ഖത്തറില്‍ കോവിഡ് ആശുപത്രികളും ക്വാറന്റൈന്‍ കേന്ദ്രങ്ങളും ഒഴിയുന്നു; അസുഖ ബാധിതരായ അവസാന സംഘവും രോഗം സുഖപ്പെട്ട് ഡിസ്ചാര്‍ജായി

 


ദോഹ: (www.kvartha.com 17.07.2020) ഖത്തറില്‍ ആശ്വാസത്തിന്റെ ചെറിയ തിരിനാളം തെളിയുന്നു. കോവിഡ് വ്യാപനത്തിന്റെ അതി തീവ്രത പിന്നിട്ട ഖത്തറില്‍ കോവിഡ് ആശുപത്രികളും ക്വാറന്റൈന്‍ കേന്ദ്രങ്ങളും ഒഴിഞ്ഞു തുടങ്ങി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മിസഈദ് ആശുപത്രിയിലെ കോവിഡ് ബാധിതരായ അവസാന സംഘവും രോഗം സുഖപ്പെട്ട് ഡിസ്ചാര്‍ജായി. ആരോഗ്യമന്ത്രി ഡോ.ഹനാന്‍ അല്‍ കുവാരി മിസഈദിലെ അവസാന രോഗികളെ സന്ദര്‍ശിച്ചു.

ഖത്തറില്‍ കോവിഡ് ആശുപത്രികളും ക്വാറന്റൈന്‍ കേന്ദ്രങ്ങളും ഒഴിയുന്നു; അസുഖ ബാധിതരായ അവസാന സംഘവും രോഗം സുഖപ്പെട്ട് ഡിസ്ചാര്‍ജായി

എല്ലാ കോവിഡ് രോഗികളും ഡിസ്ചാര്‍ജാവുന്ന എച്ച്എംസിയുടെ രണ്ടാമത്തെ കോവിഡ് ആശുപത്രിയാണ് മിസഈദ്. ജൂലൈ ആദ്യത്തില്‍ റാസ് ലഫാന്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികളും സുഖപ്പെട്ട് പുറത്തുപോയിരുന്നു.

ഖത്തറില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച ഏഴ് ആശുപത്രികളില്‍ ഒന്നായ മിസഈദ് ഏപ്രില്‍ ആദ്യത്തിലാണ് തിരക്കിട്ട് തുറന്നത്. 6,170 കൊവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിച്ചത്.

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയും രോഗമുക്തരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തെ മിക്ക ക്വാറന്റീന്‍ സെന്ററുകളും അധികം വൈകാതെ പൂട്ടാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി എന്നിവയ്ക്ക് കീഴില്‍ നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമാണ് ഈ സെന്ററുകളില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി കോവിഡ് രോഗികളെ ചികിത്സിക്കാനും പരിചരിക്കാനുമുള്ള പരിശീലനം നല്‍കിയിരുന്നു. ഇവരില്‍ നിരവധി മലയാളികളുമുണ്ട്.

അബൂസംറക്ക് സമീപം മെകനിസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പരിചരണ ക്യാമ്പിലാണ് ഏറ്റവുമധികം കോവിഡ് രോഗികളെ പരിചരിച്ചിരുന്നത്. നിലവില്‍ വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് ഇവിടെയുള്ളത്. രാജ്യത്താകെ ഇനി 3000 ഓളം പേര്‍ മാത്രമാണ് കോവിഡ് രോഗികളായി ഉള്ളത്.
   
Keywords:  News, Gulf, Qatar, Doha, COVID-19, Patient, Hospital, Treatment, Health, Health Minister, Diseased, Covid: hospitals and quarantine centers evacuated in Qatar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia