(KVARTHA) കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേയറും എം.എൽ.എയും കെ.എസ്.ആർ.ടി.സി ഡ്രൈവറും നടിയും തമ്മിലുള്ള വിവാദം നമ്മുടെ ചാനൽ ചർച്ചകളിലും മറ്റും കൊഴുക്കുകയായിരുന്നു. മേയറും എം.എൽ.എയും നടിയും ഒരു ഭാഗത്തും ഡ്രൈവർ മറുഭാഗത്തും നിന്നായിരുന്നു പോര്. ഇപ്പോൾ രണ്ടു കൂട്ടരുടെയും ഭാഗത്ത് തെറ്റ് ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. അതോടെ ചാനലുകാരും ഇവരെ കൈവിട്ടിരിക്കുന്നു. ഇപ്പോൾ രണ്ടു പേർക്കും സമൂഹത്തിൽ നിന്ന് ഓമനപ്പേരും കിട്ടി, സന്തോഷം ആയില്ലേ? ഇതിൻ്റെ പേരിൽ രക്ഷപ്പെട്ടതോ കണ്ണൂരിലെ ഒരു ചിറ്റപ്പനും.
ഇങ്ങനെയാണ് ഇവിടുത്തെ പല വിവാദങ്ങളും. വരുന്നതും അറിയില്ല, പോകുന്നതും അറിയില്ല. ഒരു കാര്യം വ്യക്തം, നീതിയും, ന്യായവും, ആർക്കും ഒരു വിഷയമല്ല, തങ്ങളുടെ വിശ്വാസ സംഹിതകൾക്ക് ഏതിരായി ആരും ഒന്നും ഉരിയാടരുത്. അത് ഇപ്പോൾ മേയറോ, എം.എൽ.എയോ ഡ്രൈവറോ ആരായാലും ശരി. പക്ഷെ ഇവിടെ അനുകൂലിക്കുന്നവരായാലും, അധിക്ഷേപിക്കുന്നവരായാലും, ഒന്ന് മനസ്സിലാക്കിയാൽ നല്ലത് ജനപ്രതിനിധി സ്ഥാനം നിഷ്പക്ഷമതികളായ ജനാധിപത്യ വിശ്വാസികൾ നല്കുന്ന ഭിക്ഷയാണന്ന്.
ഒരു ബസ് ഡ്രൈവറെ നായകനാക്കിയുള്ള നാടകം, പൊതുജനം അതേറ്റു പിടിച്ച് പല വിവാദങ്ങൾക്കും മതിൽ പണിതു കൊടുക്കുന്നു, അത്ര തന്നെ. പിന്നണിയിൽ നിന്ന് കളിപ്പിക്കുന്നതോ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരും. മുഖ്യമന്ത്രിയുടെ വിദേശയാത്ര പോലും ഈ വിഷയത്തിൽപ്പെട്ട് ആരും തിരിച്ചറിഞ്ഞില്ലെന്നതാണ് സത്യം. ഇല്ലെങ്കിൽ കനത്ത ചൂടിൽ ജനം വെന്തുമരിക്കുമ്പോൾ ഈ യാത്ര എന്തൊക്കെ കോലാഹലങ്ങൾക്ക് വഴിവെയ്ക്കുമായിരുന്നെന്ന് ഒന്ന് ചിന്തിച്ചാൽ മനസിലാകും.
ഈ വിഷയം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് നാം കേട്ട ഒരു വിവാദമായിരുന്നു കണ്ണൂരിൽ നിന്നുള്ള മുതിർന്ന ഒരു സി.പി.എം നേതാവ് ബി.ജെ.പി യിലേയ്ക്ക് പോകാൻ ചർച്ചകൾ നടത്തിയെന്ന്. ഇത് പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചിരുന്നു. പാർട്ടിക്കകത്ത് തന്നെ ഈ നേതാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് വന്നിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കറകളഞ്ഞ കണ്ണൂരിൽ നിന്നുള്ള സീനിയർ നേതാവ് ബി.ജെ.പിയിലേയ്ക്ക് പോകാൻ ശ്രമം നടത്തിയെന്ന് അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിനെതിരെ പുറത്തുവന്ന തെളിവുകൾ. ഈ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ വിവാദം ഉണ്ടായത് പാർട്ടിയെ തിരിച്ചു കൊത്തുന്ന അവസ്ഥയിൽ കൊണ്ടു ചെന്നെത്തിച്ചിരുന്നു.
ചാനലുകളിലും ഈ വിവാദം ഉണ്ടായി ആദ്യത്തെ രണ്ട് ദിനം ഇത് വലിയ ചർച്ചയായിരുന്നു. നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നുപോലും പലരും ചിന്തിച്ചു. എന്നാൽ അതും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ ഉറ്റ അനുയായിയും അദ്ദേഹത്തിൻ്റെ രഹസ്യ സുക്ഷിപ്പുകാരനും കൂടിയാണ് ഈ നേതാവ്. എന്നാൽ പൊടുന്നനെ കാര്യങ്ങൾ തിരിഞ്ഞു മറിയുന്നതാണ് ജനം കണ്ടത്. ഈ വിഷയം പൊടുന്നനെ അപ്രത്യക്ഷമായി മേയറും ഡ്രൈവറും ആയി ചാനൽ ചർച്ച മുഴുവൻ. നേതാവിൻ്റെ ബി.ജെ.പി പ്രവേശന ചർച്ച ജനം മറന്നുപോകുന്നതാണ് കണ്ടത്.
മേയർ- ഡ്രൈവർ വിഷയം ഒരാഴ്ചയായി ചാനൽ ചർച്ചകളിൽ നിന്ന് കത്തി. ഇല്ലെങ്കിൽ ഇതിൻ്റെ ഫലം ആഗ്രഹിക്കുന്നവരെല്ലാവരും കൂടി കത്തിച്ചു എന്നുവേണം പറയാൻ. ശരിക്കും ഇത് ആരുടെ തിരക്കഥയായിരുന്നു എന്നാണ് ആലോചിക്കേണ്ടത്. ചിറ്റപ്പന്റെ ബിജെപി പ്രവേശനം ചർച്ച ആകാതിരിക്കുവാൻ, ബോധപൂർവ്വം നടപ്പിലാക്കിയ പാർട്ടി അജണ്ട. പച്ചമലയാളത്തിൽ പറഞ്ഞാൽ 'നാടകമേ ഉലകം'.
Keywords: News, Malayalam News, Kerala News, Politics, Election, Lok Sabha Election, CPM, Controversy, Behind of Mayor-KSRTC driver row