ഭര്‍ത്താവ് പ്രശ്‌നക്കാരനല്ല അയല്‍വാസികളോടോ അടുത്ത കുടുംബക്കാരോടോ ചോദിച്ചാല്‍ സത്യം അറിയാം; ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ എടുത്ത വിഡിയോ കുടുംബ വാട്‌സാപ് ഗ്രൂപില്‍ ഇട്ടതാണ് ഷെയര്‍ ചെയ്തു വൈറലായത്; അറസ്റ്റിന് പിന്നാലെ വിശദീകരണവുമായി സുനിലിന്റെ ഭാര്യ രംഗത്ത്
Dec 22, 2020, 17:44 IST
തിരുവനന്തപുരം: (www.kvartha.com 22.12.2020) സ്വന്തം മക്കളെ ഉപദ്രവിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് അറസ്റ്റിലായ ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ ന്യായീകരിച്ച് ഭാര്യ രംഗത്ത്. കുടുംബത്തിലുണ്ടായ ചെറിയ തര്‍ക്കത്തിന്റെ പുറത്ത് ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ വേണ്ടി എടുത്ത വീഡിയോ ആണ് വൈറലായതെന്നും വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ അച്ഛനെ പേടിപ്പിക്കാന്‍ വേണ്ടിയാണ് മകള്‍ കരഞ്ഞതെന്നും സുനിലിന്റെ ഭാര്യ പറഞ്ഞു.

ഞാനൊരു രോഗിയാണ് വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഞങ്ങളെ നോക്കുന്നത്. എന്നെയും കൊണ്ട് ഇന്ന് അദ്ദേഹം ചെക്കപ്പിന് പോകേണ്ടതാണ്. ഇന്നേവരെ എന്നെയോ മക്കളെയോ അദ്ദേഹം ഉപദ്രവിച്ചിട്ടില്ല. എന്നേയും മക്കളേയും രക്ഷിക്കണം ഞങ്ങള്‍ക്ക് ആരുമില്ലാത്ത അവസ്ഥയാണ്. ഭര്‍ത്താവിനെ രക്ഷിക്കണം - സുനിലിന്റെ ഭാര്യ പറഞ്ഞു.
അതേസമയം സുനില്‍ കുമാറിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകന്‍ പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ആറ്റിങ്ങല്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇയാളെ ജയിലിലേക്ക് മാറ്റിയേക്കും.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു പെണ്‍കുട്ടിയേയും അവളുടെ അനിയനേയും ഒരാള്‍ വടി കൊണ്ട് അടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. അടിക്കല്ലേയെന്നും ഉപദ്രവിക്കല്ലേയെന്നും പെണ്‍കുട്ടി കരഞ്ഞു കൊണ്ടു പറയുന്നതും ഒപ്പമുള്ള ആണ്‍കുട്ടി ഭയന്ന് വിറച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഷൂട്ട് ചെയ്ത ആളെ അടിക്കുന്ന ആള്‍ ചവിട്ടാന്‍ നോക്കുന്നതും വീഡിയോയിലുണ്ട്.
വൈറലായ ഈ ദൃശ്യങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രോഷം ഉയര്‍ന്നിരുന്നു. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയും ദൃശ്യങ്ങളില്‍ ഉള്ളയാളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സുനിലിനെ അറസ്റ്റ് ചെയ്യുന്നത്.
Keywords: Video of child abuse: Sunil's wife says her husband is not a problem, Thiruvananthapuram, News, Local News, Arrested, Wife, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.