ജീവനക്കാരനെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ പുറത്താക്കി വൈറ്റ് ഹൗസ്
Mar 10, 2021, 10:56 IST
വാഷിംഗ്ടണ്‍: (www.kvartha.com 10.03.2021) അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ പുറത്താക്കി വൈറ്റ് ഹൗസ്. ജീവനക്കാരനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് വളര്‍ത്തുനായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്നും തിരിച്ചയച്ചത്. നായയുടെ അക്രമസ്വഭാവം കണക്കിലെടുത്താണ് ബൈഡന്റെ ഡെലാവേറിലുള്ള വീട്ടിലേക്ക് ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കിയത്. വൈറ്റ് ഹൗസ് സെക്രടറി ജെന്‍ സാകിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
'ചാംപും മേജറും പുതിയ സ്ഥലവും ആള്‍ക്കാരുമായി പരിചയപ്പെട്ടു വരുന്നേയുള്ളൂ. മേജറിന് അപരിചിതനായ ഒരാള്‍ തിങ്കളാഴ്ച വൈറ്റ് ഹൗസിലെത്തിയപ്പോള്‍ നടന്ന സംഭവത്തില്‍ അയാള്‍ക്ക് ചില ചെറിയ പരിക്കുകള്‍ പറ്റി,' ജെന്‍ സാകി പറഞ്ഞു. വൈറ്റ് ഹൗസ് മെഡികല്‍ യൂണിറ്റ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റയാള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നായ് കടിച്ചു പരിക്കേല്‍പിച്ച ജീവനക്കാരന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ നായ് ആക്രമിച്ചുവെന്ന് വൈറ്റ ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മേജറിനെയും ചാംപിനെയും നേരത്തെ തന്നെ വീട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായിരുന്നെന്നും വൈകാതെ അവര്‍ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുമെന്നും ജെന്‍ സാകി അറിയിച്ചു. എപ്പോഴായിരിക്കും അതെന്ന ചോദ്യത്തിന് ഉടന്‍ എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
2018ലാണ് ചാംപ്, മേജര്‍ എന്നീ പേരുള്ള രണ്ട് നായ്ക്കളെ ബൈഡന്‍ ദത്തെടുക്കുന്നത്. മേജര്‍ നേരത്തെയും പല വേദികളില്‍ ആക്രമണോത്സുകമായ രീതിയില്‍ പെരുമാറിയിട്ടുണ്ട്. ആളുകള്‍ക്ക് നേരെ കുരക്കുകയും ചാടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ ബൈഡന് പല തവണ പഴി കേട്ടിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.