല്ല് വളയാത്ത പ്രഖ്യാപനം കൂടിയായതോടെ ചിരിച്ച് മാസ്കിന്റെ വള്ളി പൊട്ടിപ്പോയി. ഐഎൻഎൽ പാർട്ടിയിലേക്ക് ആളുകളുടെ ഒഴുക്കുണ്ടാവുമത്രെ!


കോഴിക്കോട്ടങ്ങാടിയിൽ മഴ പെയ്തതിന് കാസർകോട്ടോ കുടപിടിത്തം?


ഇതൊരു പരിഹാസക്കുറിപ്പായി ഹൃദയപക്ഷ സഹോദരങ്ങൾ കരുതേണ്ടതില്ല. ഓർമ്മയുണ്ടോ ആ കാലം?ഇല്ലെങ്കിൽ നായന്മാർമൂലയിലേക്ക് ഞാൻ കൊണ്ടുപോവാം. അവിടെ ഇബ്രാഹിം സുലൈമാൻ സേട്ടിനെ കേൾക്കാൻ ഒഴുകിയെത്തിയ മുസ്ലിം യുവസഞ്ചയം അടയാളപ്പെടുത്തിയത് ജില്ലയിലെ മുസ്ലിം ലീഗിന്റെ പകുതിയോ അധികമോ ആയിരുന്നു. അതായത് പാർട്ടിയിലെ മധ്യവയസ്സിന് മുകളിലുള്ളവർ ഔദ്യോഗിക പക്ഷത്തും യുവത ഐഎൻഎൽ ഭാഗത്തും. സേട്ട് സാഹിബിന്റെ ഓരോ വാക്കിനോടും അവർ പരിഭാഷയെത്തും മുമ്പേ ആർത്തും കൈയടിച്ചും തക്ബീർ മുഴക്കിയും പ്രതികരിച്ചു. മുസ്ലിം ലീഗ് നേതൃത്വം അക്ഷരാർത്ഥത്തിൽ പകച്ചുപോയ പരിപാടികളായിരുന്നു ജില്ലയിൽ മിക്ക ഭാഗത്തും.

ആ യുവതയുടെ നേതൃത്വം കൈയടക്കിയത് മുസ്ലിം ലീഗിലെ തിരസ്കൃത വിഭാഗം. അവരെ നയിച്ചതാവട്ടെ മുസ്ലിം ലീഗിലെ ഒന്നോ രണ്ടോ നേതാക്കളോടുള്ള വിദ്വേഷവും. രാഷ്ട്രീയം പറയേണ്ടിടത്ത് അതിനായി ഊന്നൽ. മുസ്ലിം ലീഗ് നേതൃത്വം ഉറങ്ങിയില്ല. പതിയേ ക്ഷുഭിത യുവത്വത്തെ പതംവരുത്തി അവർ മുന്നോട്ട് പോയി. എന്നിട്ടും ജില്ല പഞ്ചായത്ത് ഭരണ പങ്കാളിത്തം, കാസർക്കോട് നഗരസഭയിൽ ആർ എസ് എസ് നേതാവിനൊപ്പം ഭരണം, പള്ളിക്കരയിലും ചില പഞ്ചായത്തുകളിലും മുൻതൂക്കം. ഇടതുപക്ഷ ഇറയത്ത് പായ വിരിച്ച് ഇനി എത്ര കാലം എന്ന ചിന്തയിൽ നിന്നാണ് പിഎംഎ സലാമും എൻഎ നെല്ലിക്കുന്നും കൂട്ടരും ഘർവാപസിയായത്.

കാസർകോട് ജില്ലയുടെ അയലത്തുനിൽക്കാൻ പോലും അംഗബലം നാഷനൽ ലീഗിന് ആദ്യവും അന്ത്യവും ഇല്ലാത്ത ജില്ലയാണ് കോഴിക്കോട്. ആ ജില്ലയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പന്ത്രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി വിജയിച്ച അഹ്‌മദ്‌ ദേവർകോവിലാണ് മന്ത്രിയാവുന്നത്. ആ മഴക്ക് കാസർക്കോട്ട് കുടപിടിക്കുന്ന സഹോദരങ്ങൾ കാണേണ്ടത് മൂന്നാം സ്ഥാനം കുത്തകയാക്കിയ സ്വന്തം സ്ഥിതിയാണ്. മൂന്നാമതും വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്നിന് ലഭിച്ചത് 63,296 വോട്ടുകൾ. ലത്വീഫ് സാഹിബിന് കിട്ടിയത് 28,323. ഇതിൽ നിന്ന് ഇടതുപാർട്ടി വോട്ടുകൾ കുറച്ചാൽ കിട്ടുന്നതാണവണമല്ലോ സ്വന്തം പാർട്ടി വോട്ടുകൾ. അതെത്രയെന്നറിയാൻ ഓരോ നേതാവും ഇടക്കൊന്ന് തിരിഞ്ഞുനോക്കണം. അപ്പോഴറിയും പിന്തുടരുന്നത് നിഴലോ ആളോ എന്ന്.

അഹ്മദ് ദേവർകോവിൽ തെരഞ്ഞെടുപ്പാരവം ഉയരുമ്പോൾ ആകാശത്തുനിന്ന് സ്ഥാനാർത്ഥിക്കുപ്പായത്തിൽ അത്തറു പൂശി പൊട്ടിവീണതല്ല. സമുദായ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം കൈയൊപ്പ് ചാർത്തിയാണ്. കീശയിലേക്കെന്നല്ല, കീശയിൽ നിന്ന് എന്നതാണ് സാമ്പത്തിക ശാസ്ത്രം. നട്ടെല്ല് നിവർത്തി നിന്നത് ചവിട്ടി വളച്ചുകളഞ്ഞ അവസ്ഥ താണ്ടിയാണ്.

കടൽ മുന്നിൽ തന്നിട്ട് കോരാൻ കഴിയാത്ത കൂട്ടരാണ് രണ്ട് ജില്ലയപ്പുറത്ത് ഒരാൾ രണ്ടരക്കൊല്ലം മന്ത്രിയാവുമ്പോഴേക്കും ബക്കറ്റിലേക്ക് കടലൊഴുക്കുമെന്ന് വീമ്പിളക്കുന്നത്. എവിടന്ന് ആളുകൾ ഒഴുകി എങ്ങോട്ട് വരുമെന്നാണ്? രണ്ടാം പിണറായി മന്ത്രിസഭയുടെ നയംതന്നെ ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തലാണ്. മന്ത്രിയാവാത്ത നേതാക്കൾ പാർട്ടി നയിക്കും. അവർ പ്രഗത്ഭരും പരിചയസമ്പന്നരുമാണ്. ആ ദൗത്യം തന്നെയാവും നാഷനൽ ലീഗിനും. തിരുവനന്തപുരത്തേക്ക് എത്ര പേർ പോയി എന്നല്ല, ശാഖാതലങ്ങളിൽ എന്തോരം ആളുകൾ പാർട്ടിയിലേക്ക് വന്നു എന്ന കണക്കാണ് മുന്നണിയിൽ ചർച്ചക്ക് വരുക.

അതിന് ആദ്യം വേണ്ടത് ശാഖ കമ്മിറ്റികളാണ്. കടപ്പുറം വളരെ വിശാലമായി കിടക്കുന്നതുകൊണ്ട് ഉപയോഗങ്ങൾ വേറെയുണ്ട്. ശാഖകൾ എന്നതുകൊണ്ട് ഉദ്ദ്യേശിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണ ബാനർ കെട്ടാനുള്ള മരക്കൊമ്പുകളല്ല, കീഴ്ത്തട്ട് കമ്മിറ്റികളാണ്. അതിന് ഇറങ്ങുമ്പോൾ അടി കിട്ടിയേക്കാം. നിവർന്ന നട്ടെല്ല് അഹ്മദ് ദേവർകോവിലിനെപ്പൊലെ പൊട്ടിയെന്നുവരാം. പിന്തിരിയരുത്. പി രാഘവന്റെ പിൻഗാമി സി എച്ച് കുഞ്ഞമ്പു നിങ്ങളെ സഹായിക്കും. കേസുകൾ പണ്ട് നെല്ലിക്കുന്നിന്റെ കത്തുകൾ പരിഗണിച്ച് ഇ കെ നായനാർ ഒഴിവാക്കിയ പോലെ പിണറായി വിജയനും ചെയ്തുതരും.

Keywords:  Kozhikode, Kasaragod, Kerala, News, Pinarayi Vijayan, INL, Rain, Muslim, Muslim-League, Politics, MLA, Minister, Why use umbrella in Kasargod if rains in Kozhikode?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia