ബ്രിടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പ്രതിശ്രുത വധു കാരി സിമന്‍സും തമ്മിലുള്ള വിവാഹം നടന്നതായി റിപോര്‍ട്

 


ലന്‍ഡന്‍: (www.kvartha.com 30.05.2021) ബ്രിടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പ്രതിശ്രുത വധു കാരി സിമന്‍സും തമ്മിലുള്ള വിവാഹം നടന്നതായി റിപോര്‍ട്. വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ ശനിയാഴ്ച നടന്ന രഹസ്യ ചടങ്ങിലായിരുന്നു വിവാഹമെന്നാണ് ബ്രിടിഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. എന്നാല്‍ ലന്‍ഡനിലെ ഡൗണിങ് സ്ട്രീറ്റിലുള്ള ഔദ്യോഗിക ഓഫിസിലെ വക്താവ് ഇതേക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ബ്രിടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പ്രതിശ്രുത വധു കാരി സിമന്‍സും തമ്മിലുള്ള വിവാഹം നടന്നതായി റിപോര്‍ട്

ചടങ്ങിന് അവസാന നിമിഷമാണ് അതിഥികളെ ക്ഷണിച്ചതെന്നും ജോണ്‍സന്റെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പോലും വിവാഹത്തെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇന്‍ഗ്ലണ്ടിലെ വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 30 പേരായി പരിമിതപ്പെടുത്തിയിരുന്നു.

പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1:30ന് കത്തീഡ്രല്‍ പെട്ടെന്ന് പൂട്ടിയിട്ടു. 33 കാരിയായ സിമന്‍സ് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെളുത്ത നീളന്‍ വസ്ത്രത്തില്‍ മൂടുപടമില്ലാതെ എത്തിയെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. 56കാരനായ ജോണ്‍സനും സിമന്‍സും ലിവിങ് ടുഗതറായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹനിശ്ചയം. ദമ്പതികളുടെ മകനായ വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സണ്‍ 2020 ഏപ്രിലില്‍ ജനിച്ചു.

ജോണ്‍സന്റെ മൂന്നാം വിവാഹമാണിത്. അലീഗ്ര ഒവനാണ് ആദ്യ ഭാര്യ. 1987 ല്‍ വിവാഹിതരായി. 1993ല്‍ വേര്‍പിരിഞ്ഞു. ഇന്ത്യന്‍ വേരുകളുള്ള മറീന വീലറെ വിവാഹം ചെയ്തത് അതേ വര്‍ഷം തന്നെ. നാലു മക്കളുമായി 25 വര്‍ഷം നീണ്ട ആ ദാമ്പത്യം 2018ല്‍ അവസാനിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ടിയുടെ കമ്യൂണിക്കേഷന്‍സ് മേധാവിയായിരുന്ന കാരി 2012ലെ ലന്‍ഡന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ജോണ്‍സന്റെ പ്രചാരണ സംഘത്തിലെ സജീവസാന്നിധ്യമായിരുന്നു.

Keywords:  Boris Johnson marries Carrie Symonds at Westminster Cathedral, London, News, Media, Report, Marriage, Prime Minister, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia