ഉമേഷ്ബാബുവിന്റെ വീടിനു നേരെയുള്ള അക്രമം; ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസെടുക്കാതെ പോലിസിന്റെ ഒളിച്ചുകളി

 


കണ്ണൂര്‍: (www.kvartha.com 16.06.2019) കവിയും രാഷ്ട്രീയ നിരീക്ഷകനുമായ കെ.സി ഉമേഷ് ബാബുവിന്റെ വീടിന് നേരെ അക്രമം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുക്കാതെ ഒളിച്ചുകളിക്കുന്നു. ഈക്കാര്യത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. പരാതി രേഖാമൂലം നല്‍കിയെങ്കിലും എഫ്‌ഐആര്‍ തയാറാക്കുകയോ അന്വേഷണം നടത്താനോ പോലിസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. അന്നത്തെ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടെരിയാണ് കേസ് അന്വേഷിച്ചത്.

ഉമേഷ്ബാബുവിന്റെ വീടിനു നേരെയുള്ള അക്രമം; ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസെടുക്കാതെ പോലിസിന്റെ ഒളിച്ചുകളി

2018 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ ആറര മണിക്കാണ് ഉമേഷ്ബാബുവിന്റെ കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയില്‍ സ്ഥിതിചെയ്യുന്ന വീടിനു നേരെ അക്രമം നടത്തുന്നത്. ബൈക്കിലെത്തിയ സംഘം ട്യൂബ് ലൈറ്റുകള്‍ വീടിനു നേരെ വലിച്ചെറിയുകയായിരുന്നു. ഉഗ്രസ്‌ഫോടനശബ്ദത്തോടെ ട്യൂബ് പൊട്ടുകയും ജനല്‍ചില്ലുകളും മറ്റും തകരുകയും ചെയ്തു. ഈ സമയം ഉമേഷും കുടുംബവും വീടിനകത്തുണ്ടായിരുന്നു. വീഴ്ചയില്‍ തുടയെല്ലുപൊട്ടി ചികിത്സയിലായിരുന്ന ഉമേഷ് ബാബു. ജനാല തുറന്ന് നോക്കുമ്പോഴെക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ബൈക്കിന്റെ അതിവേഗത്തില്‍ ഓടിച്ചു പോകുന്ന ശബ്ദം മാത്രമാണ് കേട്ടത്.

അക്രമവിവരം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐയും സംഘവും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചത്. ഈ സമയം തന്നെ പരാതിയും എഴുതി വാങ്ങി. എന്നാല്‍ നാളിതുവരെ അന്വേഷണം നടത്താനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പൊലിസ് തയ്യാറായില്ല.

ഇതിനു മുന്‍പ് 2012മാര്‍ച്ച് 18ന് കരിവെള്ളൂരില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴും ഉമേഷ് ബാബുവിനെതിരെ വധശ്രമം നടന്നിട്ടുണ്ട്. കരിവെള്ളൂര്‍ പെരളം റോഡില്‍ ഒരു അണ്‍ എയ്ഡഡ് സ്‌കൂളില്‍ വച്ചായിരുന്നു സെമിനാര്‍. സിപിഎം വിമതര്‍ സംഘടിപ്പിച്ച സെമിനാറിലെ മുഖ്യപ്രഭാഷകനായിരുന്നു ഉമേഷ്. സെമിനാര്‍ തുടങ്ങുന്നതിനു മുന്‍േപ ഒരു ഇന്നോവകാറില്‍ ഒരു സംഘമാളുകള്‍ അവിടെയെത്തുകയും ഉമേഷ്ബാബുവിനെ അക്രമിക്കാനായി തമ്പടിക്കുകയുമായിരുന്നു. എന്നാല്‍ ഇതു മണത്തറിഞ്ഞ് സംഘാടകര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്ക്് പിന്‍വലിയേണ്ടിവന്നു. തലശ്ശേരിയില്‍ നിന്നുമെത്തിയ ക്വട്ടേഷന്‍ സംഘമാണ് അവിടെയെത്തിയത്. ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ഉമേഷ്ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് ഭരണക്കാലമായിട്ടു കൂടി സംഘാടകര്‍ തിരിച്ചറിഞ്ഞ പ്രതികളെ പിടികൂടാനായില്ല.

ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന കെസി ഉമേഷ്ബാബുവിനെതിരെ ഇപ്പോഴും വധഭീഷണി നിലനില്‍ക്കുന്നുവെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വധശ്രമം നടന്ന കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉമേഷ്ബാബുവിന് പോലിസ് സുരക്ഷയൊരുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഉമേഷ്ബാബു വേണ്ടെന്ന് പറയുകയായിരുന്നു. എന്നാല്‍ കുറച്ചുക്കാലം മഫ്തിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ അദ്ദേഹത്തിന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ ഇതുനിലച്ചു. ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രാഷ്ട്രീയ നിരീക്ഷകരിലൊരാളാണ് ഉമേഷ്ബാബു. നേരത്തെ സിപിഎം നേതൃത്വം നല്‍കുന്ന പുരോഗമനകലാസാഹിത്യ സംഘത്തിന്റെ നേതാക്കളിലൊരാളായ ഉമേഷ്ബാബു എംഎന്‍ വിജയന്‍ പാര്‍ട്ടിയിലുയര്‍ത്തിയ ആശയപോരാട്ടത്തിന്റെ ഭാഗമായാണ് സിപിഎം ബന്ധമവസാനിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kannur, Politics, Police, Poet, Bomb, Explosions, Case, FIR, CPM, UDF, bomb explosion in umesh babu's home, police didn't take case yet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia