Swell Surge | ബീച് യാത്രകളും തീരങ്ങളിലെ വിനോദങ്ങളും ഒഴിവാക്കണം; കടലേറ്റ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വീണ്ടും ജാഗ്രതാ നിര്‍ദേശം; 'കള്ളക്കടല്‍' പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശദീകരണവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

 


തിരുവനന്തപുരം: (KVARTHA) കേരള തീരത്ത് കടലേറ്റ പ്രതിഭാസത്തിന്റെ ഭാഗമായി വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച (02.04.2024) രാത്രി 11.30 വരെ അരമീറ്റര്‍ മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശം. ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കടലേറ്റം സംബന്ധിച്ച് ശാസ്ത്രീയ വിശദീകരണവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) രംഗത്തെത്തി. തീരപ്രദേശങ്ങളില്‍ മാര്‍ച് 31ന് ഉച്ച മുതല്‍ കണ്ട കടല്‍ കയറുന്ന പ്രതിഭാസം കള്ളക്കടല്‍ (swell surge) ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു. കേരളതീരത്തും ലക്ഷദ്വീപിലും മാര്‍ച് 31ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്‍ഡ്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഈ പ്രവണത കാണാനും മെല്ലെ ഇവ ദുര്‍ബലമാകാനുമുളള സാധ്യതയാണുള്ളത്.

ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി ചില പ്രത്യേക സമയങ്ങളില്‍ ശക്തമായ കാറ്റിന്റെ ഫലമായി ഉയര്‍ന്ന തിരകള്‍ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ച്, ഇന്‍ഡ്യയുടെ തെക്കന്‍ തീരങ്ങളില്‍ എത്തുകയും ചെയ്യും. ഈ തിരകള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്. ലക്ഷണങ്ങള്‍ കാണിക്കാതെ തിരകള്‍ പെട്ടെന്ന് വരുന്നതുകൊണ്ടാണ് ഇവയെ കള്ളക്കടല്‍ എന്ന് വിളിക്കുന്നത്. ഈ തിരകള്‍ മൂലം തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയുകയും കയറുകയും ചെയ്യുന്നു.

മാര്‍ച് 23ന് തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇന്‍ഡ്യന്‍ തീരത്തുനിന്ന് 10,000 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദം രൂപപ്പെടുകയും, മാര്‍ച് 25ഓടെ ഈ ന്യൂനമര്‍ദം ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് (Southern Indian Ocean) നീങ്ങുകയും ചില പ്രത്യേക സമയങ്ങളില്‍ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയര്‍ന്ന തിരകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് തെക്കന്‍ ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ (11 മീ) വളരെ ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കുകയും, അവ പിന്നീട് ഇന്‍ഡ്യന്‍ തീരത്തേക്ക് എത്തുകയുമായിരുന്നെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഗ്രൂപ് തലവന്‍ ഡോ. പി ബാലകൃഷ്ണന്‍ നായര്‍ വ്യക്തമാക്കി.

Swell Surge | ബീച് യാത്രകളും തീരങ്ങളിലെ വിനോദങ്ങളും ഒഴിവാക്കണം; കടലേറ്റ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വീണ്ടും ജാഗ്രതാ നിര്‍ദേശം; 'കള്ളക്കടല്‍' പ്രതിഭാസത്തിന്റെ ശാസ്ത്രീയ വിശദീകരണവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ഈ തിരകള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്. ലക്ഷണങ്ങള്‍ കാണിക്കാതെ തിരകള്‍ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ 'കള്ളക്കടല്‍' എന്ന് വിളിക്കുന്നത്. ഈ തിരകള്‍ മൂലം തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയാനും/കയറാനും കാരണമാവുന്നു. കള്ളക്കടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വെബ്സൈറ്റില്‍ ലഭ്യമാണ് (www(dot)incois(dot)gov(dot)in/portal/osf/osf(dot)jsp).

ഇന്‍ഡ്യയുടെ കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, ബംഗാള്‍) ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകളിലും കള്ളക്കടല്‍ ജാഗ്രത ചൊവ്വാഴ്ച വരെ തുടരാനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Keywords: News, Kerala, Kerala-News, Malayalam-News, Weather-News, Swell Surge Phenomenon, Kerala News, Thiruvananthapuram, Sea, Sudden High-Energy, Swells, INCOIS, Indian National Centre for Ocean Information Services (INCOIS), Scientific Explanation, Swell surge phenomenon behind sudden high-energy swells, says INCOIS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia