നടന്‍ ശ്രീനിവാസനെതിരെ പ്രതിഷേധവുമായി എഡബ്ല്യു ആന്‍ഡ് എച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ പ്രസന്നകുമാരി

 


കാഞ്ഞങ്ങാട്: (www.kvartha.com 24.06.2020) നടന്‍ ശ്രീനിവാസനെതിരെ പ്രതിഷേധവുമായി അങ്കണ്‍വാടി വര്‍ക്കേര്‍സ് ആന്റ് ഹെല്‍പ്പേര്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി. 'ഇവിടെ അങ്കണവാടിയെന്നു പറഞ്ഞ് ഒരു വിവരവും, വിദ്യഭ്യാസവുമില്ലാത്ത ഏതെങ്കിലും സ്ത്രീകളെ അവിടന്നും, ഇവിടന്നുമൊക്കെ പിടിച്ചു കൊണ്ടുവന്ന് ഏല്‍പിക്കുന്നു എന്ന് ആക്ഷേപിച്ച നടന്‍ ശ്രീനിവസനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

നടന്‍ ശ്രീനിവാസനെതിരെ പ്രതിഷേധവുമായി എഡബ്ല്യു ആന്‍ഡ് എച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ പ്രസന്നകുമാരി

അങ്കണവാടി എന്നതിന്റെ അര്‍ത്ഥവും, വ്യാപ്തിയും, പ്രവര്‍ത്തന രീതികളും ശരിയായി മനസ്സിലാക്കിയ ഒരാള്‍ക്ക് ഒരിക്കലും ഇങ്ങനെ പറയാന്‍ കഴിയില്ല. ഒഴിച്ചുകൂടാനാവാത്ത സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. അങ്കണവാടിയിലെ വര്‍ക്കര്‍മാര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ വര്‍ക്കര്‍മാരുടെ നിലവാരത്തില്‍ മാത്രമെ വളരൂ എന്നാണ് നടന്‍ ആക്ഷേപിച്ചത്. ഇത് നടന്റെ ബുദ്ധിശൂന്യതയില്‍ തോന്നിയത് മാത്രമാണ്. ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ 70-75% വരെയുള്ള വളര്‍ച്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെയാണ് നടക്കുന്നതെന്നും, പ്രതികരിക്കാതെയിരുന്നാല്‍ ഇനി അമ്മമാരേയും തള്ളിപ്പറയാന്‍ നടന്‍ തയ്യാറായേക്കുമെന്നും പ്രസന്നകുമാരി പറഞ്ഞു.

ഫിന്‍ലന്റിനെയും, ജപ്പാനേയും മോഡലാക്കിയാണ് ശ്രീനിവാസന്‍ സംസാരിക്കുന്നത്. അങ്കണവാടിയിലൂടെ നടപ്പിലാക്കി വരുന്നത് പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമല്ല. കുഞ്ഞ് കൗമാരപ്രായത്തില്‍ എത്തുന്നതുമുതല്‍ അങ്കണവാടിയുടെ സേവനം ലഭ്യമാക്കുന്നത് ഇവിടുത്തെ വര്‍ക്കര്‍മാരാണ്. അനുപൂരക പോഷകാഹാരം, വിരഗുളിക, അയേണ്‍ - കാല്‍സ്യം ഗുളികകള്‍ മുതല്‍ ആരോഗ്യ പോഷണ വിദ്യഭ്യാസവും, ആവശ്യമെങ്കില്‍ കൗണ്‍സിലിങ് വരെ ഇവിടെ നിന്നും ലഭിക്കുന്നു.

ഗര്‍ഭിണികളെ പ്രത്യേകം പരിചരിക്കുന്നു. പ്രസവം കഴിഞ്ഞാല്‍ അമ്മയുടെയും കുഞ്ഞിന്റെയും വിവരശേഖരണം അടക്കം കുഞ്ഞിന്റെ പ്രാഥമികാരോഗ്യ വിവരങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിക്കുന്നതിനു മുഖ്യ പങ്കുവഹിക്കുന്നത് വര്‍ക്കര്‍മാരാണ്.

കുഞ്ഞിന് മൂന്നു വയസ്സു തികയുന്നതു വരെ അവരുടെ വളര്‍ച്ചക്കാവശ്യമായ എല്ലാ പാഷകമൂല്യങ്ങളുമടങ്ങിയ ഭക്ഷണം നല്‍കി ആരോഗ്യം നിലനിര്‍ത്തുന്നതിന് പെടാപാടു പെടുന്നതും ഇവരാണ്. അങ്കണവാടികളില്‍ പ്രവേശിപ്പിച്ച് അവര്‍ക്കാവശ്യമായ ഭാഷാ വികാസം, ശാരീരിക- ചാലക വികാസം, വൈജ്ഞാനിക വികാസം, സാമൂഹിക-വൈകാരിക വികാസം, ക്രിയാത്മക - സര്‍ഗ്ഗാത്മക - ആസ്വാദനം തുടങ്ങി പല രംഗത്തും വര്‍ക്കര്‍മാരുടെ കണ്ണും ശ്രദ്ധയും പതിയുന്നു.

ഇതിനൊക്കെ പുറമെ, സമുഹത്തില്‍ ഇറങ്ങി ചെന്ന് സര്‍വ്വെ നടത്തി അംഗപരിമിതരായവരെ കണ്ടെത്തി മെഡിക്കല്‍ ക്യാമ്പുകളിലെത്തിച്ച് അര്‍ഹരായവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നതിനാവശ്യമായ സേവനങ്ങള്‍ ചെയ്തു കൊടുക്കുന്നതും വര്‍ക്കര്‍മാരാണ്. കുട്ടികളില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ കണ്ടെത്തിയും വയോജനങ്ങളിലേക്ക് സഹായ ഹസ്തം നീട്ടിയും കിടപ്പു രോഗികളായവരെ ശുശ്രൂഷിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള ആശ്വാസികരണം പദ്ധതി നടപ്പിലാക്കിയും പ്രഭാതം മുതല്‍ പ്രദേഷം വരെ കര്‍മ്മനിരതരാകുന്ന അങ്കണ്‍വാടി വര്‍ക്കര്‍മാരെ അടച്ചാക്ഷേപിച്ചതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ് സംസ്ഥാന ജനസെക്രട്ടറി കൂടിയായ കെ കെ പ്രസന്നകുമാരി.

വിവരവും വിദ്യഭ്യാസവുമില്ലാത്തതു കൊണ്ടല്ല ഞങ്ങളുടെ കരങ്ങളിലേക്ക് സര്‍ക്കാര്‍ ചുമതലകള്‍ ഏല്‍പ്പിച്ചത്. നടന്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെ സൈക്ക്യാട്രിയിലോ, സൈക്കോളജിയിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ എടുത്തവരല്ല ഞങ്ങളങ്കിലും ഇത്തരം യോഗ്യതയുള്ളവരുടെ ക്ലാസ്സുകള്‍ നിരന്തരം കേട്ടും, കണ്ടും, പഠിച്ചും, പരിശീലിച്ചും, പ്രവര്‍ത്തിച്ചും കഴിവു തെളിയിച്ചവര്‍ തന്നെയാണ് അങ്കണവാടി വര്‍ക്കര്‍മാര്‍.

ഇവിടത്തെ വിദ്യഭ്യാസത്തെയും, ജനാധിപത്യത്തെയുംവരെ ശ്രീനിവാസന്‍ വെല്ലുവിളിക്കുകയാണ്. പിറന്ന മണ്ണിനേയും,ഇവിടത്തെ സംസ്‌ക്കാരത്തെയും തള്ളിപ്പറയുന്ന ശ്രീനിവാസനെന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ ചവറ്റുകുട്ടയിലേക്കെറിഞ്ഞ് ആരുടേയും പിന്‍ബലമില്ലെങ്കില്‍പ്പോലും മേല്‍ വിഷയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും, നിയമപരമായി നേരിടുമെന്ന് കെ കെ പ്രസന്നകുമാരി അറിയിച്ചു.

Keywords: News, Kerala, kanhangad, Actor, Srinivasan, Women, Worker, Health, Children, Pregnant Woman, Protest, AW and HA state general secretary KK Prasanakumari protests against actor Srinivasan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia