Fraud | 'ലക്ഷങ്ങൾ നൽകിയാൽ വ്യാജമായി മെത്രാന്മാരാക്കും'; തമിഴ്‌നാട്ടിലെ സംഘത്തിന്റെ പ്രവർത്തനം കേരളത്തിൽ വീണ്ടും സജീവമാകുന്നതായി പരാതി

 


കട്ടപ്പന: (KVARTHA) മെത്രാന്മാരെ അടവച്ച് വിരിയിച്ചു വിടുന്ന തമിഴ്‌നാട്ടിലെ വെല്ലൂർ ആസ്ഥാനമായുള്ള സംഘത്തിന്റെ പ്രവർത്തനം വീണ്ടും കേരളത്തിൽ സജീവമാകുന്നതായി പരാതി. നീണ്ട ഇടവേളകൾക്ക് ശേഷമാണ് ഇവർ വീണ്ടും തട്ടിക്കൂട്ട് പരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നതെന്നാണ് ആക്ഷേപം. തമിഴ്‌നാട്ടിലെ വെല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റിന്റെ മറവിലാണ് വീണ്ടും അവതരിച്ചിരിക്കുന്നതെന്നാണ് ആരോപണം.
  
Fraud | 'ലക്ഷങ്ങൾ നൽകിയാൽ വ്യാജമായി മെത്രാന്മാരാക്കും'; തമിഴ്‌നാട്ടിലെ സംഘത്തിന്റെ പ്രവർത്തനം കേരളത്തിൽ വീണ്ടും സജീവമാകുന്നതായി പരാതി

ഇടുക്കി ജില്ലയിലെ വണ്ടൻമേട്, പീരുമേട് എന്നീ തോട്ടം മേഖലകൾ കേന്ദീകരിച്ചാണ് സംഘം പുതിയ ഇരകളെ ലക്ഷ്യമിട്ട് വല വിരിച്ചിരിക്കുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന പാസ്റ്റർമാരെയും ചെറുകിട സുവിശേഷകരെയും മോഹന സുന്ദര വാഗ്ദാനങ്ങൾ ചെയ്താണ് ഇവർ ആകർഷിക്കുന്നത്. തുടക്കത്തിൽ താലൂക്ക് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനം. ഇത്തരത്തിൽ കെണിയിൽ അകപ്പെടുന്നവരെ കോ-ഓർഡിനേറ്റർമാരായി നിയമിച്ച് ജില്ലയിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് നീക്കം. നീണ്ട ഇടവേളകൾക്ക് ശേഷമാണ് വെല്ലൂർ സംഘം കേരളത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഫെബ്രുവരി ആദ്യവാരം ചിലരെ മെത്രാന്മാരാക്കിയായിരുന്നു രംഗപ്രവേശം. പുതുതായി മെത്രാന്മാരായ പലരും വെല്ലൂർ സംഘത്തിന്റെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് പുതിയ സഭകൾ രൂപീകരിച്ചു തങ്ങളാൽ കഴിയും വിധം മെത്രാൻ കച്ചവടവുമായി രംഗത്തുവന്നതോടെ തിരുവനന്തപുരത്ത് തങ്ങൾ ക്ലച്ച് പിടിക്കില്ലെന്ന് മനസ്സിലാക്കിയതാണ് ഇടുക്കി ലക്ഷ്യമിട്ടതെന്നാണ് വിവരം.

സ്വതന്ത്രമായി പ്രവർത്തിക്കുന്ന നിരവധി പെന്തക്കോസ്ത് സഭകളുള്ളതാണ് ഇടുക്കിയിൽ ഇവരുടെ ശ്രദ്ധ പ്രധാനമായും പതിയാൻ കാരണം. അങ്ങനെയാണ് തമിഴ് ഭൂരിപക്ഷമുള്ള തോട്ടം മേഖലയിൽ വെല്ലൂർ സംഘമെത്തിയത്. മേഖലയിലെ ഏതാനും ചില പാസ്റ്റർമാരെ പാട്ടിലാക്കിയാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വെല്ലൂർ സംഘം തുടക്കമിട്ടത്. ഇവരെ ഉപയോഗിച്ച് മറ്റു താലൂക്കുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
രണ്ട് ലക്ഷം രൂപ മുതൽ വാങ്ങിയാണ് ഇവർ മെത്രാന്മാരാക്കുന്നതെന്നാണ് വിവരം.

കൊല്ലത്തെ തട്ടിപ്പുകാരനെ മെത്രാനാക്കിയതും വെല്ലൂർ സംഘം


കൊല്ലം പാർലമെൻ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ജി കൃഷ്ണകുമാറിൻ്റെ തിരഞ്ഞെപ്പ് റാലിയിൽ കാതോലിക്കാ ബാവായുടെ വേഷത്തിലെത്തിയ ജെയിംസ് ജോർജിനെ യാക്കോബ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ മെത്രാനാക്കിയതും വെല്ലൂർ സംഘമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പേരിനോട് സാമ്യമുള്ള ഭാരതീയ ഓർത്തഡോക്സ് സഭ രൂപീകരിച്ചായിരുന്നു മെത്രാനാൻ വാഴ്ച നടത്തിയത്. പിന്നീട് ജയിംസ് ബസേലിയോസ് മാർത്തോമ്മ യാക്കോബ് പ്രഥമൻ കാതോലിക്കാ ബാവ എന്ന പേരിലേക്ക് കൂടുമാറി.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ വ്യാജ സർട്ടിഫിക്കറ്റ് കച്ചവടം നടത്തിയ കേസിൽ ജെയിംസ് ജോർജ് അറസ്റ്റിലായതോടെയാണ് ഇയാൾ വ്യാജ മെത്രാനാണെന്ന് പുറം ലോകം അറിയുന്നത്. ജെയിംസ് അറസ്റ്റിലായ സമയത്ത് തന്റെ മെത്രാൻ സ്ഥാനം സംബന്ധിച്ച രേഖകൾ പൊലീസിനെ കാണിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിൻ്റെ തട്ടിപ്പുകൾ പുറത്തായത്. ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതോടെ കേരളത്തിൽ നിന്നും ഉൾവലിഞ്ഞ സംഘം പ്രവർത്തനം തമിഴ്‌നാടിന് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം മാറ്റി.

മുൻ കാലങ്ങളിൽ കേരളത്തിൽ നിന്നുള്ള മെത്രാൻ സ്ഥാനമോഹികൾ ആവശ്യപ്പെട്ടാൽ അവരവരുടെ സ്ഥലത്ത് എത്തി പട്ടം നല്കുന്നതായിരുന്നു രീതി. സെഫിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ട്രസ്റ്റ് ആസ്ഥാനത്ത് നേരിട്ട് എത്തി നിശ്ചിത തുക നല്കിയാൽ മാത്രമ പദവി നല്കിയിരുന്നുള്ളു. കേരളത്തിൽ നിന്നും ആരും എത്താത്തതിനെ തുടർന്നാണ് പുതിയ തന്ത്രവുമായി ഇവർ എത്തിയതെന്നാണ് സൂചന.

Keywords; Crime, Idukki, Police, Kattappana, Kerala, Tamil Nadu, Bishop, BJP, Kollam, Parliament, Complaint, Vandanmedu, Peerumedu, Vellur, Fraud: Complaints that activities of group in Tamil Nadu becoming active again in Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia