Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ നിന്ന് 'മുങ്ങി' ഇക്വഡോറില്‍ പൊങ്ങി; ദ്വീപ് വിലയ്ക്ക് വാങ്ങി രാജ്യം സ്ഥാപിച്ച് നിത്യാനന്ദ

ഇന്ത്യയില്‍ നിന്ന് നാടുവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ Bangalore, News, Religion, Trending, Report, Media, National,
ബംഗളൂരു: (www.kvartha.com 04.12.2019) ഇന്ത്യയില്‍ നിന്ന് നാടുവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ ദ്വീപ് വിലയ്ക്ക് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ച് അവിടെ സുഖമായി കഴിയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രത്തിലേക്കു സ്വാഗതമെന്നു പറഞ്ഞ് 'ഭക്തരില്‍' നിന്ന് സംഭാവനയും സ്വീകരിക്കുന്നു.

Nithyananda Country: Molest-Accused Nithyananda Declares His Own 'Hindu Nation Kailaasa': Report,Bangalore, News, Religion, Trending, Report, Media, National

സൗജന്യ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി ഗുരുകുല സമ്പ്രദായം വരെയായി കൈലാസ എന്നു പേരിട്ട ഈ ദ്വീപിന്റെ വിശദവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും രാജ്യത്തിനായുള്ള പ്രത്യേക വെബ്‌സൈറ്റിലൂടെയും നിത്യാനന്ദ പുറത്തു വിട്ടു കഴിഞ്ഞു.

ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിതവ്യവസ്ഥയായിരിക്കും ഇവിടെ. മൂന്നാം കണ്ണിന്റെ ശാസ്ത്രം, യോഗ, ധ്യാനം എന്നിവയും ഗുരുകുല സമ്പ്രദായത്തിലൂടെ പഠിപ്പിക്കും. ഈ ദ്വീപു രാഷ്ട്രത്തിന് ഒരു സര്‍ക്കാരുമുണ്ടാകും.

ആഭ്യന്തര സുരക്ഷ, പ്രതിരോധം, സാങ്കേതികം, ധനകാര്യം, വാണിജ്യം, ഭവനകാര്യം, മനുഷ്യസേവനം, വിദ്യാഭ്യാസം തുടങ്ങി പല വകുപ്പുകളുമുണ്ട്. ചിലതിന്റെ തലപ്പത്ത് നിത്യാനന്ദയാണ്. സ്വതന്ത്രമായ, ഒരു പുതുരാഷ്ട്രം എന്നാണു കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള ഹിന്ദുക്കളില്‍ നിന്ന് പണം സ്വീകരിക്കാന്‍ ഹിന്ദു ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിസര്‍വ് ബാങ്കും നിത്യാനന്ദ ഒരുക്കുന്നുണ്ട്. ഇതുവഴിയാണ് രാജ്യത്തിന്റെ 'വികസനത്തിനുള്ള' സംഭാവന സ്വീകരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി വഴിയായിരിക്കും ഇടപാടുകളെന്നും സൂചനയുണ്ട്. അക്രമരഹിത വ്യാപാരങ്ങളില്‍ നിക്ഷേപിക്കാനായി കൈലാസത്തിലെ ജനങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കുകയുമാകാം. നിത്യാനന്ദ ടിവി, ഹിന്ദുയിസം നൗ എന്നീ ചാനലുകളും നിത്യാനന്ദ ടൈംസ് എന്ന പത്രവും രാജ്യത്തു ലഭ്യം.

കൈലാസത്തിനു സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. അതിരുകളില്ലാത്ത രാജ്യമായിരിക്കും ഇത്. ലക്ഷ്യമിടുന്നത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയാണ്, അതും സ്വന്തം രാജ്യത്ത് ഹിന്ദുമത പ്രകാരം ജീവിക്കാനുള്ള എല്ലാ 'അവകാശങ്ങളും' നഷ്ടപ്പെട്ടവരെയാണ് ഇവിടെ സ്വാഗത ചെയ്യുന്നത്.


ജാതി, ലിംഗം, പ്രദേശം, വിഭാഗം ഇങ്ങനെ ഒന്നിന്റെയും തരംതിരിവില്ലാതെ ഭക്തര്‍ക്ക് കൈലാസത്തിലേക്കു സ്വാഗതമെന്നും വെബ്‌സൈറ്റ് പറയുന്നു. സമാധാനത്തോടെ ഇവിടെ ജീവിക്കാം. സ്വന്തം ആധ്യാത്മിക ജീവിതം ആസ്വദിക്കാം. സ്വന്തം കലയും സംസ്‌കാരവും പ്രകടമാക്കാം. ആരും അപകീര്‍ത്തിപ്പെടുത്തുകയോ ആരുമായും ഇടപെടലോ ഉണ്ടാകില്ല. അക്രമത്തിനും കൈലാസത്തില്‍ സ്ഥാനമില്ലെന്നും https://kailaasa.org എന്ന വെബ്‌സൈറ്റില്‍ പറയുന്നു.

ഇംഗ്ലീഷും സംസ്‌കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകള്‍. യുഎസിലാണ് കൈലാസ പ്രസ്ഥാനം ആരംഭിച്ചതെന്നും പറയുന്നു. ഹിന്ദുമതമായിരിക്കും രാജ്യത്ത്. സനാതന ധര്‍മത്തെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയും ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും വെബ്‌സൈറ്റിലുണ്ട്.

പരമശിവന്‍, പരാശക്തി, നന്ദി എന്നിവയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങള്‍. ഇതോടൊപ്പം നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നമായി വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ചിഹ്നങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് കടും ചുവപ്പ് നിറത്തില്‍ പതാകയും തയാറാക്കിയിരിക്കുന്നത്.

ഹിന്ദു സര്‍വകലാശാല, ഗുരുകുലം, യൂണിവേഴ്‌സിറ്റി ഓഫ് പ്രസ്, സേക്രഡ് ആര്‍ട്‌സ് യൂണിവേഴ്‌സിറ്റി എന്നിവയും തയാറാക്കും. ഇതോടൊപ്പമാണ് കൈലാസത്തിലെ രണ്ടു തരം പാസ്‌പോര്‍ട്ടും പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ ഒരു നിയമോപദേശ കമ്പനിയുമായി ചേര്‍ന്ന് 'കൈലാസ' ദ്വീപിനെ രാജ്യമായി പ്രഖ്യാപിക്കാനുള്ള അപേക്ഷയും ഐക്യരാഷ്ട്ര സംഘടനയില്‍ നല്‍കിയിട്ടുണ്ട് നിത്യാനന്ദയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശ്രമത്തില്‍ ഭക്തര്‍ നിത്യാനന്ദയ്ക്കു തുലാഭാരം നടത്താനായി കൊണ്ടു വന്ന ആറു ടണ്ണോളം സ്വര്‍ണവും കൈലാസത്തിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകളും പരക്കുന്നുണ്ട്. കൈലാസത്തിലെ പൗരനായി രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്‌സൈറ്റ് ലിങ്ക് പ്രവര്‍ത്തനക്ഷമമായിട്ടില്ല. എന്നാല്‍ കൈലാസത്തിലേക്കാവശ്യമായ സംഭാവന നല്‍കാനുള്ള ലിങ്ക് സജീവമാണ്.

2018 സെപ്റ്റംബറില്‍ വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചിരുന്നു . ഇത് പുതുക്കി നല്‍കണമെന്ന ആവശ്യം കര്‍ണാടക പൊലീസ് തള്ളിയിരുന്നു. ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടു പോയി അനധികൃത തടവില്‍ വച്ചെന്നുള്ള കേസും നിലനില്‍ക്കുന്നതിനിടെ ഇടക്കാലത്ത് ഇയാള്‍ അപ്രത്യക്ഷനായി.

ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പൊലീസ് കഴിഞ്ഞ മാസം റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നിത്യാനന്ദ. പാസ്പോര്‍ട്ടില്ലാതെ രാജ്യം വിട്ട ഇയാള്‍ സ്വന്തമായി പാസ്പോര്‍ട്ടുള്ള ഒരു രാജ്യം തന്നെയാണിപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജശേഖരന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന നിത്യാനന്ദ തമിഴ്‌നാട് സ്വദേശിയാണ്. 2000ത്തില്‍ ബംഗളൂരുവില്‍ ആശ്രമം സ്ഥാപിച്ചതോടെയാണ് ഇയാള്‍ വിവാദ വെളിച്ചത്തിലേക്കെത്തുന്നത്. ഓഷോ രജനീഷിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആശ്രമത്തിലെ രീതികള്‍.

അതിനാല്‍ത്തന്നെ വിവാദങ്ങള്‍ക്കു കുറവൊന്നുമുണ്ടായില്ല. 2010ല്‍ തെന്നിന്ത്യന്‍ നടിയുമൊത്തുള്ള വിഡിയോ പുറത്തുവന്നതോടെ ആശ്രമം വാര്‍ത്താകേന്ദ്രമായി. പിന്നീട് ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ഈ കേസ് നിലനില്‍ക്കുന്നുമുണ്ട്.

നിത്യാനന്ദ നടത്തുന്ന ആശ്രമത്തില്‍ തങ്ങളുടെ പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നും ആരോപിച്ച് ഗുജറാത്ത് ദമ്പതികളായ ജനാര്‍ദന ശര്‍മയും ഭാര്യയും അടുത്തിടെ അഹമ്മദാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് നിത്യാനന്ദയ്‌ക്കെതിരെ വീണ്ടും കുരുക്ക് മുറുകിയത്.

ഗുജറാത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ രാജ്യം വിട്ടതായി കണ്ടെത്തി. 2018 അവസാനമായിരിക്കാം രക്ഷപ്പെട്ടതെന്നും പറയുന്നു. ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ സമയത്തായിരുന്നു അത്. അതിനാല്‍ത്തന്നെ 2018 സെപ്റ്റംബറില്‍ കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ട് പുതുക്കാന്‍ കര്‍ണാടക പൊലീസ് തയാറായുമില്ല.

എന്നാല്‍ നിത്യാനന്ദ രാജ്യം വിട്ടുവെന്ന കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ദിവസവും ഇയാളുടെ പ്രഭാഷണങ്ങളും മറ്റും പുറത്തുവരുന്നുമുണ്ട്. കൈലാസവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ അപ്‌ഡേഷനുകളുമുണ്ട്.

എന്നാല്‍ ഇയാള്‍ എവിടെയാണെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്. ദ്വീപിന്റെ യഥാര്‍ഥ സ്ഥാനവും ലഭ്യമല്ല. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്കു സമീപമായിരിക്കും കൈലാസമെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ഒക്ടോബര്‍ 21നാണ് കൈലാസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അവസാനമായി അപ്‌ഡേറ്റ് ചെയ്തിരിക്കുന്നതാകട്ടെ 2019 ഒക്ടോബര്‍ 10നും. അടുത്ത വര്‍ഷം ഒക്ടോബര്‍ 21ന് ഇതിന്റെ കാലാവധി തീരുമെന്നും സൈബര്‍ പരിശോധനയില്‍ കണ്ടെത്തി. പാനാമയിലാണ് സൈറ്റിന്റ രജിസ്‌ട്രേന്‍. യുഎസിലെ ഡാലസിലാണ് വെബ്‌സൈറ്റിന്റെ ഐപി ലൊക്കേഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nithyananda Country: Molest-Accused Nithyananda Declares His Own 'Hindu Nation Kailaasa': Report,Bangalore, News, Religion, Trending, Report, Media, National.