അക്വേറിയം സിനിമ തടയണമെന്ന് കന്യാസ്ത്രീകളുടെ സംഘടന; ഒടിടി റിലീസ് സ്റ്റേ ചെയ്ത് ഹൈകോടതി
May 12, 2021, 08:59 IST
കൊച്ചി: (www.kvartha.com 12.05.2021) അക്വേറിയം എന്ന പേരിലുള്ള മലയാള സിനിമയുടെ ഒടിടി റിലീസ് സ്റ്റേ ചെയ്ത് ഹൈകോടതി. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സിനിമ റിലീസ് കോടതി സ്റ്റേ ചെയ്തത്.
നേരത്തെ നിരോധിച്ച 'പിതാവിനും പുത്രനും' എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി.മെയ് 14 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് വോയ്സ് ഓഫ് നണ്‍സ് സമര്‍പിച്ച റിട് ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതി സിനിമാ റിലീസ് സ്റ്റേ ചെയ്തത്.
2013-ല്‍ പിതാവിനും പുത്രനും എന്ന പേരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല. സെന്‍സര്‍ ബോര്‍ഡ് കേരള ഘടകവും റിവിഷന്‍ കമിറ്റിയും അപലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് 2020-ല്‍ പേര് മാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റദ്ധരിപ്പിച്ചാണ് സെര്‍ടിഫികെറ്റ് കരസ്ഥമാക്കിയത് എന്നാണ് വിവരം. എന്നാല്‍ ഒടിടി റിലീസിനോട് അനുബന്ധിച്ച് പത്രങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയില്‍ അപലേറ്റ് ട്രൈബ്യൂണലില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പേര് മാറ്റിയതോടെയാണ് തങ്ങള്‍ക്ക് സെര്‍ടിഫികെറ്റ് ലഭിച്ചത് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
ചിത്രത്തിന്റെ ട്രെയ്ലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. സന്യസ്തരേയും ക്രൈസ്തവ വിശ്വാസികളെയും അവഹേളിക്കുന്ന വിധത്തിലായിരുന്നു ട്രെയ്ലര്‍ എന്നാണ് ആരോപണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.