Parenting | ഇവിടെ നടക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ നാം തന്നെ!

 


_മിൻ്റാ സോണി_

(KVARTHA) ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഏതൊരു പ്രശ്നത്തിനും ഉത്തരവാദികൾ ആരാണ്? അത് നമ്മൾ തന്നെ. ഇത് പലപ്പോഴും ആരും ചിന്തിക്കുന്നില്ല. നമ്മുടെ ഉത്തരവാദിത്വമില്ലായ്മ കൊണ്ടു തന്നെ ഏകപക്ഷീയമായ പല തീരുമാനങ്ങളും എടുക്കാൻ ഭരണകർത്താക്കൾക്ക് കഴിയുന്നു എന്നതാണ് വാസ്തവം. ഇന്നത്തെ യുവതലമുറയിൽ പത്ര വായന പോലും കുറഞ്ഞുവരുന്നതായി കാണാം. ഈ രാജ്യത്ത് നടക്കുന്ന പലകാര്യങ്ങളിലും അജ്ഞരാണ് പലരും. സ്വന്തം ഇഷ്ടങ്ങളുടെ മാത്രം പുറകെ ഇന്നത്തെ യുവതലമുറ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഏതുപ്രശ്നത്തെയും നേരിടാനുള്ള ഉത്തരവാദിത്വം സർക്കാരിനു മാത്രമാണെന്നാണ് മിക്കവരും ചിന്തിക്കുന്നത്.

Parenting | ഇവിടെ നടക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ നാം തന്നെ!

രാജ്യം നേരിടുന്ന, സമൂഹം നേരിടുന്ന പ്രശ്നങ്ങൾ നമ്മുടെ ഓരോരുത്തരുടെയും പ്രശ്നങ്ങൾ ആണെന്ന് നമ്മൾ മനസിലാക്കുന്നില്ല. അതൊക്കെ മറ്റാരുടെയോ പ്രശ്നമാണെന്നു പറഞ്ഞ് കൈകഴുകുന്നത് കേവലം മടിയന്മാരുടെ ലക്ഷണമാണ്. അതുമൂലമോ നല്ലൊരു നേതൃത്വം ഇവിടെ വളർന്നു വരാത്ത സ്ഥിതി ഉണ്ടാകുന്നു. സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമ്മളോരോരുത്തരും നമ്മുടേതായ പങ്ക് നിർവഹിക്കേണ്ടതുണ്ട്. ഒരു ഉദാഹരണം പറയാം. ഭാര്യവീട്ടിലെ സോഫയിൽ ചാരിക്കിടന്നുകൊണ്ട് ടി വി കണ്ടുകൊണ്ടിരുന്ന മരുമകനോട് അമ്മായി അമ്മ പറഞ്ഞു, മോനെ നമ്മുടെ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ട്. അതൊന്ന് ശരിയാക്കിക്കൂടെ?.

Parenting | ഇവിടെ നടക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ നാം തന്നെ!

കിടന്നകിടപ്പിൽ തന്നെ മരുമകൻ മറുപടി നൽകി, വീട് നിങ്ങളുടെ പേരിലല്ലേ, ഞാനെന്തിന് അതിനെപ്പറ്റി ചിന്തിക്കണം?. ഇതുകേട്ട് അമ്മായി അമ്മ അടുത്ത ദിവസം തന്നെ വീട് മരുമകൻ്റെ പേരിലാക്കി. പിന്നീട് ഇതേകാര്യം അമ്മായിയമ്മ മരുമകനെ വീണ്ടും ഓർമ്മിപ്പിച്ചു. മോനെ ഇപ്പോൾ ഈ വീട് നിൻ്റെ പേരിലാണല്ലോ. ഇനി നിനക്ക് മേൽക്കുര റിപ്പയർ ചെയ്തു കൂടെ?. മരുമകന് ഭാവഭേദമൊന്നും ഉണ്ടായില്ല. അയാൾ പറഞ്ഞു. ഇതിപ്പോൾ നിങ്ങളുടെ വീടല്ലല്ലോ. എൻ്റേതല്ലേ..?. പിന്നെ ഇതിൻ്റെ റിപ്പയറിനെക്കുറിച്ച് അമ്മയെന്തിനു വേവലാതിപ്പെടുന്നു. ഈ മരുമകൻ്റെ മനോഭാവമാണ് ഇന്ന് നമ്മളിൽ പലർക്കുമുള്ളത്.

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും പതിനെട്ടു വയസാകുമ്പോഴേയ്ക്കും 90 ശതമാനം യുവാക്കളും ഉപരിപഠനത്തിനായി വായ്പയെടുക്കുകയോ പാർട്ട് ടൈം ജോലി ചെയ്യുകയോ ആണ് പതിവ്. പഠന ചിലവിനായി അവർ മാതാപിതാക്കളെ ആശ്രയിക്കുന്നില്ല. എന്നാൽ ഭാരതത്തിൽ ആൺ മക്കൾ 40 വയസായാലും അവർ ജോലിയില്ലാതെ വീട്ടിലിരുന്നാൽ അവരെ പോറ്റുന്നതിന് എന്തു ജോലി ചെയ്യാനും അച്ഛനമ്മമാർ തയാറാകും. മക്കൾക്ക് പ്രായപൂർത്തി ആയാലും സ്വയം പട്ടിണി കിടന്നിട്ടും അവർക്ക് ഭക്ഷണം നൽകേണ്ടത് തങ്ങളുടെ കടമയാണെന്നാണ് ഭാരതത്തിലെ അച്ഛനമ്മമാർ കരുതുന്നത്.

തിരിച്ച് അച്ഛനമ്മമാരെ വാർദ്ധക്യത്തിൽ ശുശ്രൂഷിക്കുന്നത് ഒരു പരിപാവനമായ കർത്തവ്യമായി മക്കളും കരുതിയിരുന്നു. എന്നാൽ പുതിയ തലമുറയിലെ പലർക്കും കടമകൾ നിറവേറ്റുന്നതിലല്ല അവകാശങ്ങൾ നേടിയെടുക്കുന്നതിലാണ് താല്പര്യം. സ്വന്തം കർത്തവ്യങ്ങൾ എന്താണെന്നുപോലും അവരിൽ പലരും ചിന്തിക്കാറില്ല. മാതൃ ദേവോ ഭവ, പിതൃ ദേവോ ഭവ, ആചാര്യ ദേവോ ഭവ, അതിഥി ദേവോ ഭവ എന്നു പഠിപ്പിച്ചിരുന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്. എന്നാൽ, ഇന്ന് ഈ മൂല്യങ്ങൾ നമുക്ക് അന്യമാവുകയാണ്. സമൂഹത്തിൽ എല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങൾ വേണ്ടപോലെ നിർവഹിച്ചാൽ ഓരോരുത്തരുടെയും അവകാശങ്ങൾ സ്വഭാവികമായി സംരക്ഷിക്കപ്പെട്ടുകൊള്ളും എന്ന് ആരും ചിന്തിക്കുന്നില്ല. മറിച്ച് ഓരോരുത്തരും അവരവരുടെ അവകാശങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ സമൂഹത്തിൻ്റെ താളലയം നഷ്ടമാകും. അരാജകത്വം നടമാടും.

അതിനാൽ ഓരോരുത്തരും സ്വന്തം ക്ഷേമത്തിനുവേണ്ടി പ്രയത്നിക്കുന്നതോടൊപ്പം സമൂഹത്തിൻ്റെ ക്ഷേമത്തിനു വേണ്ടിയും പ്രവർത്തിക്കാൻ തയാറാകണം. ഓർക്കുക, നമ്മുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതോടൊപ്പം നമ്മുടെ ഉത്തരവാദിത്വങ്ങളെയും നമ്മൾ ഓർക്കണം. മാതാപിതാക്കളോടും മറ്റ് കുടുംബാംഗങ്ങളോടും നമുക്ക് കടമയുണ്ട്. അധ്യാപകരോടും ഗുരുജനങ്ങളോടും കടമയുണ്ട്. സമൂഹത്തോടും രാഷ്ട്രത്തോടും നമ്മുടെ സംസ്‌കാരത്തോടും കടമയുണ്ട്. സമസ്ത പ്രകൃതിയോടും നമ്മൾ കടപ്പെട്ടിരിക്കുന്നു. അവരിൽ നിന്നു നമ്മൾ എടുത്തതും നേടിയതുമെല്ലാം നമ്മുടെ അവകാശമാണെന്ന് ചിന്തിക്കാതെ കൃതജ്ഞതാപൂർവം അവരോടുള്ള കടമ നിർവഹിക്കാൻ നമ്മൾ തയ്യാറാകണം,

അതിന് നമുക്ക് സാധിക്കണം. എങ്കിലേ ഇവിടെ ഏവർക്കും വിജയകരമായ ഒരു നിലനിൽപ് ഉണ്ടാവുകയുള്ളു. കുട്ടികളുടെ മാറ്റം വീടുകളിൽ നിന്നാണ് തുടങ്ങേണ്ടത്. മാതാപിതാക്കളാണ് ഒരോ കുട്ടികളുടെയും ആദ്യ ഗുരുനാഥന്മാർ. ഒരോ വീടും ആണ് ആദ്യത്തെ പാഠശാലയും. ഇവിടെ കിട്ടുന്ന പരീശീലനമാണ് സമൂഹത്തോട് പ്രതിബദ്ധതയുള്ളവരെയും അല്ലാത്തവരെയുമായ പുതു തലമുറയെ സൃഷ്ടിക്കുന്നത്. അതുകൊണ്ട് ആദ്യത്തെ ഗുരുകുലം എന്നത് വീട് തന്നെയാണ്. തങ്ങളുടെ കുട്ടികളെ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായി സമുഹത്തോടൂള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നവരായി മാതാപിതാക്കൾ ചെറുപ്പം മുതൽ പരിശീലിപ്പിക്കണം.

(കൗൺസിലിംഗ് സൈകോളജിസ്റ്റ് ആണ് ലേഖിക)

Keywords: Article, Editor’s-Pick, Overcome Failure, Success Tips, Lifestyle, Career, Responsibility, We are responsible for problems that are happening here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia