നാല് മാസം മുന്‍പ് കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ അസ്ഥികൂടം പുഴയില്‍

 


കണ്ണൂര്‍: (www.kvartha.com 07.12.2020) കണ്ണൂര്‍ കൂട്ടുപുഴയ്ക്കടുത്ത് പുഴയില്‍ കണ്ടെത്തിയ അസ്ഥികൂടം ഒഡീഷ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് തിരിച്ചറിഞ്ഞു. നാലു മാസം മുന്‍പ് ലോക് ഡൗണ്‍ സമയത്ത് കാണാതായ ഫെഡ്രിക് ബാര്‍ലയുടേതാണ് അസ്ഥികൂടം. ലോക് ഡൗണിനിടെ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന ഇയാളെ വനമേഖലയില്‍ കാണാതാവുകയായിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുപ്പത്തിയൊന്‍പതുകാരനായ ഫെഡ്രിക് ബാര്‍ലെയെ മാക്കൂട്ടം വനമേഖലയില്‍ നിന്നും കാണാതായത്. 51 അംഗ തൊഴിലാളി സംഘം ബസില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വഴിയില്‍ ബസ് നിര്‍ത്തിയിരുന്നു. ഇതിന് ശേഷം ഇയാളെ കാണാതായി എന്നാണ് തൊഴിലാളികള്‍ കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയത്. 

നാല് മാസം മുന്‍പ് കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ അസ്ഥികൂടം പുഴയില്‍
കേരള അതിര്‍ത്തിയില്‍ പരിശോധന നടത്തുന്ന പൊലീസിലും വിവരമറിയിച്ചിരുന്നു. പൊലീസും മറ്റും അന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിര്‍ത്തിയിലെ ബാരാപോള്‍ പുഴയില്‍ ശക്തമായ നീരൊഴുക്കുമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ഇരിട്ടി കുന്നോത്ത് എന്ന സ്ഥലത്ത് പുഴയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. പുഴയുടെ മധ്യഭാഗത്തുള്ള ചെറു ദ്വീപിലാണ് അസ്ഥികൂടം ഉണ്ടായിരുന്നത്. തൊട്ടടുത്ത് നിന്ന് ലഭിച്ച പാന്റിന്റെ പോക്കറ്റില്‍ തിരിച്ചറിയല്‍ രേഖയുമുണ്ടായിരുന്നു. വനാതിര്‍ത്തിയില്‍ ഒരു തലയോട്ടി കണ്ടകാര്യം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പ്രദേശത്ത് പരിശോധിച്ചപ്പോള്‍ തലയോട്ടിയും തുടയെല്ലുകളുമാണ് കിട്ടിയത്. ഒഡീഷ സുന്ദര്‍ഘര്‍ ജില്ല സ്വദേശിയാണ് ഫെഡ്രിക് ബാര്‍ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഇയാളുടെ വസ്ത്രങ്ങളും മറ്റും തിരിച്ചറിഞ്ഞിട്ടുണ്ട്.

ടെലിഫോണ്‍ കമ്പനിയുടെ കരാറ് പണിക്കാരായി എത്തിയതായിരുന്നു ഒഡീഷയില്‍ നിന്നുള്ള ഈ സംഘം. ഫോറന്‍സിക് വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. അസ്ഥികൂടം കൂടുതല്‍ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും ഇരിട്ടി പൊലീസ് പറയുന്നു.

Keywords:  Skeleton of migrant worker found in Kannur, Kannur, News, Skeleton, Police, Missing, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia