ശാന്തന്‍പാറയില്‍ കൊല്ലപ്പെട്ട റിജോഷിന്റെ മകള്‍ രണ്ടരവയസുകാരിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണം വിഷം ഉള്ളില്‍ ചെന്ന്; മൃതദേഹം നാട്ടില്‍ കൊണ്ടുപോകണമെന്ന് ബന്ധുക്കള്‍

 


ഇടുക്കി: (www.kvartha.com 10.11.2019) ശാന്തന്‍പാറയില്‍ കൊല്ലപ്പെട്ട റിജോഷിന്റെ മകള്‍ രണ്ടരവയസുകാരിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. അതിനിടെ മകളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മുംബൈയിലെത്തിയ റിജോഷിന്റെ സഹോദരങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതി വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരെയും പനവേലില്‍ നിന്ന് മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി.

ശാന്തന്‍പാറയില്‍ കൊല്ലപ്പെട്ട റിജോഷിന്റെ മകള്‍ രണ്ടരവയസുകാരിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മരണം വിഷം ഉള്ളില്‍ ചെന്ന്; മൃതദേഹം നാട്ടില്‍ കൊണ്ടുപോകണമെന്ന് ബന്ധുക്കള്‍

ഇടുക്കി ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടര വയസുള്ള മകളും ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് പനവേലില്‍ എത്തിയത്. തുടര്‍ന്ന് പനവേലിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. എന്നാല്‍ മണിക്കൂറുകളായിട്ടും മുറിയില്‍ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിജിയുടെ ഭര്‍ത്താവ് റിജോഷിന്റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 31നാണ് റിജോഷിനെ കാണാതായത്.

കൊച്ചിക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാല്‍ നവംബര്‍ നാലിന് ലിജിയേയും ഇവര്‍ ജോലി ചെയ്യുന്ന സ്വകാര്യ റിസോര്‍ട്ടിലെ മാനേജരായ വസീമിനേയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി. ഇവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്നുള്ള അന്വേഷണത്തിനിടെ വസീമിന്റെ കുറ്റസമ്മത വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. കൃത്യം നടത്തിയത് താനാണെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നുമായിരുന്നു സന്ദേശം. എന്നാല്‍ എവിടെയാണുള്ളതെന്ന് വസീം വെളിപ്പെടുത്തിയിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ബോധ്യമായതോടെ മകള്‍ക്ക് വിഷം നല്‍കിയ ശേഷം ലിജിയും വസീമും വിഷം കഴിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Accused in Rijosh murder case consumes poison, child dies, Idukki, News, Local-News, Murder, Police, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia