കനറാ ബാങ്ക് തട്ടിപ്പ് കേസില്‍ ട്വിസ്റ്റ്; 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരന്റെയും ബന്ധുക്കളുടെയും അകൗണ്ടില്‍ പണമില്ലെന്ന് പൊലീസ്
May 18, 2021, 12:48 IST
പത്തനംതിട്ട: (www.kvartha.com 18.05.2021) കനറാ ബാങ്ക് തട്ടിപ്പ് കേസില്‍ ട്വിസ്റ്റ്. ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍ നിന്ന് എട്ട് കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി വിജീഷ് വര്‍ഗീസിന്റെ അകൗണ്ടില്‍ പണമില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. അകൗണ്ട് മരവിപ്പിക്കും മുന്‍പ് മുഴുവന്‍ തുകയും പിന്‍വലിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. നിലവില്‍ പ്രതിയുടെയും ബന്ധുക്കളുടെയും അകൗണ്ടില്‍ മിനിമം ബാലന്‍സ് മാത്രമേ ഉള്ളൂ.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വിജീഷ് വര്‍ഗീസിനെ ചോദ്യം ചെയ്തതിലൂടെയാണ് അകൗണ്ട് കാലിയായ വിവരം കണ്ടെത്തിയത്. തട്ടിയെടുത്ത തുകയില്‍ ആറര കോടിയോളം രൂപ പ്രതി വിജീഷ്, ഭാര്യ സൂര്യ താര വര്‍ഗീസ്, പ്രതിയുടെ അമ്മ, ഭാര്യാ പിതാവ് എന്നിവരുടെ അകൗണ്ടുകളിലേക്ക് മാറ്റിയിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ നിലവില്‍ ഈ നാല് അകൗണ്ടുകളും കാലിയാണ്. പണം മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ ബന്ധുക്കളുടെ അകൗണ്ടിലേക്കും പണം മാറ്റിയതായി വിജീഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
സംശയാസ്പദമായ മുഴുവന്‍ അകൗണ്ടുകളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
14 മാസം കൊണ്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് കൈക്കലാക്കിയത്. മാസങ്ങള്‍ക്കു മുന്‍പു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപോര്‍ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.