Amit Shah | ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ് നാട്ടിലും അകൗണ്ട് തുറക്കും, ബംഗാളില്‍ 30 സീറ്റെങ്കിലും നേടും, എന്‍ഡിഎ സംഖ്യം 400 സീറ്റ് കടക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ

 


ന്യൂഡെല്‍ഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി കേരളത്തിലും തമിഴ് നാട്ടിലും അകൗണ്ട് തുറക്കുമെന്ന ആത്മ വിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ഇംഗ്ലിഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്ന് പറഞ്ഞ അമിത് ഷാ ബംഗാളില്‍ 30 സീറ്റെങ്കിലും നേടുമെന്നും വ്യക്തമാക്കി.

ബിഹാറില്‍ 2019ലേതിന് സമാനമായിരിക്കും സീറ്റ് നില. ഒഡീഷയില്‍ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയില്‍ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര പ്രദേശില്‍ 17-18 സീറ്റുകള്‍ നേടും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തും എന്നും അമിത് ഷാ വ്യക്തമാക്കി. 

Amit Shah | ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ് നാട്ടിലും അകൗണ്ട് തുറക്കും, ബംഗാളില്‍ 30 സീറ്റെങ്കിലും നേടും, എന്‍ഡിഎ സംഖ്യം 400 സീറ്റ് കടക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ


പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്ലിം സമുദായത്തിന് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഷാ ആരോപിച്ചു. കോണ്‍ഗ്രസിനേയും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയേയും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.

അമിത് ഷായുടെ വാക്കുകള്‍:

സംവരണ വ്യവസ്ഥകള്‍ മാറ്റുന്നതിനായി ബിജെപി ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി ഭരണഘടന ഭേദഗതി ചെയ്യാന്‍ തക്ക ശക്തി പാര്‍ലമെന്റില്‍ എന്‍ഡിഎയ്ക്കുണ്ട്. എന്നാല്‍ ബിജെപി ഒരിക്കലും അതിന് മുതിര്‍ന്നിട്ടില്ല. ആര്‍ടികിള്‍ 370, രാമക്ഷേത്രം, ഏക സിവില്‍ കോഡ് തുടങ്ങി ഞങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സങ്കല്‍പ്പ പത്രയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

മറിച്ച്, കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങളുടെ ക്വാട്ട കുറച്ചാണ് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കിയത്. ഏക സിവില്‍ കോഡ്, മുത്വലാഖ്, ആര്‍ടികിള്‍ 370 തുടങ്ങിയവ കേന്ദ്രത്തിന്റെ വലിയ തീരുമാനം ആയിരുന്നു. രാമക്ഷേത്രം എന്നും ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് വിഷയമല്ല. കോണ്‍ഗ്രസ് വര്‍ഷങ്ങളായി ക്ഷേത്രനിര്‍മാണത്തെ തടസ്സപ്പെടുത്തുകയായിരുന്നു.

മോദിജി എങ്ങനെയാണ് ഈ വിഷയം പരിഹരിച്ചതെന്ന് അവര്‍ കണ്ടു. എന്നാല്‍ കോണ്‍ഗ്രസിന് ഇതൊരു തിരഞ്ഞടുപ്പ് വിഷയമാണ്. പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വന്നില്ല. അവരുടെ വോട് പ്രതീക്ഷകളെ അത് ബാധിക്കുമെന്ന് പേടിയുണ്ടായിരുന്നു. അയോധ്യ സന്ദര്‍ശിക്കുന്ന പാര്‍ടി നേതാക്കന്മാരെയും അണികളെയും അവര്‍ പുറത്താക്കി. ഇക്കാര്യമെല്ലാം രാമ ഭക്തരിലുണ്ട്.

ഏക സിവില്‍ കോഡ് എന്നത് ബിജെപിയുടെ അജന്‍ഡയല്ല. അതു ഭരണഘടനയില്‍ത്തന്നെ പറയുന്നുണ്ട്. ഉത്തരാഖണ്ഡില്‍ നടപ്പാക്കി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്‍ഡ്യയില്‍ അത് നടപ്പാക്കുമെന്നാണ് സങ്കല്‍പ്പ് പത്രയില്‍ ഞങ്ങള്‍ പറയുന്നത്. വലിയ സാമൂഹിക പരിഷ്‌കരണമാണ് ഏക സിവില്‍ കോഡ്.

അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് നടപ്പാക്കും. തിരഞ്ഞെടുപ്പെല്ലാം ഒരുമിച്ചാക്കും എന്നതുമാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്തുകയേ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതെങ്ങനെയാണ് നടക്കാതിരിക്കുക? ഞങ്ങള്‍ ഇന്ദിരാ ഗാന്ധിയല്ല. അവരാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പാര്‍ലമെന്റിന്റെ കാലാവധി കൂട്ടിയത് അവരാണ്. 1.35 ലക്ഷം ജനങ്ങളെ ഒരു കാരണവുമില്ലാതെ 19 മാസം ജയിലില്‍ അടച്ചത് അവരാണ്, രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി. കോണ്‍ഗ്രസിന്റെ പ്രസിഡന്റും അവരായിരുന്നു. അടിക്കടി തിരഞ്ഞെടുപ്പ് നടത്തി കൂടുതല്‍ തുക ചെലവഴിക്കുന്നതിനോട് താല്‍പര്യമില്ല- എന്നും അമിത് ഷാ വ്യക്തമാക്കി.

Keywords: Amit Shah Says BJP Will 'Definitely' Open Account in Kerala & Tamil Nadu This Election, Predicts Telangana Fat, New Delhi, News, Amit Shah, Lok Sabha Election, BJP, Politics, Interview, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia