ചന്ദ്രഗ്രഹണ സമയത്ത് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ നട തുറന്ന് പൂജ നടത്തുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രം ഇതാണ്! ക്ഷേത്രത്തിന്റെ പ്രത്യേകത അറിയണോ?

 


കോട്ടയം: (www.kvartha.com 31.01.2018) ചന്ദ്രഗ്രഹണ സമയത്ത് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളെല്ലാം അടഞ്ഞുകിടക്കുമ്പോഴും ഈ ക്ഷേത്രം തുറന്ന് പൂജാകര്‍മങ്ങള്‍ മുടങ്ങാതെ നടക്കുന്നു.
സൂപ്പര്‍മൂണും പൂര്‍ണ ചന്ദ്രഗ്രഹണവും ഒരുമിക്കുന്ന അപൂര്‍വതയ്ക്കാണ് ബുധനാഴ്ച ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എന്നാല്‍ പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് പോലും തുറന്നിരിക്കുന്ന ആ മഹാ ക്ഷേത്രമാണ് കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.

 ചന്ദ്രഗ്രഹണ സമയത്ത് മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ നട തുറന്ന് പൂജ നടത്തുന്ന  കേരളത്തിലെ ഒരേ ഒരു ക്ഷേത്രം ഇതാണ്! ക്ഷേത്രത്തിന്റെ പ്രത്യേകത അറിയണോ?

ഇന്ത്യയില്‍ തന്നെ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടത്തുന്ന ക്ഷേത്രമാണ് തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്ന പ്രത്യേകത കൂടിയുണ്ട്. 1500 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം മീനച്ചിലാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവാര്‍പ്പില്‍ എന്നും പുലര്‍ച്ചെ രണ്ടുമണിക്കാണ് നട തുറക്കുന്നത്. കംസ നിഗ്രഹത്തിന് ശേഷം വിശന്ന് വലഞ്ഞ് നില്‍ക്കുന്ന ശ്രീകൃഷ്ണനാണ് തിരുവാര്‍പ്പിലെ പ്രതിഷ്ഠ.

നിവേദ്യം മുടക്കാന്‍ പാടില്ലെന്നതിനാലാണ് പൂജകള്‍ മുടക്കം കൂടാതെ ക്ഷേത്രത്തില്‍ നടത്തുന്നത്. ഒരിക്കല്‍ വളരെ നേരം നീണ്ടുനിന്ന ഒരു ഗ്രഹണ സമയത്ത് പൂജ മുടങ്ങിയെന്നും പിന്നീടു നട തുറന്നപ്പോള്‍ ഭഗവാന്റെ അരയിലെ കിങ്ങിണി അരഞ്ഞാണം അഴിഞ്ഞു കാല്‍ക്കല്‍ കിടക്കുന്നതാണ് കണ്ടതെന്നും ഐതിഹ്യമുണ്ട്. ഇതേ തുടര്‍ന്ന് പ്രശ്‌നം വച്ച് നോക്കിയപ്പോഴാണ് നിവേദ്യം ഒരിക്കല്‍പോലും മുടങ്ങാന്‍ പാടില്ലെന്ന് കണ്ടെത്തിയത്.

അതിനുശേഷം പൂജകള്‍ക്കോ നിവേദ്യത്തിനോ ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. ക്ഷേത്ര ചടങ്ങുകള്‍ക്ക് ഒന്നിനും നേരമാറ്റം പാടില്ലെന്നാണ് അന്നത്തെ പ്രശ്‌നച്ചാര്‍ത്തില്‍ എഴുതിയിരുന്നത്. തിരുവാര്‍പ്പിലെ സമയ നിഷ്ഠയുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ കഥ കൂടി നിലനില്‍ക്കുന്നുണ്ട്. പണ്ട് ഇവിടുത്തെ പൂജാരിയെ സ്ഥാനമേല്‍പ്പിക്കുമ്പോള്‍ താക്കോല്‍കൂട്ടത്തിനൊപ്പം കോടാലി കൂടി നല്‍കുമായിരുന്നത്രെ, ഒരുപക്ഷേ താക്കോല്‍ ഉപയോഗിച്ച് ശ്രീകോവില്‍ തുറക്കാന്‍ പറ്റാതെ വന്നാല്‍ വാതില്‍ വെട്ടിപ്പൊളിക്കാനായിരുന്നു അത്.

തിരുവാര്‍പ്പില്‍ താമരപ്പൂക്കളാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കുന്നത്. ഉഷപ്പായസമാണ് പ്രധാന നിവേദ്യം. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏഴര നാഴിക മുമ്പാണ് ഇവിടെ ഉഷപ്പായസം നിവേദിക്കുന്നത്. അഞ്ചു നാഴി അരി, 50 പലം ശര്‍ക്കര, ഏഴു തുടം നെയ്യ്, അഞ്ചു കദളിപ്പഴം, അഞ്ചു കൊട്ടത്തേങ്ങ എന്നിവ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഉഷപ്പായസം ഏറെ പ്രസിദ്ധമാണ്.

തിരുവാര്‍പ്പ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ മൂര്‍ത്തി ഉച്ചയ്ക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും അത്താഴ പൂജയ്ക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി നടയിലും എത്തുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഇവിടെ ഉച്ചപൂജയും അത്താഴ പൂജയും മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് നേരത്തെയാണ്.

Keywords: Features of Thiruvarppu Sri Krishna Swamy Temple, Kottayam, News, Religion, Temple, Local-News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia