88ലും മുബാറക് ഹാജിയുടെ യുവത്വത്തിന്റെ രഹസ്യം

 



എരിയാല്‍ ഷരീഫ്‌ / ഇങ്ങനെയും ഒരാള്‍

(www.kvartha.com 29.10.2019) 1960ല്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ കൂടെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞയാള്‍. ഏഴ് പതിറ്റാണ്ട് രാഷ്ട്രീയ, സാമൂഹിക, സാമുദായിക, കാരുണ്യ,
പത്രപ്രവര്‍ത്തന മേഖലയില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഒരു വന്‍ മരം.

ഭരണ നേതൃത്വത്തിലും കൃഷിയിലും വ്യാപാരത്തിലും കഴിവ് തെളിയിച്ച വലിയ മനുഷ്യന്‍. അധികമാരും ശ്രദ്ധിക്കാതെപോയ, ലാളിത്യം മുഖമുദ്രയായി കൊണ്ടുനടക്കുന്ന പച്ചയായ മനുഷ്യന്‍. അതെ, മുബാറക് മുഹമ്മദ് ഹാജി.


 സര്‍വ മേഖലകളിലും മുദ്രണം പതിപ്പിച്ച് മുബാറക് ഹാജി നടത്തിയ സാമൂഹിക ഇടപെടലുകൾ.  മലയാള ഭാഷക്കുവേണ്ടിയും, കവുങ്ങ് കര്‍ഷകര്‍ക്കുവേണ്ടിയും നടത്തിയ പോരാട്ടങ്ങൾ. അനാഥ മക്കളോടും ശാരീരിക വൈകല്യമുള്ളവര്‍ക്കുമായി കാരുണ്യ പ്രവര്‍ത്തനം. മുബാറക് ഹാജിയെന്ന ജനസേവകന്റെ, നീതിമാനായ പൊതുപ്രവര്‍ത്തകന്റെ ജീവിതവഴിയിലേക്ക് കെ വാര്‍ത്തയുടെ ഒരു യാത്ര.

ചരിത്രത്തില്‍ ഇടം തേടുന്ന ജന്മങ്ങള്‍ അപൂര്‍വമാണ്. കോടാനുകോടി ജീവിതങ്ങളില്‍ പാദപതനങ്ങളെ അടയാളപ്പെടുത്തിയവര്‍ വിരളം. ഇവിടേക്ക് വേറിട്ടൊരാള്‍, ഇങ്ങനെയുമൊരാള്‍.....

88ലും മുബാറക് ഹാജിയുടെ യുവത്വത്തിന്റെ രഹസ്യം

ആകാര പ്രൗഢിയോ അമിത ശബ്ദമോ ഉടമപ്പെടുത്താതെ ലാളിത്യത്തിന്റെ സൗന്ദര്യവും പേറി ജീവിതയാത്ര തുടരുന്നു. പതുങ്ങിയ കാല്‍വെപ്പാണെങ്കിലും ഓരോ ചുവടും അയാള്‍ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്നു. മുഹമ്മദ് മുബാറക് ഹാജി എന്ന പൊതുപ്രവര്‍ത്തകന്‍ ആകാരംകൊണ്ടും ചലനംകൊണ്ടും തന്റെ തെളിമയാര്‍ന്ന ജീവിതംകൊണ്ടും നമ്മെ ബോധ്യപ്പെടുത്തുന്നു.

1931 ഡിസംബര്‍ 31ന് മേനങ്കോട് അബ്ദുല്‍ഖാദര്‍ ഹാജിയുടെയും ആയിഷ ആലംപാടിയുടെയും മകനായി ജനിച്ച മുബാറക് ഹാജി മലയാളം, കന്നഡ, ഉര്‍ദു, ഇംഗ്ലീഷ്, അറബി, തമിഴ് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും.

1944ല്‍ കുതിരവണ്ടിയും കാളവണ്ടിയും വാഹനമായിരുന്ന കാലത്ത് ആലംപാടിയിലെ സ്വന്തം വീട്ടില്‍നിന്ന് തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂളിലേക്ക് ഒമ്പത് കിലോമീറ്ററോളം കാലത്തും വൈകീട്ടും നടന്നെത്തിയാണ് പഠനം നടത്തിയത്. 1950ല്‍ അന്നത്തെ 11ാം സ്റ്റാന്‍ഡേര്‍ഡ് (എസ് എസ് എല്‍ സി) വിജയിച്ച ഒരാൾ.

1946ല്‍ എം എസ് എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1948 മുതല്‍ '85 വരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് താലൂക്ക് സെക്രട്ടറി, '85 മുതല്‍ '93 വരെ ജില്ലാ സെക്രട്ടറി, '93ല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ജില്ലാ പ്രസിഡന്റ്, ഇപ്പോള്‍ ജില്ലാ ട്രഷറര്‍.

1957ല്‍ തന്റെ 26ാം വയസ്സില്‍ ഓപണ്‍ വോട്ടിംഗിലൂടെ മുട്ടത്തൊടി പഞ്ചായത്ത് പ്രസിഡന്റായി ജനപ്രാതിനിധ്യ സഭയില്‍ കടന്നുവന്നു. 1964 മുതല്‍ '95 വരെ ചെങ്കള പഞ്ചായത്ത് മെമ്പറാവുകയും ചെയ്തു. 1965 മുതല്‍ 78 വരെ അവിഭക്ത കണ്ണൂര്‍ ജില്ലാ ഡവലപ്‌മെന്റ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. '90ല്‍ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചെര്‍ക്കള-മധൂര്‍ ഡിവിഷനില്‍നിന്നും 2005ല്‍ ചെമ്മനാട് ഡിവിഷനില്‍നിന്നും തെരഞ്ഞെടുകയുണ്ടായി. ആ കാലയളവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലെല്ലാം തന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം പരമാവധി ചെയ്തുതീര്‍ക്കാനുള്ള കഠിന പ്രയത്‌നം നടത്തിയിരുന്നു.

1954 മുതല്‍ '66 വരെ താന്‍ ഏറ്റവും നന്നായി ആസ്വദിച്ച കാലഘട്ടമായിട്ടാണ് അദ്ദേഹം ഓര്‍ക്കുന്നത്. ആ സമയത്താണ് ചന്ദ്രിക, മലയാള മനോരമ, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ പത്രങ്ങളുടെ ഏജന്റായും റിപ്പോര്‍ട്ടറായും സേവനമനുഷ്ഠിച്ചത്.

1984ല്‍ കാസര്‍കോട് ജില്ലയുടെ രൂപീകരണത്തില്‍ മുഖ്യ പങ്കാളിയായിരുന്നു. '92ലെ ബാബരി മസ്ജിദിന്റെ പതനത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായി ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനോടുള്ള ആഭിമുഖ്യം കാരണം ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഭാഗമായി.

കര്‍ഷകനില്‍നിന്ന് തുടങ്ങി വ്യാപാരിയും മാധ്യമപ്രവര്‍ത്തകനും വ്യവസായിയും ജന നേതാവും സംഘാടകനും സ്‌കൂള്‍ സാരഥിയും അനാഥ സംരക്ഷകനും സാക്ഷരതാ പ്രവര്‍ത്തകനും ഭാഷാ സ്‌നേഹിയും ജനപ്രതിനിധിയുമൊക്കെയായി തന്റെ ജീവിതത്തെ സര്‍വ മണ്ഡലങ്ങളിലും പ്രതിഷ്ഠിച്ച ഒരു അപൂര്‍വ ജന്മമാണ് അദ്ദേഹത്തിൻ്റേത്.

സമൂഹത്തിനുവേണ്ടി ജീവിക്കുന്ന ജീവിതം! മാനവ കുലത്തിന് സമര്‍പ്പിക്കുന്ന ധന്യ ജന്മങ്ങള്‍! ഇവിടെയാണ് മുഹമ്മദ് മുബാറക് ഹാജി പരത്തിയ വെളിച്ചം നാം അടുത്തിരുന്ന് കാണുന്നത്. അമാവാസിയിലും തെളിയുന്ന ഒറ്റപ്പെട്ട നക്ഷത്രം പോലെ.

88ാം വയസ്സിലും നാല് ദിക്കിലേക്കും കണ്ണും കാതും തുറന്ന്  ഈ വിനീത ചരിത്രകാരന്‍ നമുക്കൊപ്പമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Journalist, Interview with Mubarak haji 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia