Portfolio | ആഭ്യന്തരം അമിത് ഷായ്ക്ക് തന്നെ, ധനമന്ത്രിയായി നിർമല സീതാരാമൻ തുടരും; സുരേഷ് ഗോപിക്ക് പെട്രോളിയവും ടൂറിസവും, ജോർജ് കുര്യന് ന്യൂനപക്ഷകാര്യം

 
narendra modi cabinet union ministers who retained their po


മൂന്നാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി

സിവിൽ ഏവിയേഷൻ മന്ത്രാലയം ജ്യോതിരാദിത്യ സിന്ധ്യയിൽ നിന്ന് ടിഡിപിയുടെ റാം മോഹൻ നായിഡുവിലേക്ക് മാറി

ന്യൂഡെൽഹി: (KVARTHA) മൂന്നാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക രാഷ്ട്രപതി ഭവനിലെ സെക്രട്ടേറിയറ്റാണ് പുറത്തുവിട്ടത്. കഴിഞ്ഞ സർക്കാരിലെ ബിജെപിയുടെ അഞ്ച് പ്രമുഖ മന്ത്രിമാരുടെ വകുപ്പുകൾ പുതിയ സർക്കാരിലും അതേപടി നിലനിർത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ അതേ വകുപ്പുകളിൽ തുടരും.

കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് പെട്രോളിയം - പ്രകൃതി വാതകം, ടൂറിസം  വകുപ്പുകളും, ജോർജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളും ലഭിച്ചു. ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്ക് ആരോഗ്യവകുപ്പ് കൈമാറി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, റെയിൽവേ എന്നിവ അശ്വിനി വൈഷ്ണവ് കൈകാര്യം ചെയ്യും. 

സിവിൽ ഏവിയേഷൻ മന്ത്രാലയം ജ്യോതിരാദിത്യ സിന്ധ്യയിൽ നിന്ന് ടിഡിപിയുടെ റാം മോഹൻ നായിഡുവിലേക്ക് മാറി. ടെലികോം മന്ത്രാലയത്തിൻ്റെ ചുമതല സിന്ധ്യയെ ഏൽപ്പിച്ചു. നേരത്തെ പ്രഹ്ലാദ് ജോഷി വഹിച്ചിരുന്ന പാർലമെൻ്ററി കാര്യങ്ങളുടെ ചുമതല ഇനി കിരൺ റിജിജുവിനായിരിക്കും. ഫുഡ്, കൺസ്യൂമർ അഫയേഴ്‌സ്, റിന്യൂവബിൾ എനർജി എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രഹ്ലാദ് ജോഷിക്ക്.

മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പുതിയ കൃഷി മന്ത്രി. മനോഹർ ലാൽ ഖട്ടാർ മൂന്ന്  സുപ്രധാന മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യും, വൈദ്യുതി, ഭവനം, നഗരകാര്യം. ഗിരിരാജ് സിംഗിനെ സ്മൃതി ഇറാനി കൈകാര്യം ചെയ്തിരുന്ന ടെക്‌സ്‌റ്റൈൽസ് വകുപ്പിലേക്കാണ് നിയമിച്ചത്. അന്നപൂർണാ ദേവി സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പും മൻസുഖ് മാണ്ഡവിയ തൊഴിൽ വകുപ്പും കൈകാര്യം ചെയ്യും. 

മുൻ ബീഹാർ മുഖ്യമന്ത്രിയും എച്ച്എഎം മേധാവിയുമായ ജിതൻ റാം മാഞ്ചിക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ചുമതലയും ശോഭ കരന്ദ്‌ലാജെ സഹമന്ത്രിയുമാണ്. സിആർ പാട്ടീൽ ജലശക്തി മന്ത്രാലയവും ഭൂപേന്ദ്ര യാദവ് പരിസ്ഥിതിയുടെ ചുമതലയും വഹിക്കും. ഹെവി ഇൻഡസ്ട്രീസ്, സ്റ്റീൽ വകുപ്പുകൾ ജെഡി(എസ്) മേധാവി എച്ച്‌ഡി കുമാരസ്വാമിക്ക് ലഭിച്ചു. പുതിയ മന്ത്രിസഭയിൽ ടിഡിപി, ജെഡിയു, എൽജെപി, ജെഡിഎസ്, എച്ച്എഎം തുടങ്ങിയ സഖ്യകക്ഷികളിൽ നിന്നുള്ളവർ ഉൾപ്പെടെ 30 പേർക്ക് കാബിനറ്റ് പദവിയുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia