Follow KVARTHA on Google news Follow Us!
ad

സിനിമാ പ്രൊമോഷന് വേണ്ടി വ്യാജപ്രചരണം നടത്തിയ നടി കുടുങ്ങിയേക്കും; പോലീസ് സ്റ്റേഷന്റെ പേര് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ ആശ ശരത്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍

സിനിമാ പ്രൊമോഷന് വേണ്ടി വ്യാജപ്രചരണം നടത്തിയ നടി കുടുങ്ങിയേക്കുമെന്ന് സൂചന. പോലീസ് News, Idukki, Kerala, Police, Complaint, Advocate, Actress,
ഇടുക്കി:(www.kvartha.com 04/07/2019) സിനിമാ പ്രൊമോഷന് വേണ്ടി വ്യാജപ്രചരണം നടത്തിയ നടി കുടുങ്ങിയേക്കുമെന്ന് സൂചന. പോലീസ് സ്റ്റേഷന്റെ പേര് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയെന്ന പരാതിയിലാണ് നടി ആശ ശരത്തിനെതിരെ നടപടിക്ക് സാധ്യതയുള്ളത്. പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

News, Idukki, Kerala, Police, Complaint, Advocate, Actress, Facebook video: Complaint against Malayalam actress Asha Sharath

ആശ ശരത്തിന്റെ പുതിയ സിനിമയായ 'എവിടെ' യുടെ പ്രൊമോഷന് വേണ്ടിയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ട് കരഞ്ഞുകൊണ്ട് താരം രംഗത്തെത്തിയത്. കരഞ്ഞുകലങ്ങിയ കണ്ണുമായി പറയുന്ന താരത്തിന്റെ വീഡിയോ കണ്ടവരെല്ലാം സംഭവം സത്യമാണെന്ന് കരുതിയെങ്കിലും വീഡിയോയുടെ അവസാനം എവിടെ എന്ന സിനിമയുടെ പോസ്റ്റര്‍ കണ്ടതോടെ ഇത് പ്രൊമോഷനാണെന്ന് മനസിലാകുകയായിരുന്നു.

സംഭവത്തില്‍ വ്യാപകപ്രതിഷേധമാണ് നടിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. ആരാധകരെ തെറ്റിദ്ധരിപ്പിച്ച് സിനിമയ്ക്ക് പ്രൊമോഷന്‍ ഉണ്ടാക്കുന്നുവെന്നാണ് വിമര്‍ശനം. വീഡിയോ വാട്‌സാപ്പിലും മറ്റും പ്രചരിക്കുകയും ഭര്‍ത്താവിനോടൊപ്പമുള്ള ഫോട്ടോ സഹിതം കാണാതായെന്നും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് പോസ്റ്ററുകളും വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.

പരാതിയുടെ പൂര്‍ണ്ണരൂപം:

ബഹു. ഇടുക്കി ജില്ല പോലീസ് മേധാവി മുമ്പാകെ സമപര്‍പ്പിക്കുന്ന പരാതി,

വിഷയം: പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ വഴിതെറ്റിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയത് സംബന്ധിച്ചത്,

സര്‍,

ആശ ശരത്ത് എന്ന് പേരായ അഭിനേത്രി ഒരു സ്ത്രീ ഇന്നലെ 03.07.2019 നു അവരുടെ വേരിഫൈഡ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. തലക്കെട്ടുകളോ, മറ്റ് വിവരങ്ങളോ ഇല്ലാതെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും, തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടന്ന് കണ്ടെത്താന്‍ ജനങ്ങള്‍ സഹായിക്കണമെന്നും, ഭര്‍ത്താവിനെ കണ്ടുകിട്ടുന്നവര്‍ 'കട്ടപ്പന' (ഇടുക്കി) പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്നുമായിരുന്നു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞത്.

തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസ്തുത വാര്‍ത്തയും വീഡിയോയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലും പ്രചരിക്കുകയുണ്ടായി. പ്രസ്തുത വീഡിയോക്ക് കീഴില്‍ നിരവധിയായ കമന്റുകളും പിന്തുണയും ലഭിച്ചു. എന്നാല്‍ അല്‍പ സമയത്തിന് ശേഷം വീഡിയോ ഒരു പരസ്യമാണെന്നും, അവര്‍ അഭിനയിച്ച സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിര്‍മ്മിച്ചതാണെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് എഡിറ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ പോസ്റ്റ് ചെയ്ത് 17 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഈ വ്യാജ വാര്‍ത്ത മെസേജിങ് ആപ്പിക്കേഷനുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് പരസ്യമായി രംഗത്ത് വരികയും സംസ്ഥാനത്തെ ഒരു പോലീസ് സ്‌റ്റേഷന്റെ പേര് എടുത്ത് പറഞ്ഞ ശേഷം പ്രസ്തുത പോലീസ് സ്‌റ്റേഷനിലേക്ക് വിവരങ്ങള്‍ അറിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണ്. കട്ടപ്പന പോലീസ് സ്‌റ്റേഷനിലെ ഫോണ്‍ നമ്പറും, സ്ത്രീയുടെ ഭര്‍ത്താവിന്റെ ചിത്രവും വെച്ചുകൊണ്ട് നിരവധി അഭ്യര്‍ത്ഥനകള്‍ ലുക്ക് ഔട്ട് നോട്ടീസ് എന്നതുപോലെ പ്രചരിക്കുന്നുണ്ട്.

സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പോലീസ് വകുപ്പ് പോലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഏറ്റവും സെന്‍സിറ്റീവായ വകുപ്പിനെയും, അതിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുന്‍കൂര്‍ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും, പോലീസിനെ misguide ചെയ്യുന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ പീനല്‍കോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐടി ആക്ടിലെ വിവിധ വകുപ്പുകളും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ വകുപ്പുകളും, കേരള പോലീസ് ആക്ടിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ്.

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ന്യായമായ നിയന്ത്രങ്ങള്‍ക്ക് വിധേയമാണെന്നും, സ്‌റ്റേറ്റിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പബ്ലിക്ക് ഓര്‍ഡറിനും എതിരാകുന്ന പക്ഷം അത്തരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിയന്ത്രിതവും, കുറ്റകരവുമാകുമെന്നും ബഹു. സുപ്രീംകോടതി വിവിധ കേസുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റി കൂടിയായ ആശ ശരത്ത് എന്ന സ്ത്രീ സിനിമയുടെ പരസ്യത്തിനായി അനുമതിയില്ലാതെ നടത്തിയ വ്യാജ പ്രചാരണവും, പോലീസിന്റെ കൃത്യ നിര്‍വഹണത്തെ വഴിതെറ്റിച്ചതും അങ്ങേയറ്റം സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നതിനാലും, സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും, പോലീസിലുള്ള ഉത്തമ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും, കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാകും എന്നതിനാലും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ഈ പരാതി നല്‍കുന്നത്. ആയതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വ്യാജ പ്രചാരണം നടത്തിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും, കട്ടപ്പന പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചറിയിക്കണം എന്ന വ്യാജ പ്രചാരണമുള്ള വീഡിയോ ആശ ശരത്തിന്റ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ

അഡ്വ. ശ്രീജിത്ത് പെരുമന

Enclosurse:-

1. പരാതിക്ക് കാരണമായ വീഡിയോയുടെ പകര്‍പ്പ്

2. എതിര്‍കക്ഷിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ ലിങ്ക്

3. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ പോസ്റ്ററുകള്‍.

വാല്‍: ഈ വിഡിയോ ആദ്യം കണ്ടപ്പോള്‍ ഞാനും തെദ്ധരിക്കപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Idukki, Kerala, Police, Complaint, Advocate, Actress, Facebook video: Complaint against Malayalam actress Asha Sharath