Follow KVARTHA on Google news Follow Us!
ad

പാര്‍ട്ടി പ്രത്യയശാസ്ത്രപരമായും അല്ലാതെയും ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുന്നു; പാര്‍ട്ടി പ്ലീനം വീണ്ടും ചേരണം

The party is ideologically and non-ideologically isolated from the people #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പ്രതിഭാരാജന്‍

(www.kvartha.com 03.11.2020) പാര്‍ട്ടി പ്രത്യയശാസ്ത്രപരമായും, അല്ലാതെയും ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുന്നു എന്ന തോന്നലുണ്ടായാല്‍, തെറ്റു തിരുത്തേണ്ട ഘട്ടം വന്നാല്‍, പുത്തനുണര്‍വിനായി പാര്‍ട്ടി പ്ലീനം ചേരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണഘടനാപരമായ ബാധ്യതയാണ്.

രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഇതു വിളിച്ചു ചേര്‍ക്കുക. 

പാര്‍ട്ടി പിറവി കൊള്ളുമ്പോള്‍ മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ ഇതു പതിവാണ്. 1952 ഡിസംബര്‍ 30 മുതല്‍ 1953 ജനുവരി 10 വരെയുള്ള കാലയളവില്‍ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു ആദ്യത്തെ ദേശീയ പ്ലീനം. തൊഴിലാളി വര്‍ഗത്തെ പോരാട്ടത്തിനായി സജ്ജമാക്കുക, അതുവഴി പാര്‍ട്ടിബഹുജന സംഘടനാ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതായിരുന്നു ആദ്യ പ്ലീനത്തിന്റെ ലക്ഷ്യം. 

The party is ideologically and non-ideologically isolated from the people

ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനു പകരം 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുകയായിരുന്നു. അങ്ങനെ സി പി ഐയും സി പി (ഐ) എം എന്നി പ്രബല കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ രൂപപ്പെട്ടു. സി പി ഐ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് കരിങ്കാലിപ്പണിക്കു മുതിര്‍ന്നപ്പോള്‍ സി പി എം തൊഴിലാളികളെ സഘടിപ്പിച്ച് പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു എന്നായിരുന്നു ആക്ഷേപം. കാലം പിന്നെയും പിന്നിട്ടു. വേര്‍പിരിഞ്ഞ പാര്‍ട്ടികള്‍ക്കുള്ളിലും മുതലാളിത്ത ചിന്തയുടെ നീരാളിപ്പിടുത്തമുണ്ടായിത്തുടങ്ങി. ഇങ്ങനെ പോയാല്‍ തൊഴിലാളി വര്‍ഗത്തിന്റെ മോചനം അസാധ്യമാണെന്ന് മനസിലാക്കിയതോടെ വീണ്ടും ഒരു വട്ടം കൂടി പ്ലീനം ചേരേണ്ടി വന്നു. 1968ല്‍ ബര്‍ദ്വാനില്‍ വെച്ചായിരുന്നു അത്.

കോണ്‍ഗ്രസിന്റെ സ്വേഛാധിപത്യ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ചെറുത്തു നില്‍പ്പായിരുന്നു ലക്ഷ്യം. വല്യേട്ടനായ സി പി ഐ ഏറ്റവും വലിയ എതിരാളിയായിരുന്ന കോണ്‍ഗ്രസിനൊടൊപ്പം. 1978ല്‍ അടിയന്തിരാവസ്ഥ കാലത്ത് ഭരണത്തിന്റെ ശീതളഛായയിലിരുന്ന് വിലസുകയായിരുന്നുവല്ലോ അവര്‍.

സി പി എം വളര്‍ച്ചയുടെ പടവു കയറുകയായിരുന്നു. ജനകീയ വിപ്ലവത്തിനു വേണ്ടിയുള്ള പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ വീണ്ടും പ്ലീനം ചേര്‍ന്നു. 1978 ഡിസംബറിലായിരുന്നു അത്. സാല്‍ക്കിയ പ്ലീനം എന്ന പേരില്‍ അത് പ്രശസ്തിയാര്‍ജ്ജിച്ചു. പാര്‍ട്ടിയും, നേതൃത്വവും ശക്തമായ സ്വയം വിമര്‍ശനത്തിനു വിധേയമായ സമ്മേളനമായിരുന്നു അത്. ബ്രാഞ്ചുകള്‍ തോറും ഉള്‍പ്പാര്‍ട്ടി ചര്‍ച്ച സംഘടിക്കപ്പെട്ടു. പാര്‍ട്ടി മാത്രമല്ല, ബന്ധുക്കളും അനുഭാവികളും പാര്‍ട്ടിയുടെ അന്തസ് കാക്കേണ്ടവരെന്ന തിരിച്ചറിവ് അവിടെ വെച്ച് രൂപപ്പെട്ടു. 'സി പി എം ബഹുജന വിപ്ലവ പാര്‍ട്ടിയായി രൂപപ്പെട്ടു കഴിഞ്ഞു' എന്ന പ്രഖ്യാപനമുണ്ടാകുന്നത് ഈ സമ്മേളനത്തില്‍ വെച്ചാണ്.

അവിടെ അന്ന് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനത്തിലെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ടാണ് സഖാക്കളും നേതാക്കളും തുടര്‍ ജീവിതം നയിച്ചു പോന്നത്.

പുതിയ കാലഘട്ടത്തെ അഭിമുഖീകരിക്കുന്ന ഒരു പാര്‍ട്ടി അംഗത്തിന്റെ നിയതമായ ജീവിത ചിട്ട രൂപപ്പെട്ടു തുടങ്ങുന്നത് അവിടം മുതല്‍ക്കാണ്. തികഞ്ഞ ഭൗതിക വാദികളാവാന്‍ അംഗങ്ങള്‍ ശ്രമിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ആത്മീയ വാദത്തിനെതിരെ, അമ്പല വിശ്വാസങ്ങള്‍ക്കെതിരെ അനാചാരങ്ങള്‍ക്കെതിരെ പാര്‍ട്ടി ആവും വിധമെല്ലാം തടയിട്ടുകൊണ്ടിരുന്നു. ശവത്തെ പുതപ്പിക്കുന്ന കോടി മുണ്ട് കൊണ്ടു പോയി ഡി വൈ എഫ് ഐക്കാര്‍ പതാകയുണ്ടാക്കി ഉപയോഗിക്കുന്നത് യുവാക്കള്‍ക്കിടയിലെ വിപ്ലവമായിരുന്നു. ലോക്കല്‍ കമ്മറ്റിക്കു മുകളിലുള്ളവര്‍ തികഞ്ഞ ഭൗതിക വാദികളും, ലളിത ജീവിതം കാംക്ഷിക്കുന്നവരുമായിരിക്കണമെന്നും, സഹജീവികളെ അതിനായി പ്രേരിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു.

മേലെ സൂചിപ്പിച്ചവ ദേശീയാടിസ്ഥാനത്തിലുള്ള പ്ലീനങ്ങളെക്കുറിച്ചാണെങ്കില്‍ കേരളത്തിലും ഇത്തരം പ്ലീനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1968 ജനുവരി രണ്ടു മുതല്‍ ഏഴുവരെ എറണാകുളത്തായിരുന്നു പ്രഥമ പ്ലീനം. തീവ്രവാദ കമ്മ്യുണിസത്തിനു വശംവദയായി ചെറുപ്പക്കാര്‍ വഴിമറന്നു സഞ്ചരിക്കുന്ന കാലമായിരുന്നു 1968. മാവോ സ്വപ്‌നം കണ്ടതു പോലെ തോക്കിന്‍കുഴലിലൂടെയുള്ള വിപ്ലവത്തിനു യുവാക്കള്‍ ഒരുങ്ങി നിന്ന കാലം. ര ക്തച്ചൊരിച്ചലിലൂടെ ആയാലും തരക്കേടില്ല, വിപ്ലവം ജയിക്കണമെന്ന വിചാരത്തിനു പ്രചാരം ലഭിച്ച കാലം. നക്‌സലിസത്തിന്റെ ഇടനാഴികളിലുടെ യുവാക്കള്‍ നടന്നടുക്കാന്‍ മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടടുപ്പിക്കാന്‍ ഈ പ്ലീനം കൊണ്ട് സാധിച്ചു.

സമാധാനത്തിലൂടേയും സഹിഷ്ണുതയിലൂടേയും തികഞ്ഞ ജനകീയ ജനാധിപത്യ വിപ്ലവമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി കൂടിയായ സുന്ദരയ്യ അണികളെ തിരുത്തിയ സമ്മേളനമായിരുന്നു അത്.

കേരളത്തില്‍ രണ്ടാമത്തെ പ്ലീനം ചേര്‍ന്നത് 1970 ഡിസംബര്‍ 3, 4, 5 തീയതികളില്‍ തലശേരിയില്‍ വെച്ചായിരുന്നു. 1969ലെ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ തകര്‍ക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഈ പ്ലീനം. അഖിലേന്ത്യാതലത്തിലുള്ള സാമ്പത്തിക രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വന്ന രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനങ്ങളില്‍ എത്തുകയായിരുന്നു ലക്ഷ്യം.

എല്ലാ പാര്‍ട്ടിയില്‍ പെട്ടവരും ഒരു പാര്‍ട്ടിയിലും പെടാത്തവരുമായ ജനലക്ഷങ്ങളുണ്ടെന്നും, അവരെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളും സമരങ്ങളും ഇവിടെ ആവിഷ്‌ക്കരിക്കപ്പെട്ടു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനോടൊപ്പം പാര്‍ലമെന്റേതര പ്രവര്‍ത്തനത്തിനും ആക്കം കൂട്ടാന്‍ തീരുമാനമെടുത്തു. പാര്‍ട്ടി അംഗങ്ങള്‍ പടിപടിയായി സ്വേഛാധിപത്യ പ്രവണതയിലേക്കും, സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുകളില്‍ നിന്നും കുതറി മാറി ബൂര്‍ഷ്വാ ചിന്തയിലേക്കും വഴുതിപ്പോകുന്നത് തടയാന്‍ പാര്‍ട്ടി കീഴ്ഘടകങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഈ സമ്മേളനം ഉപകാരപ്പെട്ടു.

എതിരാളികളുടെ ആശയങ്ങള്‍ക്കു തടയിടാനായി സുസംഘടിതമായ പോരാട്ടം സംഘടിപ്പിക്കപ്പെട്ടു. പാര്‍ട്ടി ഒന്നാകെ ബഹുജനങ്ങളിലേക്ക് ഇറങ്ങി വന്ന കാഴ്ച്ചയായിരുന്നു പിന്നീട് കണ്ടത്. പാര്‍ട്ടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന തെറ്റായ പ്രവണതകള്‍ തിരുത്തുന്നതിനുള്ള ഇടപെടലുകള്‍ക്ക് ശക്തി കൂടി.

'ഇത് കോണ്‍ഗ്രസല്ല, ഞാന്‍ കമ്മ്യൂണിസ്റ്റാണെന്ന്' നെഞ്ചില്‍ കൈവച്ച് ഉറക്കെപ്പറയാന്‍ അംഗങ്ങള്‍ക്ക് ചങ്കൂറ്റുമുണ്ടായി. ഈ സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് അതേവരെ ഉണ്ടായിരുന്ന മണ്ഡലം, താലൂക്ക് കമ്മിറ്റികള്‍ ഇനി വേണ്ടതില്ലെന്ന് വെച്ചത്. പകരം ഏരിയ കമ്മറ്റികള്‍ വന്നു.

അടുത്ത പ്ലീനം 1981ലായിരുന്നു. ഇ എ എസാണ് മൂന്നാമത് ചേര്‍ന്ന പ്ലീനം ഉദ്ഘാടനം ചെയ്തത്. തലശേരി പ്ലീനത്തില്‍ ഉള്‍ക്കൊണ്ട വീര്യം കാലക്രമേണ കെട്ടടങ്ങിത്തുടങ്ങി. പാര്‍ട്ടി വീണ്ടും പലതരം ദൗര്‍ബല്യങ്ങളുടെ കൂത്തരങ്ങായി. തങ്ങളില്‍ വീണ്ടും കടന്നു കൂടിയ ദുര്‍ബലതകളെ കണ്ടെത്തുന്നതിനും, പുകച്ചു പുറത്തു ചാടിക്കുന്നതിനുമായിരുന്നു 1981ലെ പ്ലീനം ശ്രമിച്ചത്.

ഇത്തരത്തില്‍ കേരളത്തില്‍ അതത് കാലത്ത് നിലനിന്ന രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നതിനുമാണ് അതത് കാലഘട്ടങ്ങളില്‍ പാര്‍ട്ടി പ്ലീനങ്ങള്‍ ശ്രമിച്ചു പോന്നിരുന്നത്.

വീണ്ടും ഒരു പ്ലീനത്തിനു സമയമായി എന്ന് ഈ കുറിപ്പുകാരന്‍ ഉണര്‍ത്തിക്കാന്‍ കാരണമുണ്ട്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എന്തെങ്കിലും ഭിന്നതകളല്ല, മറിച്ച് പാര്‍ട്ടിയെ കണ്ണിലെ കൃഷ്ണമണിയേപ്പോലെ നോക്കിക്കാണേണ്ടുന്ന ബ്രാഞ്ചു തലം മുതല്‍ക്കുള്ള അംഗങ്ങള്‍ക്ക് അടക്കം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ മക്കളുടെ ചെയ്തികള്‍ വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.

നാളിതുവരെയായി സ്വേഛാധിപത്യ ശക്തി എന്ന് പുച്ഛിച്ചു തള്ളി മാത്രം ശീലിച്ച, കൈപ്പത്തി കണ്ടാല്‍ വിളറി പിടിക്കുന്ന സാധാരണ വോട്ടര്‍മാരോട് മാറി ചിന്തിക്കാന്‍ ആവശ്യപ്പെടാന്‍ കീഴ്ഘടകങ്ങള്‍ക്ക് ശക്തി ഉണ്ടാകേണ്ടിയിരിക്കുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ച ഏറ്റവും മൂര്‍ത്തമായി നടക്കേണ്ടിയിരിക്കുന്ന കാലമാണിത്. ഈ കുറിപ്പിന്റെ തല വാചകം എന്ന പോലെ പാര്‍ട്ടിയുടെ സംസ്ഥാന പ്ലീനം ഏത്രയും വേഗം ചേരേണ്ടിയിരിക്കുന്നുവെന്ന് പാര്‍ട്ടി അംഗങ്ങള്‍ മാത്രമല്ല, ലക്ഷോപലക്ഷം അണികളും ആഗ്രഹിക്കുന്നു.

കേരളത്തിലെ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കേണ്ടിയിരിക്കുന്നു.

ഏറ്റവും ഒടുവിലായി ബംഗാളിലെ സാക്ലിയയില്‍ വെച്ചു ചേര്‍ന്ന പ്ലീനത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ പാര്‍ട്ടിയുടെ ഗ്രാഫ് കീഴ്‌പ്പോട്ടു തന്നെയാണ്. ബംഗാളിന് പിന്നാലെ ത്രിപുരയിലും ഭരണം പോയി. എം പി മാര്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലാതായി. ഫാസിസവും, വര്‍ഗീയതയും വിഷപാമ്പു പോലെ രാജ്യത്തെ ചുറ്റി വിരിഞ്ഞു കൊണ്ടിരുന്നു.

ആഡംബര ജീവിതത്തോടുള്ള പാര്‍ട്ടി കുടുംബങ്ങളുടെ അടക്കാനാവാത്ത ആര്‍ത്തി, പോഷക സംഘടനകളില്‍ ഉണ്ടാകുന്ന മുരടിപ്പ്, പണം സമ്പാദിക്കാനും, സുഖലോലുപരായി ജീവിക്കുവാനുമുള്ള വഴി വിട്ട ചിന്തകള്‍. റിയല്‍ എസ്‌റ്റേറ്റ് അടക്കമുള്ള ഭുമി കച്ചവടത്തിലും, കരിങ്കല്‍ ക്വാറി, ചെങ്കല്ല് പണ, മല തുരന്ന് മണ്ണെടുക്കല്‍, പൂഴിക്കടത്ത്, മദ്യ മയക്കു മരുന്നു ലോബികളുമായുള്ള അവിഹിത ബന്ധം തുടങ്ങി മനുഷ്യ സഹജമായ മുതലാളിത്ത വ്യവസ്ഥിതിയുടെ ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടി അംഗങ്ങളിലും അനുഭാവികളിലും വര്‍ദ്ധിച്ചു വരികയാണ്. മയക്കു മരുന്നു വില്‍ക്കുന്നതു പോട്ടെ സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യം പോലും ഉപയോഗിക്കുന്നത് സഹിക്കാത്ത പാര്‍ട്ടിക്കാണ് ഈ ദുര്‍ഗതി വന്നു പെട്ടിട്ടുള്ളത്.

എല്ലാ വിധ ദൗര്‍ബല്യങ്ങളില്‍ നിന്നും കഴിയുന്നത്രയും മാറി നില്‍ക്കാന്‍ പാര്‍ട്ടി കുടുംബത്തില്‍ നിന്നും വല്ല പോരായ്മയുമുണ്ടായാല്‍ അത് പാര്‍ട്ടിയുടെ പോരായ്മയായി കണക്കാക്കി പരിഹരിക്കാനും നേതൃത്വം ഉണരേണ്ടിയിരിക്കുന്നു.
നേരത്തെ പാലക്കാട് പ്ലീനത്തില്‍ രൂപപ്പെട്ട ആലോചനയെ മാനിക്കാന്‍ സംസ്ഥാന സെക്രട്ടറിക്കു വരെ സാധിക്കാതെ വന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് ബംഗളുരു മയക്കു മരുന്നു കേസ്.

തൃണമൂലിനെ പുറത്താക്കി ബംഗാളിനെ രക്ഷിക്കാനും, ബി ജെ പിയെ ഇല്ലാതാക്കി ഇന്ത്യയെ കാക്കാനുമുള്ള ഒരുക്കം കൂട്ടുന്ന ഈ തെരെഞ്ഞെടുപ്പു വേളയില്‍ സംസ്ഥാന സെക്രട്ടറിക്കുമേല്‍ വീണ കറ പാര്‍ട്ടിക്കു ഗുണം ചെയ്യും വിധത്തിലുള്ളതല്ല.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു കൂട്ടുന്നവര്‍ പാര്‍ട്ടിയുടെ തണലിലുണ്ടെങ്കില്‍ അവര്‍ക്കുമേല്‍ ഒരു കണ്ണു വെക്കാന്‍ ബ്രാഞ്ചു മുതലുള്ള ഘടകങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടതും, ആര്‍ഭാട ജീവിതം അവസാനിപ്പിച്ച് ലളിത ജീവിതം നയിക്കാനും, മക്കളുടെ അടക്കം വിവാഹം പോലുള്ള ആഘോഷ ചടങ്ങുകളെ വരെ ലഘൂകരിക്കാനും പാലക്കാട്ടെ പ്ലീനത്തില്‍ വന്ന ആലോചന കാറ്റില്‍പ്പറന്നു പോയിരിക്കുന്നു.

വന്നു പെട്ടിരിക്കുന്ന പേരുദോഷം പരിഹരിക്കപ്പെടേണ്ടിയിരിക്കുന്നു. പാര്‍ട്ടി സഖാവാണ് ഞാന്‍, എന്നിലൂടെ ചില ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നോര്‍മ്മിപ്പിക്കാന്‍ മേല്‍ ഘടകത്തിനു കഴിയാതെ പോയിരിക്കുന്നു. സംസ്ഥാന സെക്രട്ടറിയില്‍ വന്നു ചേര്‍ന്ന ഈ കറ നിമിത്തം മേല്‍ക്കമ്മറ്റികള്‍ക്ക് കീഴ്ഘടകങ്ങളെ ചോദ്യം ചെയ്യാനാകാതെ വരുന്നു. പാര്‍ട്ടിയുടെ സദാചാര ബോധവും, ലാളിത്യവും, ജനങ്ങളോടുള്ള വിധേയത്വവും ഭൗതികവാദ സിദ്ധത്തെ ആകമാനം കുരുതി കൊടുക്കപ്പെടുകയാണ്.

ചെറു സംഘങ്ങളായി ചേര്‍ന്നു നാടന്‍ കുറി സംഘടിപ്പിച്ച് പണം സ്വരൂപിക്കുന്നതു വരെ ഈ അടുത്ത കാലം വരെ പ്ലീനം കുറ്റകരമാക്കപ്പെട്ടിരുന്നു എന്നോര്‍ക്കണം.
പാലക്കാട് പ്ലീനത്തിനു ശേഷം തുടക്കത്തില്‍ പാര്‍ട്ടിയുടെ കീഴഘടകങ്ങള്‍ ഇതെല്ലാം ശ്രദ്ധിച്ച് വേണ്ട താക്കീത് നല്‍കിയിരുന്നു. പാര്‍ട്ടി അംഗങ്ങളുടെ മക്കളുടേയും മറ്റു ബന്ധുക്കളുടേയും വിവാഹചടങ്ങുകള്‍ ആര്‍ഭാടമാക്കിയതിന്റെ പേരില്‍ തങ്ങളുടെ പാര്‍ട്ടി ഘടകം നല്‍കിയ ശിക്ഷണ നടപടികള്‍ ശിരസ്സാ വഹിച്ചിരുന്നു. അമ്പലക്കമ്മറ്റികളിലേക്കുള്ള അതിപ്രസരം പരിമിതപ്പെട്ടിരുന്നു.

സാമ്പത്തിക ധൂര്‍ത്തിനും, കൈവിട്ട ജീവിതവും താക്കീത് ചെയ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി നിലേശ്വരത്ത് പാര്‍ട്ടി നടത്തിയ കുറിയുടെ വിഷയത്തില്‍ വരെ ഇടപെട്ട് ശിക്ഷണ നടപടികള്‍ വിധിച്ചിരുന്നു. പാര്‍ട്ടി ഏരിയാ കമ്മറ്റിയുടെ കെട്ടിട നിര്‍മ്മാണത്തിനു വേണ്ടി നാടന്‍ കുറി സംഘടിപ്പിച്ചതു പോലെ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് താക്കീത് നല്‍കിയിരുന്നു.

പാര്‍ട്ടി സഖാക്കളുടെ, കുടുംബത്തിന്റെ, അനുഭാവികളുടെ ഇടയില്‍ തുടര്‍ന്നു കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കു പറ്റിയ മൂല്യഛ്യുതി ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്നും, പ്ലീനത്തിന്റെ ആഹ്വാനം ഏറ്റവും ഗുരുതരമായ അവസ്ഥയില്‍ ലംഘിക്കപ്പെടുന്നത് സാധരണ അണികള്‍ക്ക് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ മാത്രമല്ല, സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തില്‍ വരെ ഈ ദര്‍ബല്യം വന്നെത്തി നില്‍ക്കുന്നു എന്ന് കാണുമ്പോള്‍ ഏതു കമ്മ്യൂണിസ്റ്റ് വിശ്വാസിക്കാണ് വേദന തോന്നാതിരിക്കുക.

ഇവിടെയാണ് ഒരിക്കല്‍ കൂടി പ്ലീനം ചേരുന്നതിന്റെ ആവശ്യകതയുടെ പ്രസക്തി. സാഹചര്യം വെച്ചു നോക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന കെടുകാര്യസ്ഥത പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുകയില്ലെന്ന് നേതാക്കള്‍ ചാനലില്‍ വന്നു പറഞ്ഞാലും പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും തൃപ്തരാകില്ല. പാര്‍ട്ടി അംഗങ്ങള്‍ക്കു വരെ ഇത് വിശ്വാസത്തിലെടുക്കാന്‍ ബുദ്ധിമുട്ടു തോന്നാം. കോടിയേരിക്ക് ഇതില്‍ ഉത്തരവാദിത്വമില്ലെന്ന പാര്‍ട്ടിയുടെ പ്രസ്താവന വരട്ടു തത്വവാദമാണ്.

വരട്ടു തത്വവാദത്തെ വോട്ടര്‍മാര്‍ എന്നും തള്ളിക്കളഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ മുരടിപ്പുണ്ടാക്കാനേ ഇതു സഹായിക്കുകയുള്ളു. പാര്‍ട്ടിയില്‍ അവമതിപ്പുണ്ടാക്കി എന്ന കാര്യത്തില്‍ പലര്‍ക്കെതിരേയും നടപടി സ്വീകരിച്ച പലരേയും പുറത്താക്കിയ നേതൃത്വം ഇപ്പോള്‍ നെടുംത്തൂണില്‍ തന്നെ ചിതലരിച്ചപ്പോള്‍ തൂണു മാറാന്‍ കൂട്ടാക്കാത്തത് ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാക്കള്‍ക്കോ പ്രസ്ഥാനത്തിനുതന്നെയോ ഭൂഷണമല്ല.

ലക്ഷോപലക്ഷം വരുന്ന പാര്‍ട്ടി അനുഭാവികള്‍ക്ക് ആത്മാഭിമാനത്തോടെ നെഞ്ചത്ത് കൈവച്ച് 'കോണ്‍ഗ്രസല്ല, ഞാന്‍ തികഞ്ഞ കമ്മ്യൂണിസ്റ്റാണ് എന്നു നെഞ്ചു വിരിച്ച് പറയാന്‍ എങ്കിലും താല്‍ക്കാലികമായെങ്കിലും കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്നും മാറി പി ബിയില്‍ തുടരേണ്ടിയിരിക്കുന്നു.
അതിനു സാധിക്കാത്ത പക്ഷം യെച്ചൂരി ഇടപെട്ട് ഉടന്‍ സംസ്ഥാന പ്ലീനം വിളിച്ചു ചേര്‍ക്കാന്‍ ഏര്‍പ്പാടു ചെയ്ത് ബ്രാഞ്ചു തലം മുതല്‍ പാര്‍ട്ടിയെ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു.


Keywords: Politics, Congress, Party, Article, CPI(M), Kerala, The party is ideologically and non-ideologically isolated from the people.

Post a Comment