വിടപറഞ്ഞത് 'ആമിനത്താത്ത'യിലൂടെ മലയാളികളെ കുടുകിടെ ചിരിപ്പിച്ച താരം

 


തിരുവനന്തപുരം: (www.kvartha.com 30.11.2017) ജയറാം, ദിലീപ്, കലാഭവന്‍ മണി, ജയസൂര്യ തുടങ്ങിയവരെ പോലെ തന്നെ മിമിക്രിയുടെ ലോകത്ത് നിന്ന് സിനിമാരംഗത്തെത്തിയ ആളായിരുന്നു അബിയും. എന്നാല്‍, അബിക്കൊപ്പം വെള്ളിത്തിരയിലെത്തിയ മറ്റു കാലാകാരന്മാര്‍ പ്രശസ്തിയുടെ കൊടിമുടിയിലെത്തിയപ്പോഴും അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോഴും ഒരു കാലത്ത് സ്‌റ്റേജ് ഷോകളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച അബി മാത്രം എങ്ങുമെത്തിയില്ല.

സിനിമയില്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങിയപ്പോഴും ആരോടും പരാതിയും പരിഭവവും പറയാതെ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ അബി ഭംഗിയായി അവതരിപ്പിച്ചു. എന്നാല്‍, സിനിമയില്‍ വലിയ നടനാകണമെന്ന തന്റെ ആഗ്രഹം മകനായ ഷെയിന്‍ നിഗമിലൂടെ നിറവേറ്റപ്പെട്ടപ്പോള്‍ അബിക്ക് അങ്ങേയറ്റം സന്തോഷമായിരുന്നു.

  വിടപറഞ്ഞത് 'ആമിനത്താത്ത'യിലൂടെ മലയാളികളെ കുടുകിടെ ചിരിപ്പിച്ച താരം

ദേ മാവേലി കൊമ്പത്ത് എന്ന കോമഡി ഓഡിയോ കാസറ്റിലൂടെ നാദിര്‍ഷയ്‌ക്കൊപ്പം അബി ചിരിയുടെ മാലപ്പടക്കം തന്നെ ഒരുക്കി. അബി അവതരിപ്പിച്ച ആമിനത്താത്ത എന്ന സ്ത്രീ വേഷം ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ കുടുംബത്തിലെ തന്നെ ഒരംഗത്തെ മാതൃകയാക്കിയാണ് അബി ആമിനത്താത്തായ്ക്ക് ജന്മം നല്‍കിയത്. തനി നാടന്‍ ശബ്ദശൈലിയും നാട്ടിന്‍പുറത്തെ മുസ്ലിം സ്ത്രീകളുടെ പെരുമാറ്റവും അക്ഷരാര്‍ത്ഥത്തില്‍ അബി അതില്‍ പകര്‍ത്തി. മിമിക്രി കലാകാരനായ അബിക്ക് ഒരു വലിയ ബ്രേക്ക് നല്‍കിയ കഥാപാത്രമായിരുന്നു ആമിനത്താത്ത.
സ്ത്രീവേഷധാരികളായ പുരുഷന്മാരെ സമകാലിക കലാലോകത്ത് സജീവമാക്കിയതും ആമിനത്താത്തയിലൂടെയാണ്. അബി അവതരിപ്പിച്ചു വിജയിപ്പിച്ച ആമിനത്താത്ത എന്ന കഥാപാത്രത്തെ പിന്നീട് സാജു കൊടിയന്‍ മുതല്‍ പല മിമിക്രി നടന്മാരും ഏറ്റെടുത്ത് വേദികളിലെത്തിച്ചു.

നടന്‍ ദിലീപ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം സാഗര്‍ എന്ന മിമിക്രി ട്രൂപ്പ് അബി നടത്തിയിരുന്നു. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ജൂവലറി പരസ്യത്തില്‍ അമിതാഭ് ബച്ചന് ശബ്ദം നല്‍കിയതും അബിയായിരുന്നു.

നയം വ്യക്തമാക്കുന്നു, കാസര്‍കോട് കാദര്‍ഭായ്, സൈന്യം, മൂന്നാം ലോക പട്ടാളം, വാര്‍ദ്ധക്യപുരാണം, മിമിക്‌സ് ആക്ഷന്‍ 500, മഴവില്‍ക്കൂടാരം, കിടിലോല്‍ക്കിടിലം, ഏഴരക്കൂട്ടം, ചിലന്തി, അനിയത്തിപ്രാവ്, രസികന്‍, കിരീടമില്ലാത്ത രാജാക്കന്മാര്‍, ദേശം, കിച്ചാമണി എം.ബി.എ, കൂതറ, ഹാപ്പി വെഡ്ഡിംഗ്, ചിക്കന്‍ കോക്കാച്ചി, തൃശ്ശിവപേരൂര്‍ ക്‌ളിപ്തം എന്നീ സിനിമകളില്‍ അഭിനയിച്ചു. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയില്‍ ഹാപ്പി എന്ന എസ്.ഐയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തയാഴ്ച പുറത്തിറങ്ങുന്ന കറുത്ത സൂര്യന്‍ എന്ന സിനിമയിലാണ് അബി അവസാനം അഭിനയിച്ചത്.

Also Read:

വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങി കബളിപ്പിച്ചു; അടച്ചുപൂട്ടിയ ജ്വല്ലറി ഉടമയുടെ കുടുംബത്തിനെതിരെ സ്വര്‍ണവ്യാപാരി പരാതി നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor and mimicry artiste Kalabhavan Abi passes away, Thiruvananthapuram, News, Cinema, Entertainment, Obituary, Dileep, Jayasurya, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia