Follow KVARTHA on Google news Follow Us!
ad

IMD Alert | കടുത്ത വേനലിൽ രാജ്യം ചുട്ടുപൊള്ളുന്നു; പലയിടങ്ങളിലും താപനില 40 ഡിഗ്രി കടന്നു; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; കേരളത്തിൽ വരും ദിവസങ്ങൾ ഇങ്ങനെയായിരിക്കുമെന്ന് പ്രവചനം

ജൂൺ മാസം വരെ നിലനിൽക്കും IMD Alert, Heat Wave, ദേശീയ വാർത്തകൾ, Weather
ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ പല സംസ്ഥാനങ്ങളും വേനലിൽ ചുട്ടുപൊള്ളുന്നു. ജൂൺ മാസം വരെ പല സംസ്ഥാനങ്ങളിലും പൊള്ളുന്ന ചൂട് നിലനിൽക്കുമെന്നാണ് പ്രവചനം. കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ വകുപ്പിൻ്റെ (IMD) അറിയിപ്പിൽ പറയുന്നു.

IMD Heat Wave Alert: Crossed 40°C in some places

അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ ചില സംസ്ഥാനങ്ങളിൽ താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അടുത്ത 2-3 ദിവസത്തേക്ക് മഹാരാഷ്ട്രയിലും കർണാടകയിലും താപനില 40-41 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് ഐഎംഡി സീനിയർ സയൻ്റിസ്റ്റ് ആർകെ ജെനാമണി പറഞ്ഞു.

കൊങ്കൺ, ഗോവ മേഖലകളിൽ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയാണ് കാലാവസ്ഥാ നിരീക്ഷകൻ പ്രവചിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് സൗരാഷ്ട്രയിലും കച്ചിലും മഹാരാഷ്ട്രയുടെ ഉൾപ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ബുധനാഴ്ച ഗുജറാത്തിലെ ഭുജിൽ 41.6 ഡിഗ്രി സെൽഷ്യസും രാജ്‌കോട്ടിൽ 41.1 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ അകോലയിൽ 41.5 ഡിഗ്രി സെൽഷ്യസും വാഷിമിൽ 41.4 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.

മാർച്ച് 27 മുതൽ 29 വരെ വടക്കൻ കർണാടകയുടെ ഒറ്റപ്പെട്ട ഭാഗങ്ങളിലും മാർച്ച് 27, 28 തീയതികളിൽ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച്, എന്നിവിടങ്ങളിലും മാർച്ച് 27 ന് തെക്കുപടിഞ്ഞാറൻ രാജസ്ഥാനിലും ഉഷ്ണതരംഗ സാധ്യത വളരെ കൂടുതലാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ, മാർച്ച് 27 മുതൽ 29 വരെ ഗുജറാത്ത്, മറാത്ത്‌വാഡ, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചൂട് രാത്രി പ്രതീക്ഷിക്കുന്നു, കുറഞ്ഞ താപനില സാധാരണയിലും കൂടുതലായിരിക്കും.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ, ഡൽഹി എൻസിആറിൽ രാവിലെയും വൈകുന്നേരവും തണുപ്പ് ഉണ്ടായിരുന്നു, എന്നാൽ മാർച്ച് അവസാനത്തോടെ സ്ഥിതി മാറി. ഡൽഹിയിൽ ബുധനാഴ്ചത്തെ കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസാണ്. വാരണാസിയിൽ ബുധനാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില 36 ഡിഗ്രിയാണ്, എന്നാൽ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് മാർച്ച് 30 ഓടെ ഇവിടെ 40 ഡിഗ്രി സെൽഷ്യസിൽ എത്താം. കേരളത്തിലും ഉഷ്ണതരംഗം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് തൃശൂരിലാണ് ബുധനാഴ്ച കൂടിയ താപനില (40 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്.

മാർച്ച് 26 മുതൽ 30 വരെ തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 26 മുതൽ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെയാണ്.

* പകൽ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂടേൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. 11 മുതൽ 3 മണി വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Keywords: News, National, New Delhi, IMD Alert, Heat Wave, Weather, Lifestyle, Childrens, Animals, Birds, Water, IMD Heat Wave Alert: Crossed 40°C in some places.
< !- START disable copy paste -->

Post a Comment