തിരുവനന്തപുരം: (www.kvartha.com 14.12.2020) മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖനായ എസ് വി പ്രദീപിന്‍റെ ദുരൂഹ മരണത്തില്‍ ഐ ജി റാങ്കില്‍ കുറയാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്‍റ് പ്രതിനിധികളുടെ സംഘടനയായ കോം ഇന്ത്യ ആവശ്യപ്പെട്ടു.
ഫോർട്ട് അസി. കമ്മീഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ അന്വേഷണം അപര്യാപ്തമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പ്രദീപിന് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നതായി സംശയിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബവും അത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഒട്ടേറെ വിവാദ സംഭവങ്ങളില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. അദ്ദേഹത്തിന്റെ മരണത്തിന് കാരണമായ നേമംകാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടം ദുരൂഹമാണ്.
പ്രദീപിൻ്റെ മരണം അന്വേഷിക്കാന്‍ ഫോർട്ട് എ സി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രദീപിന്‍റെ മരണത്തില്‍ ഐ ജി റാങ്കില്‍ കുറയാത്ത ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ആവശ്യം.
സംഭവത്തിൻ്റെ അതീവ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അടിയന്തര തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ കോം പ്രസിഡന്‍റ് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി അബ്ദുൽ മുജീബ് എന്നിവര്‍ ആവശ്യപ്പെട്ടു.
Keywords: Kerala, News, Thiruvananthapuram, Media, Journalist, Accident, Accidental Death, Police, Complaint, Investigates, Top-Headlines, Suspicion over accidental death of journalist SV Pradeep; COM India wants probe led by top official, not below IG rank.