Organ Transplantation | 'അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിന്' പിന്നാലെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
Jun 20, 2022, 17:27 IST
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് പിന്നാലെ സംസ്ഥാന മനുഷ്യാവകാശ കമിഷനും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപോര്‍ട് സമര്‍പിക്കണമെന്ന് കമിഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ വീഴ്ച കാരണമാണ് ശസ്ത്രക്രിയ വൈകിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി എസ് ശ്രീകുമാറും ജോസ് വൈ ദാസും സമര്‍പിച്ച പരാതിയില്‍ പറയുന്നു.
എറണാകുളം രാജഗിരി ആശുപത്രിയില്‍നിന്ന് പൊലീസ് അകമ്പടിയോടെ ഞായറാഴ്ച തിരുവനന്തപുരം മെഡികല്‍ കോളജിലെത്തിച്ച വൃക്ക, യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തതിന് പിന്നാലെയാണ് രോഗി മരിച്ചതെന്നാണ് ഉയര്‍ന്നുവന്ന പരാതി. തിരുവനന്തപുരം മെഡികല്‍ കോളജിലെ നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ക്കെതിരെയാണ് പരാതി.
രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഗ്രീന്‍ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് മെഡികല്‍ കോളജില്‍ അവയവം എത്തിച്ചത്. എന്നാല്‍ കാരക്കോണം സ്വദേശിയായ രോഗിക്ക് അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങിയത് മൂന്ന് മണിക്കൂര്‍ വൈകിയാണെന്നാണ് ആരോപണം. വൃക്ക എത്തിയപ്പോള്‍ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നെങ്കില്‍ രോഗി രക്ഷപ്പെടുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 34കാരന്റെ വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മന്ത്രി വീണാ ജോര്‍ജും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷനണല്‍ ചീഫ് സെക്രടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.