സിസ്റ്റര്‍ അഭയ കൊലകേസിലെ മുഖ്യ സാക്ഷിയായ രാജുവിന്റെ ചിത്രം യേശു ക്രിസ്തുവാക്കി ഫേസ്ബുക് പോസ്റ്റ്; മതവിദ്വേഷം പടര്‍ത്തുമെന്ന് ആരോപിച്ച് പരാതി നല്‍കി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ സംഘടന
Dec 25, 2020, 13:31 IST
കോട്ടയം: (www.kvartha.com 25.12.2020) അഭയകേസിന്റെ വിധി വന്നത് മുതല്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് കേസിലെ മുഖ്യ സാക്ഷിയായ രാജു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു.
ഇപ്പോള്‍ രാജുവിന്റെ ചിത്രം യേശു ക്രിസ്തുവിന്റെ ചിത്രമാക്കി ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തതിനെതിരെ പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. ക്രിസ്തുവിന്റെ മുഖത്തിന് പകരം രാജുവിന്റെ മുഖം വെച്ചത് മതവിദ്വേഷം പടര്‍ത്തുമെന്നാരോപിച്ചാണ് ജയ കുമാര്‍ എന്നയാള്‍ക്കെതിരെ ഫെഡറേഷന്‍ ചങ്ങനാശ്ശേരി ഡി വൈ എസ് പിക്ക് പരാതി നല്‍കിയത്. ക്രിസ്ത്യന്‍ ഫെഡറേഷന് വേണ്ടി സ്വരൂപ് എബ്രഹാം എന്ന വ്യക്തിയാണ് പരാതി നല്‍കിയത്.
'ഒരു ക്രിമിനലിന്റെ ചിത്രം ഞങ്ങളുടെ ദൈവമായ ക്രിസ്തുവിന്റെ ചിത്രത്തിന് പകരം നല്‍കി. ഇത് എല്ലാ ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കും അപമാനകരമാണ്,' പരാതിയില്‍ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ ലിങ്കും പരാതിയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജയകുമാറിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും സ്വരൂപ് പരാതിയില്‍ ആവശ്യപ്പെടുന്നു.
'രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്.. ഞാന്‍ നീതിമാന്‍മാരെ തിരഞ്ഞല്ല വന്നത്.. പാപികളെ തിരഞ്ഞാണ് ഞാന്‍ വന്നത്.. ഈ ക്രിസ്മസാണ് കേരളത്തില്‍ യഥാര്‍ത്ഥ ക്രിസ്മസ്.. നീതിയുടെ പരിപാലകനായ നസ്രേത്ത്കാരന്‍ പുഞ്ചിരിക്കുന്ന ക്രിസ്മസ്,' എന്ന കുറിപ്പോടുകൂടെയായിരുന്നു ജയ കുമാര്‍ ഫേസ്ബുകില്‍ രാജുവിനെ ക്രിസ്തുവിന് സമാനമായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
അഭയാ കേസില്‍ വഴിത്തിരിവായ സാക്ഷിമൊഴിയായിരുന്നു രാജുവിന്റെത്. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു തന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
അഭയാ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബി ഐ കോടതി കണ്ടെത്തിയതിന് പിന്നാലെ രാജുവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
രണ്ടായിരം വർഷങ്ങൾക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്.... ഞാൻ നീതിമാൻമാരെ തിരഞ്ഞല്ല വന്നത്... പാപികളെ തിരഞ്ഞാണ് ഞാൻ വന്നത്......
Posted by Jaya Kumar on Wednesday, 23 December 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.