Hajj | കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നിന്ന് 1443 പേർ മക്കയിലെത്തി
![1443 people reached makkah from kannur hajj camp](https://www.kvartha.com/static/c1e/client/115656/uploaded/cd3bcc0c7ef6c246de42b5da8e7442be.webp?width=730&height=420&resizemode=4)
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിദഗ്ധ പരിശോധനക്ക് ശേഷം മെഡിക്കൽ റിപ്പോർട്ടിൽ യാത്ര വിലക്കിയത് കാരണം മെഹ്റമില്ലാത്ത ഒരു സ്ത്രീക്ക് പോകാനായില്ല
മട്ടന്നൂർ: (KVARTHA) കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റിലെ നാലാമത്തെ വിമാനം 360 തീർഥാടകരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ടതോടെ കണ്ണൂർ ക്യാമ്പിൽ നിന്നുള്ള 1443 തീർഥാടകർ പുണ്യഭൂമിയിലെത്തി. നാലാമത്തെ വിമാനം (എസ് വി 5191) ബുധനാഴ്ച രാവിലെ 5.15 നാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിദഗ്ധ പരിശോധനക്ക് ശേഷം മെഡിക്കൽ റിപ്പോർട്ടിൽ യാത്ര വിലക്കിയത് കാരണം മെഹ്റമില്ലാത്ത ഒരു സ്ത്രീക്ക് പോകാനായില്ല.
295 സ്ത്രീകളും 66 പുരുഷൻമാരുമടങ്ങിയ സംഘമാണ് ബുധനാഴ്ച പുറപ്പെട്ടത്. ഇവരിൽ 228 പേർ മെഹ്റമില്ലാത്ത സ്ത്രീകളാണ്. മെഹ്റമില്ലാത്തവർ ഉൾപ്പെടെ സ്ത്രീകൾ കൂടുതൽ ഉള്ളതിനാൽ ഒരു വനിത ഉൾപ്പെടെ രണ്ട് ഹജ്ജ് വളണ്ടിയർമാരാണ് ഇവരെ അനുഗമിച്ചത്. ഹജ്ജ് കമ്മിറ്റി മെമ്പർ പി ടി അക്ബർ, ക്യാമ്പ് കൺവീനർമാരായ നിസാർ അതിരകം, സി.കെ.സുബൈർ ഹാജി തുടങ്ങിയവർ ഹാജിമാരെ ക്യാമ്പിലേക്ക് സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്തു.
വെള്ളിയാഴ്ച രണ്ട് വിമാനം
വെള്ളിയാഴ്ച കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ നിന്ന് രണ്ട് ഹജ്ജ് വിമാനങ്ങൾ പറക്കും. പുലർച്ചെ 6.10ന് എസ്.വി.5699 നമ്പർ വിമാനവും, പകൽ 11.25ന് എസ്.വി. 5693 നമ്പർ വിമാനവുമാണ് പുറപ്പെടുക. ആദ്യ വിമാനത്തിൽ പുറപ്പെടുന്നവർ വ്യാഴാഴ്ച രാവിലെ പത്ത് മണിക്കും, രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനും എയർപോർട്ടിലെത്തുന്നതാണ്.