Crisis in Indian Football | ദേശീയ ഫുട്ബോള്‍ ടീമിന്റെ സമീപകാല വിജയത്തില്‍ ജ്യോതിഷത്തിന് പങ്കുണ്ടോ? 16 ലക്ഷം രൂപയ്ക്ക് ജ്യോത്സ്യനെ നിയമിച്ചതായി റിപോര്‍ട്! ഇന്‍ഡ്യന്‍ ഫുട്ബോളിന്റെ ഭാവിയില്‍ വിമര്‍ശനം ഉയരുന്നു
Jun 22, 2022, 15:10 IST
മുംബൈ: (www.kvartha.com) ദേശീയ ഫുട്ബോള്‍ ടീമിന്റെ സമീപകാല വിജയത്തില്‍ ജ്യോതിഷത്തിന് പങ്കുണ്ടോ? കാരണം, ഏഷ്യന്‍ കപിന് യോഗ്യത നേടിയ ഇന്‍ഡ്യന്‍ ടീമിലേക്ക് ഒരു ജ്യോത്സ്യകംപനിയെ തന്നെ ഫെഡറേഷന്‍ നിയമിച്ചിരിക്കുന്നുവെന്ന് റിപോര്‍ട്. 16 ലക്ഷം രൂപ ചിലവിട്ടാണ് നിയമിച്ചിരിക്കുന്നതെന്നാണ് വിവരം.
കളിക്കാരെ പ്രചോദിപ്പിക്കുക, പ്രതീക്ഷയോടെ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യങ്ങളോടെ ഒരു ആസ്ട്രോളജികല്‍ സ്ഥാപനവുമായി കൈകോര്‍ത്തിരിക്കുകയാണ് എ ഐ എഫ് എഫ്. എന്നാല്‍ ഇന്‍ഡ്യന്‍ ഫുട്ബോളിന്റെ ഭാവിയോര്‍ത്ത് ഇതിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
ഇനിയിപ്പം ഇന്‍ഡ്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാച് വൈകാതെ പുറത്താവുകയും തല്‍സ്ഥാനത്തേക്ക് ഒരു ജ്യോത്സ്യനെ നിയമിക്കുകയും ചെയ്തേക്കാം!
മുന്‍ ഇന്‍ഡ്യന്‍ ഗോള്‍കീപര്‍ തനുമോയ് ബോസ് രാജ്യത്തെ ഫുട്ബോള്‍ ഫെഡറേഷനെതിരെ നിശിത വിമര്‍ശനമാണ് അഴിച്ചുവിട്ടിരിക്കുന്നത്. നല്ല രീതിയില്‍ യൂത് ലീഗ് മത്സരങ്ങള്‍ നടത്തുന്നില്ല, പ്രധാന ടൂര്‍നമെന്റുകളെല്ലാം നിര്‍ത്തലാക്കി, ഇപ്പോഴിതാ ജ്യോത്സ്യനെ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നു. ഇന്‍ഡ്യന്‍ ഫുട്ബോളിന്റെ പ്രതിച്ഛായ ആകെ വഷളായി - പിടിഐയോട് തനുമോയ് ബോസ് പറഞ്ഞു.
ജ്യോതിഷികളടങ്ങിയ പ്രചോദകര്‍ ഇന്‍ഡ്യന്‍ ടീം അംഗങ്ങള്‍ക്ക് മൂന്ന് സെഷനുകള്‍ ക്ലാസ് എടുത്തെന്നാണ് സൂചന. ഇതിനോട് പ്രതികരിക്കാന്‍ എ ഐ എഫ് എഫ് ആക്ടിംങ് ജനറല്‍ സെക്രട്ടറി സുനന്ദോ ദര്‍ തയ്യാറായില്ല.
പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ പുറത്താക്കി സുപ്രീം കോടതി മൂന്നംഗ ഭരണ നിര്‍വഹണ സമിതിയെ ചുമതലപ്പെടുത്തിയതോടെ അഖിലേന്‍ഡ്യാ ഫുട്ബോള്‍ ഫെഡറേഷന്‍ മെച്ചപ്പെട്ടിരുന്നു. ഇതോടെ ഫെഡറേഷനില്‍ ദീര്‍ഘകാലമായി തുടര്‍ന്നിരുന്ന ഏകാധിപത്യമാണ് അവസാനിച്ചത്. എന്നാല്‍ മോശം സാഹചര്യത്തിലും ഇന്‍ഡ്യന്‍ ടീം ഹോങ്കോംഗ്, അഫ്ഗാനിസ്താന്‍, കംബോഡിയ ടീമുകളെ തോല്‍പിച്ച് എ എഫ് സി ഏഷ്യന്‍ കപിന് യോഗ്യത നേടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.