നെതര്‍ലാന്‍സും സെനഗലും പ്രീ ക്വാര്‍ട്ടറിലേക്ക്, ഇക്വഡോര്‍ പുറത്ത്

 


(www.kvartha.com) നെതര്‍ലന്‍ഡ്സ് 2-0 ന് ഖത്തറിനേയും സമാന്തരമായി നടന്ന മറ്റൊരു മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ സെനഗല്‍ പൊരുതിക്കളിച്ച ഇക്വഡോറിനെ 2-1 നും തോല്‍പ്പിച്ച് ഗ്രൂപ്പ് 'എ'യില്‍നിന്നും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേരത്തെ പുറത്തായിരുന്ന ഖത്തറിനൊപ്പം ഇക്വഡോറും ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. ലോകകപ്പില്‍ തങ്ങളുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും തോല്‍ക്കുന്ന ആദ്യ ആതിഥേയ രാഷ്ട്രമാകാനായിരുന്നു ഇക്കുറി ഖത്തറിന്റെ വിധി.

അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ ഒരു സമനില മാത്രം മതിയായിരുന്നു നെതര്‍ലാന്‍സിന്, ഖത്തറിനെതിരെ വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുക ലക്ഷ്യമാക്കിത്തന്നെയാണ് ഇറങ്ങിയത്. കിക്കോഫ് മുതല്‍ തന്നെ നെതര്‍ലാന്‍സ് മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. മൂന്നാം മിനിറ്റില്‍ത്തന്നെ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറ്റവുമുണ്ടായി. ഗോള്‍കീപ്പര്‍ ഒഴികെയുള്ള മുഴുവന്‍ കളിക്കാരും ഖത്തറിന്റെ ഹാഫില്‍ ഇറങ്ങിക്കളിച്ചു. സ്റ്റാര്‍ ഫോര്‍വേഡ് ഗാക്പോയും കൂട്ടരും ഇരു വിങ്ങുകളിലൂടെയും ആക്രമിച്ചു കളിച്ചതോടെ ഖത്തര്‍ ഗോള്‍കീപ്പര്‍ മിഷ്അല്‍ ബര്‍ഷാമിന് വിശ്രമമില്ലാത്ത നിമിഷങ്ങള്‍. നിരവധി സേവുകള്‍ മിഷ്അല്‍ നടത്തി. ഇതിനിടെ ഗാക്‌പോയുടെ പാസില്‍ ക്ലാസ്സെന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.

നെതര്‍ലാന്‍സും സെനഗലും പ്രീ ക്വാര്‍ട്ടറിലേക്ക്, ഇക്വഡോര്‍ പുറത്ത്

ആദ്യ ഇരുപതു മിനിറ്റുകള്‍. ഒരു ഗോള്‍ മാത്രം അകന്നുനിന്നു. എന്നാല്‍ കളിയുടെ ഇരുപത്തിയാറാം മിനിറ്റില്‍ നെതര്‍ലാന്‍സ് ഗോള്‍ നേടി. കോഡി ഗാക്പോയിലൂടെയാണ് നെതര്‍ലന്‍ഡ്സ് മുന്നിലെത്തിയത്. ഡേവി ക്ലാസന്‍ നല്‍കിയ പാസ് മനോരമായൊരു ഷോട്ടിലൂടെ ഗാക്‌പോ ഖത്തര്‍ നെറ്റിലേക്ക് അടിച്ചു കയറ്റിയപ്പോള്‍ മിഷ്അല്‍ നിസ്സഹായനായിരുന്നു. മൂന്ന് മത്സരങ്ങളില്‍ താരത്തിന്റെ മൂന്നാം ഗോള്‍!


             

നെതര്‍ലാന്‍സും സെനഗലും പ്രീ ക്വാര്‍ട്ടറിലേക്ക്, ഇക്വഡോര്‍ പുറത്ത്

ഒരു ഗോള്‍ വാങ്ങിയശേഷം ഖത്തര്‍ അല്പം ഒന്ന് ഉണര്‍ന്നു കളിച്ചു. നെതര്‍ലാന്‍സ് പോസ്റ്റിലേക്ക് ഒറ്റപ്പെട്ട മുന്നേറ്റങ്ങളുമുണ്ടായി. സെനഗലിനെതിരെ ഖത്തറിന്റെ ഏക ഗോള്‍ നേടിയ മുഹമ്മദ് മുന്‍തരിയുടെ നേതൃത്വത്തിലുള്ള കൌണ്ടര്‍ അറ്റാക്കുകള്‍ക്ക് പക്ഷെ മൂര്‍ച്ച കുറവായിരുന്നു.

രണ്ടാം പകുതി തുടങ്ങി മിനിട്ടുകള്‍ക്കകം ഫ്രെങ്കി ഡി ജോങ് നെതര്‍ലന്‍ഡിനായി രണ്ടാം ഗോള്‍ നേടി. വലത് ബോക്സിന് പുറത്ത് നിന്ന് ക്ലാസെന്‍ എടുത്ത ക്രോസ് ഡെപേ പോസ്റ്റിലേക്ക് തിരിച്ചു വിട്ടു. ഗോളി ബര്‍ഷാം തട്ടിയകറ്റിയ പന്ത് റീബൗണ്ടില്‍ ഡി ജോങ് ഗോളാക്കുകയായിരുന്നു.

67-മിനിറ്റില്‍ നെതര്‍ലാന്‍സിന്റെ മൂന്നാം ഗോള്‍ കണ്ടു. മൈതാന മധ്യത്തുനിന്നും പാസ് ചെയ്തു മുന്നേറിയ പന്ത് ഗാക്‌പോയിനിന്നും സ്വീകരിച്ച് പകരക്കാരനായിറങ്ങിയ ബെര്‍ഗൂയിസ് പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാല്‍ ഇതിനിടെ പന്ത് ഗാക്‌പോയുടെ കയ്യില്‍ തട്ടിയിരുന്നതിനാല്‍ VAR പരിശോധനലൂടെ റഫറി ഹാന്‍ഡ് ബോള്‍ വിളിച്ച് ഗോള്‍ നിഷേധിച്ചു

ആദ്യ പകുതിയിലും മികച്ച കളിയാണ് ഖത്തര് രണ്ടാം പകുതിയില്‍ കാഴ്ച വച്ചത്. പക്ഷെ നെതര്‍ലാന്‍സിനെ തളക്കാന്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരുടെ കയ്യില്‍ ആയുധങ്ങളൊന്നുമില്ലായിരുന്നു. ഡച്ചുകാരെ രണ്ടു ഗോളില്‍ ഒതുക്കാന്‍ കഴിഞ്ഞെന്ന് മാത്രം ആശ്വസിക്കാം.

സമാന്തരമായി ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെനഗലും ഇക്വഡോറും പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. പ്രീ ക്വാര്‍ട്ടറിന് സമനില മാത്രം മതിയായിരുന്ന ഇക്വഡോര്‍ പ്രതിരോധം ശക്തിപ്പെടുത്തി സമനില നേടാമെന്ന മോഹവുമായാണ് ഇറങ്ങിയത്. എന്നാല്‍ ഇക്വഡോര്‍ സെനഗല്‍ മത്സരത്തില്‍ കിക്കോഫ് മുതല്‍ തന്നെ പന്തുമായി ആക്രമിച്ചു കളിക്കുന്ന സെനഗലിനെയാണ് കണ്ടത് മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ പോസ്റ്റിലേക്ക് അവരുടെ ആദ്യ നീക്കവും ഉണ്ടായി. സെനഗലിനായിരുന്നു മത്സരത്തില്‍ മേധാവിത്വം. കാലിന് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനാല്‍ സ്റ്റാര്‍ ഫോര്‍വേഡ് സാദിയോ മാനെ ഇല്ലാതെയാണ് സെനഗലിന് കളിക്കേണ്ടി വന്നത്

ഇരു വിങ്ങുകളിലൂടെയും സെനഗല്‍ മുന്നേറ്റ നിര മുന്നേറിക്കൊണ്ടേയിരുന്നു. വിങ്ങുകളിലൂടെ മുന്നേറി ബോക്‌സിലേക്ക് പാസ് ചെയ്യുന്നതായിരുന്നു സെനഗലിന്റെ ആക്രമണ രീതി. ഇക്വഡോര്‍ ഡിഫന്‍സില്‍ തട്ടി പക്ഷെ ശ്രമങ്ങള്‍ വിഫലമായി. ഇക്വഡോറും തിരിച്ച് ആക്രമണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അതോടെ മത്സരം ആവേശകരമായി. മത്സരം ഇടവേളയോടടുക്കവേ ഇസ്മാലിയ സാറിലൂടെ സെനഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി മത്സരത്തില്‍ ലീഡെടുത്തു. 43-ആം മിനിറ്റില്‍ ഇക്വഡോര്‍ പോസ്റ്റിനകത്തു വച്ച് സെനഗല്‍ ഫോര്‍വേഡിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഇസ്മായില്‍ സാര്‍ ഗോളാക്കി സെനഗലിനു നിര്‍ണായക ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

മത്സരം ഇടവേളയ്ക്ക് പിരിയുമ്പോള്‍ ആ പെനാല്‍റ്റി ഗോളിന് സെനഗല്‍ മുന്നിലായിരുന്നു.

രണ്ടാം പകുതിയും തുല്യ ശക്തികളുടെ പോരാട്ടത്തിന്റേതായിരുന്നു. 67-മിനിറ്റില്‍ ഇക്വഡോര്‍ ഗോള്‍ തിരിച്ചടിച്ചു. മോയ്സസ് സൈസെഡോയാണ് സമനില ഗോള്‍ നേടിയത്. എന്നാല്‍ ഇക്വഡോറിന്റെ സമനിലക്ക് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ കൗണ്ടര്‍ അറ്റാക്കില്‍ മൂന്നേമൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു ഗോള്‍ കൂടി അടിച്ചു വീണ്ടും ലീഡ് നേടി. സെനഗലിന്റെ ഖാലിദു കൗലിബാലിയാണ് ഇക്വഡോര്‍ പോസ്റ്റില്‍ രണ്ടാം ഗോള്‍ അടിച്ചു കയറ്റിയത്.

75-ആം മിനിറ്റില്‍ ഒരു മുന്നേറ്റത്തിനൊടുവില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കിട്ടിയ സുവര്‍ണ്ണാവസരം ഇക്വഡോറിന് മുതലാക്കാനായില്ല. രണ്ടാം റൗണ്ടിലേക്ക് മുന്നേറാന്‍ ഒരു പോയിന്റ് മതിയായിരുന്ന ഇക്വഡോര്‍ ഒരു സമനിലേക്ക് വേണ്ടി കിണഞ്ഞു ശ്രമിച്ചു അവസാന നിമിഷങ്ങളില്‍ മത്സരം ആവേശകരമായി. പന്ത് ഇരുബോക്‌സിലും കയറിയിറങ്ങി കൊണ്ടേയിരുന്നു.

എന്നാല്‍ മുഴുവന്‍ സമയവും ആറ് മിനിറ്റ് അധിക സമയവും കൂടുതല്‍ ഗോളുകളില്ലാതെ അവസാനിച്ചു.

ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സെനഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക്..

Report: MUJEEBULLA K V

Keywords: News, World, Sports, FIFA-World-Cup-2022, World Cup, World Cup: Netherlands and Senegal through; Ecuador out.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia