Follow KVARTHA on Google news Follow Us!
ad

പെണ്‍കുട്ടികള്‍ പുരുഷന്‍മാര്‍ക്ക് ലൈംഗീകമായി വിധേയരാവുന്നത്, എന്തുകൊണ്ട്?

ഇത് അനുഭവകുറിപ്പുകളാണ്. ഇത്തരം സത്യസന്ധമായ വസ്തുതകള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വ്യക്തി, പ്രദേശം, ഇവ തിരിച്ചറിയാന്‍ പാടില്ല. എങ്ങിനെ ഈ വിവരങ്ങള്‍ കിട്ടി എന്ന് വായനക്കാര്‍ക്ക് Article, Kookanam-Rahman, Molestation, Article: Experience notes of Kookkanam Rahman
കൂക്കാനം റഹ് മാന്‍

(www.kvartha.com 29.01.2020)
ഇത് അനുഭവകുറിപ്പുകളാണ്. ഇത്തരം സത്യസന്ധമായ വസ്തുതകള്‍ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വ്യക്തി, പ്രദേശം, ഇവ തിരിച്ചറിയാന്‍ പാടില്ല. എങ്ങിനെ ഈ വിവരങ്ങള്‍ കിട്ടി എന്ന് വായനക്കാര്‍ക്ക് നിശ്ചയമായും സംശയമുണ്ടാവും. ഒരിക്കലും സംഭവങ്ങളുടെ ഉറവിടങ്ങളെക്കുറിച്ച് ഇതില്‍ പ്രതിപാതിക്കില്ല. ലക്ഷ്യം സ്പഷ്ടമാണ്. നമുക്ക് ചുറ്റും നടന്നിട്ടുളള, നടന്നുക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ തിരിച്ചറിയാനും,  മുന്‍കരുതലെടുക്കാനും രക്ഷിതാക്കളെയും,അവരുടെ പെണ്‍മക്കളെയും പ്രാപ്തിയാക്കിയെടുക്കലാണ് ഈ തുറന്നു പറച്ചിലിന്റെ ലക്ഷ്യം. ഈ അനുഭവകുറിപ്പകളില്‍ ആര് എവിടെ എങ്ങിനെ എപ്പോള്‍ എന്നതല്ല പ്രധാന്യം, എന്ത് എന്നതാണ് പ്രധാനം.

സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന 30 വയസിനടുത്തു പ്രായമുളള അവിവാഹിതയായ സ്ത്രീ. ചുറുചുറുക്കും സാമര്‍ത്ഥ്യവുമൊക്കെയുണ്ട്. വീട്ടില്‍ അമ്മയും സഹോദരിമാരും മാത്രമേയുളളൂ. അവര്‍ ഇന്റര്‍വെല്‍ സമയത്ത് ചായകുടിക്കാന്‍  കാന്റീനിലേക്ക് പോവുകയായിരുന്നു. ഒരു തുണ്ട് കടലാസ് അവരുടെ കയ്യില്‍ നിന്നോ മറ്റോ താഴേക്ക് വീഴുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. റോസ് കളറുളള പേപ്പറാണത്. പിന്നാലെ നടന്നിരുന്ന ഞാന്‍ ആ കടലാസ് കുനിഞ്ഞെടുത്തു. അതിലെ കുറിപ്പ് ഇങ്ങിനെ ഇന്നലത്തെ ഹാങ്ങോവറിലാണ് ഞാന്‍. ഓഫീസ് കാര്യമൊന്നും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഉളളില്‍ ഭയം തോന്നുന്നു. കുറിപ്പ് ഇത്രേയുളളൂ. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയാണവര്‍. കാന്റീനിലെത്തിയപ്പോള്‍  അവളെ ഒന്നുനോക്കി. ചുരുട്ടിപിടിച്ച കടലാസ് കാണിച്ചു. അവള്‍ പകുതി കുടിച്ച ചായയുമായി എന്റെ അടുത്തേക്ക് ഓടി. ആ കടലാസ്  ആവശ്യപ്പെട്ടു.

പുറത്തിറങ്ങിയിട്ട് തരാമെന്ന് ഞാന്‍ പറഞ്ഞു അവള്‍ എന്റെ കൂടെത്തന്നെ വന്നു. ഓഫീസിനു പുറത്ത് മരത്തണലില്‍ ഞങ്ങള്‍ നിന്നു. കാര്യം തുറന്നു പറയൂ. ഞാന്‍ ആവശ്യപ്പെട്ടു. അവള്‍ എല്ലാം പറഞ്ഞു. ഇന്നലെ പി.എസ്.സി.പരീക്ഷയ്ക്ക് പോയപ്പോള്‍ കൂടെ വന്നതാണയാള്‍. ഹോട്ടലില്‍ മുറിയെടുത്തു. എന്റെ ആദ്യാനുഭവം താങ്കളോട് പറഞ്ഞാല്‍ പുറത്താവില്ലെന്നറിയാം. ഞാന്‍ എല്ലാം മൂളികേട്ടു.

സാഹചര്യങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. വീട്ടില്‍ സ്ത്രീകള്‍ മാത്രമേയുളളൂ. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്നു. അത് മുതലെടുക്കാന്‍ എല്ലാം അറിയുന്ന അയല്‍ക്കാരന്‍ തയ്യാറാവുന്നു. അവള്‍ അയാളില്‍  വിശ്വാസമര്‍പ്പിക്കുന്നു. ആഗ്രഹനിവര്‍ത്തിക്ക്  അരങ്ങൊരുങ്ങുന്നു... തുടര്‍ന്ന് അവള്‍ അയാളുടെ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഇരുപത്തിയഞ്ചുകാരി പെണ്‍കുട്ടി, ഏകമകളാണ്. ശ്രദ്ധാപൂര്‍വ്വമാണ് രക്ഷിതാക്കള്‍ അവളെ വളര്‍ത്തിയത്.കോളേജില്‍  പോകുന്നവഴിയില്‍ എന്നും കാത്തു നില്‍ക്കുന്ന ഒരു  ചെറുപ്പക്കാരനുണ്ട്, അയാള്‍ക്ക് ടൗണില്‍ ഒരു വ്യാപാരസ്ഥാപനമുണ്ട്. അയാളുടെ രക്ഷിതാക്കളുമായും അയാള്‍ക്ക് ബന്ധമുണ്ട്. കാര്യങ്ങളൊക്കെ പരസ്പരം അറിയുന്നവരാണ്. ബസ്സ് മിസ്സായാല്‍ അയാള്‍ ബൈക്കില്‍ കോളേജില്‍ കൊണ്ടുചെന്നാക്കും. അതില്‍ വീട്ടുകാര്‍ക്കും  പരാതിയില്ലായിരുന്നു. അത്തരം യാത്രകളിലോ, തമ്മില്‍ കാണുമ്പോഴോ ദുസ്സൂചനകള്‍ ഒന്നും ഉണ്ടാവാറില്ല. നൂറ് ശതമാനവും വിശ്വസിക്കാന്‍ പറ്റുന്ന കക്ഷിയാണെന്നവള്‍ക്കും തോന്നി.

ഒരു ദിവസം അയാളുടെ വ്യവസായസ്ഥാപനം കാണാന്‍ അവളെ ക്ഷണിച്ചു. അന്ന് കോളജ് അവധിയായിരുന്നു. അവള്‍ സങ്കോചം കൂടാതെ ബൈക്കില്‍ ഒപ്പം  പുറപ്പെട്ടു. ടൗണിലെത്തിയപ്പോള്‍ ദാഹമകറ്റാന്‍ ഒരു കൂള്‍ബാറില്‍ കയറി. അയാളുടെ സ്ഥാപനത്തിന്റെ മുന്നിലെത്തി. ആ സ്ഥാപനം തുറന്നു കാണാത്തതില്‍ അവള്‍ കാരണമന്വേഷിച്ചു. ഓ.. പറയാന്‍ വിട്ടുപോയി സ്ഥാപനത്തിലെ ഒരു ജീവനക്കരന്റെ വിവാഹമാണിന്ന്. അതിനാല്‍ ഇന്നെല്ലാവരും അവധിയിലാണ്. എനിക്കും അവിടെ ചെല്ലണം. ഏതായാലും വന്നതല്ലേ സ്ഥാപനത്തിന്റെ ഉള്‍വശം കാണാം.

അയാള്‍ ഷട്ടര്‍ തുറന്നു. ചുറ്റുപാടും മറ്റ് സ്ഥാപനങ്ങളൊന്നുമില്ല. അയാളൊപ്പം ഞാനും അകത്തുചെന്നു. ഉളളിലെ മുറിയിലെത്തിയപ്പോള്‍ അയാളാകെ മാറി. ഇതേ വരെ എന്നെ തൊട്ടിട്ടുകൂടിയില്ലാത്ത മനുഷ്യന്‍ എന്നെ കെട്ടിപ്പിടിച്ചു തെരുതെരെ ചുമ്പിക്കാന്‍ തുടങ്ങി... എന്നെ എല്ലാം കൊണ്ടുകീഴപെടുത്തി. കരഞ്ഞുപറഞ്ഞിട്ടും അയാള്‍ കൂട്ടാക്കിയില്ല... എല്ലാം മൊബൈലില്‍ പകര്‍ത്തിയിരുന്നു. അത് കാണിച്ചാണ് അടുത്ത ഭീഷണി. ക്രമേണ അയാള്‍ മാത്രമല്ല അയാളുടെ രണ്ട് സുഹൃത്തുക്കളും എന്നെ പ്രയോജനപ്പെടുത്താന്‍ തുടങ്ങി... കുറേക്കാലം ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. കോളേജ് പഠനം ഇടയ്ക്ക് വച്ച് നിര്‍ത്തേണ്ടിവന്നു...

കുന്നിന്‍ മുകളിലാണ് അവളുടെ കൊച്ചുവീട് ഇരുപതിലെത്തിയ യുവതി. കോളേജ് പഠനം കഴിഞ്ഞു. ഒരു തൊഴിലിനുവേണ്ടി ശ്രമിക്കുകയാണ്.അച്ഛനും വല്ല്യമ്മയും മാത്രമേ വീട്ടിലുളളൂ. അമ്മ വേറെ ഒരാളെ വിവാഹം ചെയ്ത് മാറിത്താമസിക്കുകയാണ്. അച്ഛന്‍ നല്ല അധ്വാനിയാണ്. അതേ പോലെ അമിത മദ്യപാനിയുമാണ്. വല്ല്യമ്മയ്ക്ക് കാഴ്ചക്കുറവും, കേള്‍വിക്കുറവുമുണ്ട്. എങ്കിലും ആവുന്നതുപോലെ ഭക്ഷണമൊരുക്കി കൊടുക്കും.

അവള്‍ക്ക് ഒരു മൊബൈല്‍ഫോണുണ്ട്. അപൂര്‍വ്വമായേ അവള്‍ കുന്നിറങ്ങി കടയിലും മറ്റും വരാറുളളൂ. ഫോണ്‍ വലിയൊരു ആശ്വാസമാണവള്‍ക്ക്. ഫോണ്‍ വഴി പരിചയപ്പെട്ട ഒരു ചെറുപ്പക്കാരന്‍ കുന്നിന്‍ ചെരുവില്‍ ബൈക്കുമായെത്തും അവളുടെ കൊച്ചുവീട് ലക്ഷ്യമാക്കി വരും വല്ല്യമ്മയുടെ പ്രയാസങ്ങള്‍ മനസിലാക്കിയ അവന്‍ എന്തെങ്കിലും ചെറിയ സമ്മാനപ്പൊതികളുമായാണ് വരാറ്.അവനെ വല്ല്യമ്മയ്ക്ക് വലിയ കാര്യമായി. പെണ്‍കുട്ടിയുമായുളള കൂടിക്കാഴ്ചയും, സംസാരവും ക്രമേണ ലൈംഗീകാസ്വാദനത്തിലേക്കെത്തി. ചെറുപ്പക്കാരനും ലഹരിക്കടിമയാണ്. ഇതൊരു സ്ഥിരം സംവിധാനമായിമാറി.

ആയിടക്ക് അവള്‍ക്കൊരു വിവാഹലോചന വന്നു. വീട്ടുകാരുടെ സാമ്പത്തികനില വെച്ച് ചെറിയ തരത്തില്‍ വിവാഹം നടത്തിയാല്‍ മതീയെന്ന് ആണ്‍ വീട്ടുകാരും പെണ്‍വീട്ടുകാരും ധാരണയിലെത്തി. വിവാഹ നിശ്ചയം നടന്നു ഇക്കാര്യം അവളെ ചൂഷണം ചെയ്യതുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരന്റെ ചെവിയിലുമെത്തി.അവന് ഗള്‍ഫില്‍ പോകാന്‍ വിസ വന്നിട്ടുണ്ടായിരുന്നു.

ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഞാന്‍ വിളിച്ചാല്‍ ആ സമയത്ത് വരണം. അതിന് തടസ്സം പറയരുത്, പറഞ്ഞാല്‍ നിന്റെ വിവാഹം ഞാന്‍ മുടക്കും. അതേ വരെ അവന് വഴിപ്പെട്ട പെണ്‍കുട്ടി പ്രയാസത്തിലായി. വിവാഹ നിശ്ചയം കഴിഞ്ഞ സ്ഥിതിക്ക് എന്നെ ബുദ്ധിമുട്ടിക്കല്ലേയെന്നവള്‍ കേണപേക്ഷിച്ചു. പക്ഷേ അവന്‍ വിടുന്ന മട്ടില്ല. അവന് അടുത്ത ദിവസമാണ് ഗള്‍ഫില്‍ പോകേണ്ടത്. ധര്‍മ്മ സങ്കടത്തിലായ പെണ്‍കുട്ടി രണ്ടും കല്‍പ്പിച്ച് വഴങ്ങികൊടുത്തു. ഗള്‍ഫില്‍ കടന്നാല്‍ താന്‍ രക്ഷപ്പെടുമല്ലോ എന്നവള്‍ കരുതി...

നിശ്ചയിച്ചപ്രകാരം വിവാഹം നടന്നു. ഇപ്പോഴും അവള്‍ ഭയപ്പെട്ടുകൊണ്ടു ജീവിക്കുന്നു. അവന്‍ എല്ലാം തുറന്നു പറഞ്ഞ് എന്റെ ജീവിതം പെരുവഴിയിലാക്കുമോ എന്നവള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു...

തന്റെ സൗന്ദര്യമില്ലായ്മയെ കുറിച്ചാണ് പന്ത്രണ്ടാം ക്ലാസ്സുകാരി ചിന്തിക്കുന്നത്. നീണ്ടുമെലിഞ്ഞ കറുത്ത പെണ്‍കുട്ടിയാണവള്‍ അമ്മയുടെ സംരക്ഷണയിലാണവള്‍ ജീവിക്കുന്നത്. അമ്മ രാവിലെ കൂലിപ്പണിക്കു പോകും,സന്ധ്യാസമയത്തേ തിരിച്ചുവരൂ. തന്റെ മകളെ പഠിപ്പിച്ച് ഒരു വഴിക്കാക്കണണമെന്ന ആഗ്രഹത്തിലാണ് അമ്മ ജീവിച്ചുവരുന്നത്. രാവിലെ അമ്മ ജോലിക്കുപോകുമ്പോള്‍ സ്‌ക്കൂളില്‍ പോകാന്‍ യൂണീഫോം ധരിച്ചു തയ്യാറാവുന്ന മകള്‍ അമ്മ തിരുച്ചു വരുന്നതുവരെ അതേ വേഷത്തില്‍ തന്നെയുണ്ടാകും.

അവള്‍ പലപ്പോഴും സ്‌ക്കൂളില്‍ എത്താറില്ലെന്നു സ്‌ക്കൂള്‍ അധികൃതര്‍ അമ്മയെ  അറിയിച്ചു. അമ്മയ്ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, കാരണം മകളെ എന്നും യൂണീഫോം ധരിച്ചല്ലേ അമ്മ കാണുന്നത്. പിന്നെ അവള്‍ എവിടെ പോകാനാണ്. അമ്മയുടെ വിശ്വാസമതായിരുന്നു

അമ്മ ജോലിക്കു പോയ്ക്കഴിഞ്ഞാല്‍ സ്‌ക്കൂളിലേക്ക് പോയ അവള്‍ വീട്ടിലേക്കു തന്നെ തിരുച്ചുവരുന്നു. അയല്‍പക്കത്തുളള, സംസാരത്തിന് വിക്കുളള, ഒരു കൈക്ക് സ്വാധീനക്കുറവുളള, കേള്‍വിക്കുറവുളള ഒരു ചെറുപ്പക്കാരനുമായി അവള്‍ അടുപ്പത്തിലായിരുന്നു. അക്കാര്യം അമ്മ അിറഞ്ഞിരുന്നില്ല. ലഹരി ഉപയോഗിക്കുക കൂടി ചെയ്യുന്ന ഈ വികാലാംഗനെ അവള്‍ ഇഷ്ടപ്പെട്ടുപോയതെങ്ങിനെ എന്നതിന് മറുപടി കൃത്യമായി അവള്‍ പറഞ്ഞു. എനിക്ക് ഇങ്ങിനെയുളള വ്യക്തിയെ മാത്രമെ കിട്ടാന്‍ സാധ്യതയുളളൂ. എനിക്കിവന്‍ മതി... അമ്മ അക്കാര്യം അറിയുമ്പോഴേക്കും അവള്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു...

ഇവിടെ സൂചിപ്പിച്ച അനുഭവ പഠനത്തില്‍ നിന്ന് തിരിച്ചറിയേണ്ട ചില വസ്തുതകളുണ്ട്. പെണ്‍കുട്ടികളാണ് പുരുഷന്‍മാര്‍ക്ക് അറിഞ്ഞോ, അറിയാതേയോ വഴിപ്പെട്ടുപോകുന്നത്. അച്ഛന്‍മാരില്ലാത്ത കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ചൂഷണത്തിന് കൂടുതലും ഇരയാകുന്നത്.അടുത്ത ആണ്‍സുഹൃത്തുക്കളാണ് പെണ്‍കുട്ടികളെ വശത്താക്കുന്നത്. ലഹരി ഉപയോഗവും മൊബൈല്‍ ഫോണും ചൂഷണത്തിന് വിധേയമാകുന്നതിന് മുഖ്യ പങ്കുവഹിക്കുന്നു. വിവാഹ മോചിതരായ അച്ഛനും, അമ്മയും സ്വന്തം പെണ്‍കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു രക്ഷിതാക്കളെ... പെണ്‍കുട്ടികളെ ജാഗ്രതൈ...



Keywords: Article, Kookanam-Rahman, Molestation, Article: Experience notes of Kookkanam Rahman, Girl. PSC Exam, Neighbor, Surroundings, Home, Parents, Mother and Father, Pregnant, Boys, Boy friends, Girl friends, School, College, Educational Institutes, Work Places, Wedding.