Controversy | 'ഹൈദരാബാദിലെ പോളിങ് ബൂതില്‍ മുസ്ലിം വോടര്‍മാരുടെ മുഖാവരണം ഉയര്‍ത്തി പരിശോധിച്ചു'; ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി വിവാദത്തില്‍

 


ഹൈദരാബാദ്: (KVARTHA) ഹൈദരാബാദിലെ പോളിങ് ബൂതില്‍ മുസ്ലിം വോടര്‍മാരുടെ മുഖാവരണം ഉയര്‍ത്തി പരിശോധിച്ചെന്ന സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ വ്യാപക വിമര്‍ശനം. ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി മാധവി ലതയാണ് നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വിവാദത്തിലായത്.

പോളിങ് പുരോഗമിക്കുന്നതിനിടെ ബൂത് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തില്‍ മുഖാവരണം ഉയര്‍ത്തിയുള്ള സ്ഥാനാര്‍ഥിയുടെ ചട്ടലംഘനം. കസേരയില്‍ ഇരിക്കുന്ന വോടര്‍മാരുടെ തിരിച്ചറിയല്‍ രേഖ ചോദിച്ച് വാങ്ങുന്നതും മുഖാവരണം മാറ്റാന്‍ ആവശ്യപ്പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഫോടോയും മുഖവും ഒന്നാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Controversy | 'ഹൈദരാബാദിലെ പോളിങ് ബൂതില്‍ മുസ്ലിം വോടര്‍മാരുടെ മുഖാവരണം ഉയര്‍ത്തി പരിശോധിച്ചു'; ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി വിവാദത്തില്‍

സംഭവം വിവാദമായതോടെ മുഖാവരണമില്ലാതെ വോടര്‍മാരുടെ തിരിച്ചറിയില്‍ രേഖ പരിശോധിക്കാന്‍ സ്ഥാനാര്‍ഥിയായ തനിക്ക് അവകാശമുണ്ടെന്നായിരുന്നു മാധവി ലതയുടെ പ്രതികരണം. വളരെ വിനയത്തോടെ വോടര്‍മാരോട് അഭ്യര്‍ഥിക്കുകയാണ് ചെയ്തത് എന്നും ഈ വിഷയത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത് ഭയം കൊണ്ടാണെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പോളിങ് ബൂതില്‍ എത്തുന്ന വോടര്‍മാരുടെ ഐഡന്റിറ്റിയില്‍ പരാതിയുണ്ടെങ്കില്‍ സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റോ ബൂത് ഏജന്റോ ആണ് ഇക്കാര്യം പ്രിസൈഡിങ് ഓഫിസര്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത്. അവരാണ് തിരിച്ചറിയല്‍ രേഖ പരിശോധിച്ച് യഥാര്‍ഥ വോടറാണെന്ന് സ്ഥിരീകരിക്കേണ്ടത് എന്നുമുള്ള വിമര്‍ശങ്ങളാണ് ഉയരുന്നത്.

സ്ഥാനാര്‍ഥികള്‍ക്ക് ബൂതില്‍ സന്ദര്‍ശനം നടത്താമെങ്കിലും വോടെടുപ്പില്‍ ഇടപെടാനോ തടസപ്പെടുത്താനോ വോട് തേടാനോ അധികാരമില്ല. ബൂതിലെ പ്രിസൈഡിങ് ഓഫീസര്‍ അടക്കമുള്ളവര്‍ക്കുള്ള അധികാരത്തില്‍ കൈകടത്തുന്ന പ്രവര്‍ത്തനമാണ് ബിജെപി സ്ഥാനാര്‍ഥി ചെയ്തിട്ടുള്ളത് എന്നും മറ്റ് പാര്‍ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ഹൈദരാബാദ് അടക്കം തെലങ്കാനയിലെ 17 ലോക് സഭ സീറ്റിലേക്കുള്ള വോടെടുപ്പ് ആണ് തിങ്കളാഴ്ച നടക്കുന്നത്. ഹൈദരാബാദ് മണ്ഡലത്തില്‍ സിറ്റിങ് എംപിയും എ ഐ എം ഐ എം സ്ഥാനാര്‍ഥിയുമായ അസദുദ്ദീന്‍ ഉവൈസിയെയാണ് ബിജെപിയുടെ മാധവി ലത നേരിടുന്നത്. കോണ്‍ഗ്രസിന്റെ മുഹമ്മദ് വലിയുല്ല സമീറും ബിആര്‍എസിന്റെ ഗദ്ദാം ശ്രീനിവാസ് യാദവും മത്സരരംഗത്തുണ്ട്.

Keywords: BJP Hyderabad candidate Madhavi Latha seen asking burqa-clad women to lift veil at voting booth, Hyderabad, News, BJP Candidate, Controversy, Lok Sabha Poll, Criticism, Media, Women Voter, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia