Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്താണോ'? തിരുവോണനാളില്‍ ക്ഷേത്രമുറ്റത്ത് നേരിട്ട അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതി വിജയകുമാര്‍

തിരുവോണനാളില്‍ ക്ഷേത്രമുറ്റത്ത് നേരിട്ട അനുഭവം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതി News, Thiruvananthapuram, Kerala, RSS, Facebook, Congress,
തിരുവനന്തപുരം:(www.kvartha.com 12/09/2019) തിരുവോണനാളില്‍ ക്ഷേത്രമുറ്റത്ത് നേരിട്ട അനുഭവം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതി വിജയകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയപരമായി പ്രശ്‌നമുണ്ടാക്കുകയും തങ്ങളാണ് ക്ഷേത്ര സംരക്ഷകര്‍ എന്ന രീതിയില്‍ പെരുമാറിയെന്നുമാണ് ജ്യോതി പോസ്റ്റില്‍ പറയുന്നത്. ക്ഷേത്രങ്ങള്‍ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല എന്ന് കുറെ ആര്‍ എസ് എസ് പ്രര്‍ത്തകരുടെ മുഖത്ത് നോക്കി പറഞ്ഞുകൊണ്ടാണ് ഓണ ദിവസം തുടങ്ങിയതെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.

 News, Thiruvananthapuram, Kerala, RSS, Facebook, Congress, Jyothy Vijayakumar's FB Post against RSS

കുറിപ്പ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നു. ഇതിനിടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തെറിയഭിഷേകവും തുടങ്ങിയതോടെ പേടിപ്പിച്ചാല്‍ പേടിക്കുന്ന കൂട്ടത്തിലല്ലെന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റും ജ്യോതി ഇട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡി വിജയകുമാറിന്റെ മകളുമാണ് ജ്യോതി വിജയകുമാര്‍. കേരളത്തിലെത്തിയ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായത്?

ഇത് പറയാതെ വയ്യ ഈ തിരുവോണദിവസം ഏറെ വേദനയോടെ. ഓണ ദിവസം തുടങ്ങേണ്ടി വന്നത് ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല എന്ന് കുറെ ആര്‍ എസ് എസ് പ്രര്‍ത്തകരുടെ മുഖത്ത് നോക്കി പറഞ്ഞു കൊണ്ടാണ്. എത്ര മാത്രം ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ച ഈ സംഭവം നല്കുന്ന ആഘാതം ചെറുതല്ല.

ജനിച്ചു വളര്‍ന്ന നാടാണ് പുലിയൂര്‍.. ഇന്നും മിക്കവാറും അവധി ദിവസങ്ങളില്‍ പുലിയൂരാണ്. ചെറുപ്പത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു പുലിയൂര്‍ ക്ഷേത്രം. ഇപ്പോള്‍ ആരാധനാലയങ്ങളില്‍ പൊതുവെ പോകാറില്ല. ഇന്ന് തിരുവോണ ദിവസം പോയി ക്ഷേത്ര മുറ്റത്തെ അത്തപ്പൂക്കളം കുട്ടികളെ കാണിക്കാന്‍ അനുജത്തിയോടും അച്ഛനോടും കുട്ടികളോടുമൊപ്പം.

അച്ഛന്‍ പുലിയൂരില്‍ ജനിച്ചു 45 വര്‍ഷങ്ങളായി ചെങ്ങന്നൂരില്‍ അഭിഭാഷകനും രാഷ്ടീയ പ്രവര്‍ത്തകനും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും ( പുലിയൂരിലെ ആളുകള്‍ക്ക് അപരിചിത നല്ലെന്ന് പറയാന്‍ വേണ്ടി മാത്രം സൂചിപ്പിച്ചത്). ചെറിയ കുട്ടികള്‍ക്കൊപ്പമായതിനാലും മഴയായതിനാലും അധികം പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാലും വണ്ടി ക്ഷേത്രത്തിലേക്കുള്ള പടികള്‍ക്ക് നേരെ താഴെ റോഡില്‍ പാര്‍ക്ക് ചെയ്തു ( അതിനടുത്താണ് ആളുകള്‍ ചെരുപ്പുകളഴിച്ചിട്ടിരുന്നത്).

നല്ല മഴയുള്ള സമയം പുറത്തേക്കിറങ്ങുമ്പോള്‍ കണ്ടു പരിചയമുള്ള ആള്‍ (അച്ഛനെ പരിചയമുണ്ടാകാതിരിക്കാന്‍ വഴിയില്ല) ഒട്ടും സൗഹൃദകരമല്ലാത്ത രീതിയില്‍ 'നിങ്ങളുടേതാണോ വണ്ടി? നിങ്ങള്‍ക്ക് മര്യാദക്ക് പാര്‍ക്ക് ചെയ്തു കൂടേ.. നടയ്ക്ക് നേരെയാണോ പാര്‍ക്ക് ചെയ്യുന്നത്?' എന്നെന്നോട് ചോദിച്ചു. അപ്പോള്‍ തന്നെ അച്ഛന്റെ കയ്യിലാണ് താക്കോല്‍. അച്ഛനോട് പറയാമെന്നറി യിക്കുകയും ഉടന്‍ തന്നെ അച്ഛന്‍ താഴെപ്പോയി വണ്ടി മാറ്റുകയും ചെയ്തു. പോയി നോക്കിയപ്പോള്‍ വണ്ടിക്കു താഴെ ചെരിപ്പുകള്‍ ഉണ്ടായിരുന്നില്ല.

ആ വ്യക്തി സംസാരിച്ച, പെരുമാറിയ രീതി വല്ലാണ്ട് അസ്വസ്ഥമാക്കി, പ്രത്യേകിച്ചും എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കു മതീതമായി മനുഷ്യര്‍ തമ്മില്‍ ഒരു സ്‌നേഹമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നാട്ടുമ്പുറത്ത്.

സാധാരണ നമ്മുടെ എന്തെങ്കിലും ശ്രദ്ധക്കുറവ് മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നത് ചൂണ്ടിക്കാണിക്കുമ്പൊ ക്ഷമ ചോദിച്ച് തിരുത്താറാണ് പതിവ്. പക്ഷേ ഇവിടെ വണ്ടിയുടെ പാര്‍ക്കിംഗിനപ്പുറം മറ്റെ ന്തോ ആണ് പ്രശ്‌നമെന്ന് തോന്നി .'ചേട്ടാ ഓണദിവസമല്ലേ.. ഇങ്ങനെയല്ലല്ലോ ഇവിടെയൊക്കെ നമ്മള്‍ പെരുമാറുക. കുറച്ചു കൂടി മര്യാദയോടെ സംസാരിക്കാമല്ലോ. കാര്യം പറഞ്ഞാല്‍ മതിയായിരുന്നല്ലോ' എന്ന് തിരിച്ചു ചോദിച്ചു, ഉള്ള അമര്‍ഷം വ്യക്തമാക്കിത്തന്നെ.

അതിനു മറുപടി രണ്ടു മൂന്നു പേര്‍ കൂടിയാണ് തന്നത് ' അമ്പലവുമായി ബന്ധപ്പെട്ട എന്തു കാര്യങ്ങളും ഞങ്ങള്‍ ചോദ്യം ചെയ്യും. നിങ്ങളാരാണ്' എന്നാണ്. അപ്പോള്‍ 'നിങ്ങളാരാണ്..ഞാനും ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നതാണ്.. ആദ്യമായാണ് ഇങ്ങനെയൊരനുഭവം നാട്ടില്‍ നിന്നുണ്ടാകുന്നത് ' എന്നായിരുന്നു.

പിന്നെ രൂക്ഷമായ നോട്ടത്തോടെ മതത്തിന്റെയും ക്ഷേത്രത്തിന്റെയും 'സംരക്ഷകരുടെ ' ഭീഷണിയുടെ ശബ്ദമുയര്‍ന്നു. ആര്‍ എസ് എസിന്റെ പ്രവര്‍ത്തകരാണെന്ന സംശയം അന്വേഷിച്ചപ്പോള്‍ ശരിയാണെന്നറിഞ്ഞു അവിടെ നിന്നവരില്‍ നിന്നും. നിങ്ങള്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക കമ്മിറ്റിയുടെ ആളുകളാണോ, നിങ്ങളെ ആരാണ് ക്ഷേത്രത്തിലെ കാര്യങ്ങളുടെ ചുമതലയേല്‍പ്പിച്ചത് എന്ന ചോദ്യത്തിന് 'നിങ്ങള്‍ക്കറിയേണ്ട കാര്യമില്ല ' എന്നായിരുന്നു മറുപടി. ' നിങ്ങളെ ആരാണ് ക്ഷേത്രങ്ങളുടെ സംരക്ഷകരും എന്നു മുതലാണ് അമ്പലങ്ങള്‍ നിങ്ങളുടെ സ്വത്തായതെന്നും' എല്ലാ ആത്മരോഷത്തോടെ യും ചോദിച്ച് ' ക്ഷേത്രങ്ങള്‍ എല്ലാവരുടേതുമാണെന്നും രാഷ്ട്രീയം കളിക്കേണ്ടതിവിടെയല്ല എന്നും അങ്ങനെ ചെയ്യുമ്പോള്‍ ചോദ്യം ചെയ്യുമെന്നും' എനിക്കാകുമാറുറക്കൈ പറഞ്ഞിട്ടാണ് ആ കൂര്‍ത്ത നോട്ടങ്ങളുടെയും ആളുകളുടെയുമിടയില്‍ നിന്ന് മടങ്ങിയത്..

മനസ്സ് വേദനിക്കുകയാണ്..എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിന്‍ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതില്‍... ഓടിക്കളിച്ചു വളര്‍ന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആര്‍ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതില്‍.. സ്വന്തം നാട്ടിലും അന്യതാബോധം അന്യമല്ല എന്നു തിരിച്ചറിയുന്നതില്‍..എന്റെ കേരളത്തെക്കുറിച്ച് എത്ര കാലം എനിക്കഭിമാനിക്കാനാകും എന്ന ആശങ്ക വളരുന്നതില്‍ .. ഇപ്പൊ കശ്മീരിനെയും ആസാമിനേയും ഏറെ മനസ്സിലാകുന്നു.. എങ്ങനെയാണ് ഇന്ന് സമാധാനമായി ഓണസദ്യയുണ്ണുക?

(ഭയപ്പെടില്ല.. മിണ്ടാതിരിക്കില്ല.. ആവുന്നിടത്തോളം ശബ്ദിക്കുകയും പ്രതിരോധിക്കുകയും തന്നെ ചെയ്യും..)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Thiruvananthapuram, Kerala, RSS, Facebook, Congress, Jyothy Vijayakumar's FB Post against RSS