രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ കുതിച്ചെത്തിയത് അജ്ഞാത വസ്തു, ഒഴിവായത് വന്‍ കൂട്ടിയിടി, ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് 4 സഞ്ചാരികള്‍

 


ന്യൂയോര്‍ക്: (www.kvartha.com 06.05.2021) രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ കുതിച്ചെത്തിയത് അജ്ഞാത വസ്തു. മുന്‍കരുതല്‍ എടുത്തിരുന്നതിനാല്‍ ഒഴിവായത് വന്‍ കൂട്ടിയിടി. ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് നാല് സഞ്ചാരികള്‍.

സ്പേസ് എക്സ് ബഹിരാകാശ പേടകവും യുഎഫ്ഒയുമായുള്ള(Unidentified flying object) കൂട്ടിയിടിയാണ് തലനാരിഴക്ക് ഒഴിവായത്. യാത്രികരുമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതിനിടെ ബഹിരാകാശത്ത് വെച്ച് കൂട്ടിയിടി മുന്നറിയിപ്പ് നല്‍കേണ്ടി വന്ന വിവരം യുഎസ് സ്പേസ് കമാന്റ് തന്നെയാണ് പുറത്തുവിട്ടത്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ സ്പേസ്‌ക്രാഫ്റ്റിനാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത വസ്തുവുമായുള്ള കൂട്ടിയിടിയുടെ വക്കിലേക്കെത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ കുതിച്ചെത്തിയത് അജ്ഞാത വസ്തു, ഒഴിവായത് വന്‍ കൂട്ടിയിടി, ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് 4 സഞ്ചാരികള്‍
കൂട്ടിയിടിക്കുമോ എന്ന പരിഭ്രമത്തെക്കുറിച്ച് നാസ വക്താവ് കെല്ലി ഹംഫെയര്‍ തന്നെ വിശദമാക്കിയിട്ടുണ്ട്. യുഎസ് സ്പേസ് കമാന്റാണ് നാസ/സ്പേസ്എക്സ് ടീമിന് കൂട്ടിയിടി സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഡ്രാഗണ്‍ ക്രൂവിലെ സംഘത്തിന് കാര്യമായ പ്രതികരണത്തിനു സമയം ലഭിച്ചിരുന്നില്ല. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ സ്പേസ് സ്യൂട്ടുകള്‍ ധരിക്കാന്‍ സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച് ഏഴ് മണിക്കൂറിന് ശേഷമാണ് കൂട്ടിയിടി മുന്നറിയിപ്പ് നല്‍കിയത്. നാല് സഞ്ചാരികളാണ് ഈ സമയം സ്പേസ് എക്സിന്റെ ഡ്രാഗണ്‍ സ്പേസ് ഷിപ്പില്‍ ഐഎസ്എസിലേക്ക് പോയത്. നാസയുടെ ഷേന്‍ കിംബ്രോ, മേഗന്‍ മക്ആര്‍തര്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ തോമസ് പെസ്‌ക്വിറ്റ്, ജപ്പാന്റെ അകിഹികോ ഹോഷേയ്ഡ് എന്നിവരായിരുന്നു ആ സഞ്ചാരികള്‍. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്നതിനുള്ള അവസാന വട്ട തയാറെടുപ്പിലായിരുന്നു കൂട്ടിയിടി മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ ഇവര്‍.

എത്രയും വേഗത്തില്‍ സാധ്യമായ മുന്‍കരുതലുകള്‍ എടുക്കാനായിരുന്നു നാസ സഞ്ചാരികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. യുഎഫ്ഒ ഡ്രാഗണ്‍ പേടകത്തിന് ഏറ്റവും അടുത്തെത്തിയത് 13.42 (EST)നായിരുന്നു. നിര്‍ദേശത്തെ പിന്തുടര്‍ന്ന് അപ്പോള്‍ ബഹിരാകാശ സ്യൂട്ടുകള്‍ ധരിച്ച് ഇരിപ്പിടങ്ങളിലായിരുന്നു സഞ്ചാരികള്‍. ഏതാണ്ട് ഇരുപത് സെക്കന്‍ഡോളം എന്തും സംഭവിക്കാമെന്ന ആകാംഷയിലായിരുന്നു. പിന്നീട് യുഎഫ്ഒ ഡ്രാഗണ്‍ പേടകത്തിന്റെ ദിശയില്‍ നിന്നും അകന്നതോടെയാണ് ബഹിരാകാശത്തെ സഞ്ചാരികളുടേയും ഭൂമിയിലെ ശാസ്ത്രജ്ഞരുടേയും ശ്വാസം നേരെ വീണത്.

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഡ്രാഗണ്‍ പേടകത്തിന് 42 കിലോമീറ്റര്‍ വരെ അടുത്ത് ഈ യുഎഫ്ഒ എത്തിയതായി കണ്ടെത്തി. ഇത് വളരെ അകലെയല്ലേ എന്ന് പലര്‍ക്കും തോന്നാമെങ്കിലും ബഹിരാകാശത്തെ കണക്കുകള്‍ പ്രകാരം കൂട്ടിയിടിക്കുള്ള സാധ്യത ഉയര്‍ന്നതായിരുന്നുവെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

പൂര്‍ണമായും സ്വയം നിയന്ത്രിക്കാന്‍ ശേഷിയുണ്ട് ഡ്രാഗണ്‍ പേടകത്തിന്. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മനുഷ്യനും നിയന്ത്രിക്കാന്‍ കഴിയും. യുഎഫ്എയുമായുള്ള കൂട്ടിയിടി ഭീഷണിയില്‍ അത് ഉപയോഗിക്കേണ്ടി വന്നില്ലെന്നും നാസ അധികൃതര്‍ അറിയിക്കുന്നു.

ഉദ്വേഗം നിറഞ്ഞ യാത്രയ്‌ക്കൊടുവില്‍ ഡ്രാഗണ്‍ പേടകത്തിലെ സഞ്ചാരികള്‍ വൈകാതെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഭാവിയില്‍ നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ വരാനിരിക്കെ ഇത്തരമൊരു യുഎഫ്ഒ അപകട ഭീഷണിയെ ഗുരുതരമായാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ എടുക്കുന്നത്.

ബഹിരാകാശത്ത് വ്യാപകമായുള്ള മനുഷ്യ നിര്‍മിത മാലിന്യങ്ങള്‍ ഭാവിയിലെ ദൗത്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകളുണ്ട്. ഒരു സെന്റിമീറ്റര്‍ മുതല്‍ ഒരു മില്ലി മീറ്റര്‍ വരെ വലുപ്പത്തിലുള്ള 12.80കോടി വസ്തുക്കളും ഒരു സെന്റിമീറ്റര്‍ മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ വലുപ്പമുള്ള ഒമ്പത് ലക്ഷം വസ്തുക്കളും പത്ത് സെന്റിമീറ്ററിനേക്കാള്‍ വലുപ്പമുള്ള 34,000 ലേറെ വസ്തുക്കളും ഭൂമിക്ക് ചുറ്റും കറങ്ങുന്നുവെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി തന്നെ കണക്കുകൂട്ടുന്നത്.

ഇവയുടെ വലുപ്പം ചെറുതാണെന്നു കരുതി അവ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതാകുമെന്ന് ധരിക്കരുത്. മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യങ്ങളില്‍ പലതും ഏതാണ്ട് മണിക്കൂറില്‍ 28,163 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. അതായത് ഒരു വെടിയുണ്ടയേക്കാള്‍ പത്തിരട്ടി വേഗം. പത്ത് സെന്റിമീറ്റര്‍ വലുപ്പമുള്ള ഒരു അലൂമിനിയത്തിന്റെ ഭാഗം ബഹിരാകാശത്ത് വെച്ച് പേടകത്തിലോ മറ്റോ ഇടിച്ചാല്‍ അതുണ്ടാക്കുന്ന ആഘാതം ഏഴ് കിലോഗ്രാം ടിഎന്‍ടിക്ക് സമമാണ്.

Keywords:  An Unidentified Object Was Flying Just 28 Miles From SpaceX's Spacecraft, New York, News, Technology, Passengers, Warning, World.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia