മന്ത്രോച്ചാരണങ്ങൾക്കിടയിൽ അഗ്നിക്ക് മുന്നിൽ ഏഴു പ്രദക്ഷിണം വയ്ക്കുന്നത് പോലുള്ള ആചാരങ്ങളും ചടങ്ങുകളും നടത്തിയാലേ ഹിന്ദു വിവാഹത്തിന് സാധുതയുള്ളൂവെന്നാണ് കോടതി വിധിയിലൂടെ വ്യക്തമാക്കുന്നത്. ഹിന്ദു വിവാഹ നിയമപ്രകാരമുള്ള സാധുവായ വിവാഹത്തിന്, വിവാഹ ചടങ്ങുകൾ നടത്തുകയും എന്തെങ്കിലും തർക്കമുണ്ടായാൽ ആ ചടങ്ങിൻ്റെ തെളിവ് കാണിക്കുകയും വേണം. നിയമത്തിൻ്റെ സെക്ഷൻ ഏഴ് പ്രകാരം, കക്ഷികൾ അത്തരം ചടങ്ങുകൾ നടത്തിയിട്ടില്ലെങ്കിൽ ഒരു ഹിന്ദു വിവാഹവും സാധുതയുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.
ഇത്തരം ചടങ്ങുകളൊന്നും നടത്താതെ ഏതെങ്കിലും സ്ഥാപനം നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന് സാധുത ഉണ്ടായിരിക്കില്ലെന്നും വിധിയിൽ പറയുന്നു. ഇക്കാരണത്താൽ, യുവാക്കളോടും യുവതികളോടും വിവാഹത്തിന് മുമ്പ് അതിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കാനും അത് ഇന്ത്യൻ സമൂഹത്തിൽ എത്രത്തോളം പവിത്രമാണെന്ന് ചിന്തിക്കാനും അഭ്യർത്ഥിക്കുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഒരു വിവാഹ തർക്ക കേസിൽ, ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തിന് സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം, ജീവനാംശം, കക്ഷികൾക്കെതിരായ കേസ് എന്നിവ റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. കേസിൽ, വാദിയും പ്രതിയും (ദമ്പതികൾ) ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചിട്ടില്ല, എന്നാൽ ദമ്പതികൾ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 8 പ്രകാരം അവരുടെ വിവാഹ സർട്ടിഫിക്കറ്റ് നേടിയിരുന്നു.
ഈ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ, 2017 ലെ ഉത്തർപ്രദേശ് വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം ദമ്പതികൾ വിവാഹ രജിസ്ട്രേഷൻ്റെ സർട്ടിഫിക്കറ്റും നേടിയിരുന്നു. സാധുവായ ഹിന്ദു വിവാഹം നടന്നിട്ടില്ലെങ്കിൽ, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 8 ലെ വ്യവസ്ഥകൾ പ്രകാരം ഒരു വിവാഹ രജിസ്ട്രേഷൻ ഓഫീസർക്കും അത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.