Follow KVARTHA on Google news Follow Us!
ad

എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി 6 ദിവസത്തേക്ക് കൂടി നീട്ടി; സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്നയ്ക്ക് നല്‍കിയെന്ന കുറ്റസമ്മതം നടത്തിയതായും കോണ്‍സുലേറ്റ് ജീവനക്കാരനായ ഖാലിദുമായി ബന്ധമെന്നും ഇഡി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍ Kochi,News,Politics,Trending,Custody,Court,Kerala,
കൊച്ചി: (www.kvartha.com 05.11.2020) മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി നീട്ടി. ആറ് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. നേരത്തെ അനുവദിച്ച ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം ഏഴു ദിവസത്തെ കസ്റ്റഡി കൂടി അനുവദിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആറു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചത്.

ശിവശങ്കറിനെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി കാലയളവില്‍ തനിക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.Spl court extends Sivasankar''s custody in gold smuggling case by six days, Kochi, News, Politics, Trending, Custody, Court, Kerala

സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്നയ്ക്ക് നല്‍കിയതായി ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതി തുടങ്ങിയവയുടെ വിവരങ്ങളാണ് കൈമാറിയത്. വാട്സാപ്പ് ചാറ്റിലൂടെയായിരുന്നു കൈമാറ്റമെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് ലൈഫ് മിഷന്‍ അടക്കമുളള പദ്ധതികളില്‍ ഇടപ്പെട്ടിരിക്കുന്നത്. ശിവശങ്കര്‍ നല്‍കിയ പല പദ്ധതികളുടെയും വിവരം സ്വപ്ന യൂണിടാക്ക് അടക്കമുളള കമ്പനികള്‍ക്ക് നല്‍കി. ഇത്തരത്തിലാണ് സ്വപ്നയ്ക്ക് കമ്മീഷന്‍ കിട്ടിയതെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.

ലൈഫ് മിഷന്‍ കേസ് എന്‍ഫോഴ്‌സ്മെന്റിന് അന്വേഷിക്കാന്‍ പറ്റുമോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ലൈഫ് മിഷനും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചത്. അതേസമയം ലൈഫ് മിഷന്‍ വിവാദങ്ങളും ഇ ഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു.

കസ്റ്റഡിയില്‍ ലഭിച്ച ആദ്യ ദിവസങ്ങളില്‍ ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇഡി അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് കസ്റ്റഡി കാലാവധി കോടതി നീട്ടി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെട്ടോ എന്ന് ശിവശങ്കറിനോട് കോടതി ചോദിച്ചു. അത്തരത്തില്‍ ഉണ്ടായിട്ടില്ല എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. ശിവശങ്കറിനെ 11ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.

സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്. കോണ്‍സുലേറ്റ് ജീവനക്കാരനായ ഖാലിദുമായും ശിവശങ്കറിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.

ഖാലിദുമായുളള അടുപ്പം ആദ്യഘട്ടത്തില്‍ ശിവശങ്കര്‍ മറച്ചു വച്ചുവെന്നും യൂണിടാക്കില്‍ നിന്നും കമ്മീഷന്‍ വാങ്ങിയത് ഖാലിദായിരുന്നുവെന്നും ഇ ഡി പറയുന്നു. അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ശിവശങ്കര്‍ ഇപ്പോഴും ശ്രമിക്കുന്നുവെന്നാണ് ഇ ഡിയുടെ നിലപാട്.

വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി എസ് രവീന്ദ്രനൊപ്പം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. ഐ ടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് രവീന്ദ്രനെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്‌സ്മെന്റ് വിളിപ്പിച്ചിരിക്കുന്നത്.

പല ഇടപാടുകളിലും രവീന്ദ്രന്റെ പങ്കും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നു. ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എം ഡി ആദിത്യ നാരായണ റാവുവിനോടും നാളെ കൊച്ചിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വടക്കാഞ്ചേരി മോഡലില്‍ ലൈഫ് മിഷന്‍ കരാര്‍ അദിത്യയ്ക്ക് ലഭിച്ചിരുന്നു. സ്വപ്നയെ ഇടനിലക്കാരിയാക്കിയാണ് ഈ കരാറും നല്‍കിയത്.

Keywords: Spl court extends Sivasankar''s custody in gold smuggling case by six days, Kochi, News, Politics, Trending, Custody, Court, Kerala.

Post a Comment