മറ്റൊരാളുടെ മൃതദേഹത്തില്‍ മരണാനന്തരചടങ്ങുകള്‍ നടത്തി വീട്ടുകാര്‍; ശവസംസ്‌ക്കാരം നടത്തി ഒരാഴ്ചക്ക് ശേഷം മരിച്ചെന്ന് കരുതിയ വ്യക്തി ജീവനോടെ തിരിച്ചെത്തി
May 28, 2021, 13:29 IST
ADVERTISEMENT
ജയ്പുര്‍: (www.kvartha.com 28.05.2021) മറ്റൊരാളുടെ മൃതദേഹത്തില്‍ മരണാനന്തരചടങ്ങുകള്‍ നടത്തി ഒരാഴ്ചക്ക് ശേഷം മരിച്ചെന്ന് കരുതിയ വ്യക്തി ജീവനോടെ തിരിച്ചെത്തി. രാജസ്ഥാനിലാണ് മരിച്ചതായി കരുതി ബന്ധുക്കള്‍ സംസ്‌കാരം നടത്തിയ വ്യക്തി ഒരാഴ്ചക്ക് ശേഷം തിരിച്ചുവന്നത്.
രാജസ്ഥാനിലെ സര്‍കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ കെ ആശുപത്രിയില്‍ 40കാരനായ ഒരാള്‍ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ അജ്ഞാതനെന്ന് വിലയിരുത്തി പ്രദേശത്തെ പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. ഓംകുമാറിനെ കുറിച്ച് വിവരം ഒന്നുമില്ലാത്തതിനാല്‍ ആശുപത്രിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം 40കാരനായ ഓംകാര്‍ ലാല്‍ ഗഡുലിയയുടേതാണെന്ന് തെറ്റിദ്ധരിക്കുകയും മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍ ഒരാഴ്ചക്ക് ശേഷം ഓംകാര്‍ വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറിപ്പോയ കാര്യം അറിയുന്നത്.
മദ്യപാനിയായ ഗഡുലിയ കുടുംബത്തെ അറിയിക്കാതെ മേയ് 11ന് ഉദയ്പുരിലേക്ക് പോകുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ അസുഖബാധിതനായ അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. ഗഡുലിയ ആശുപത്രിയില്‍ പ്രവേശിച്ച ദിവസം തന്നെ ആര്‍ കെ ആശുപത്രിയില്‍ മറ്റേയാളും ചികിത്സ തേടിയെത്തി. ചികിത്സക്കിടെ അദ്ദേഹം മരിക്കുകയും ചെയ്തു.
'ആശുപത്രിയില്‍നിന്ന് മൂന്നുദിവസമായി അജ്ഞാതമായ ഒരു മൃതദേഹം സൂക്ഷിച്ചിരിക്കുന്നുവെന്ന കത്ത് വന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി നിരവധി ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. മേയ് 15ന് നിരവധി പേര്‍ മൃതദേഹം തിരിച്ചറിയുന്നതിനായി ആശുപത്രിയില്‍ എത്തിയിരുന്നു. ഇതില്‍ ഒരു കൂട്ടര്‍ മൃതദേഹം തിരിച്ചറിയുകയും പോസ്റ്റ്‌മോര്‍ടെം നടത്താതെ മൃതദേഹം വിട്ടുനല്‍കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു' -കന്‍ക്രോലി പൊലീസ് സ്‌റ്റേഷന്‍ എസ് എച് ഒ പറഞ്ഞു.
തുടര്‍ന്ന്, ഡി എന്‍ എ പരിശോധനയോ പോസ്റ്റ്‌മോര്‍ടെമോ നടത്താതെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിനാല്‍ മൃതദേഹം കൈമാറി. മേയ് 15ന് അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ചക്ക് ശേഷം മേയ് 23ന് ഗഡുലിയ വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറി സംസ്‌കരിച്ച വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 40കാരനായ ഗോവര്‍ധര്‍ പ്രജാപത് എന്നയാളാന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചതെന്ന കണ്ടെത്തിയത്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതരും പൊലീസും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

