Malappuram | മലപ്പുറത്ത് പോരാട്ടവീര്യവുമായി സിപിഎം; ലീഗിനെ പ്രതിരോധത്തിലാക്കാൻ വോട്ടിനായുള്ള മാരത്തോൺ പൗരത്വ ഭേദഗതി ബാറ്റൺ കയ്യിലേന്തി!

 


/ ഭാമനാവത്ത്

മലപ്പുറം: (KVARTHA) മുസ്ലീം ലീഗിൻ്റെ പൊന്നാപുരം കോട്ടയായ മലപ്പുറം പിടിക്കാൻ പൗരത്വ ഭേദഗതി നിയമമെന്ന കാർഡിറക്കി കളിക്കാൻ സിപിഎം. നരേന്ദ്ര മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി ന്യൂനപക്ഷ വേട്ടയ്ക്കൊരുങ്ങുന്നുവെന്നാണ് എൽഡിഎഫിൻ്റെ മുഖ്യ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ സംസ്ഥാനമാകെയുള്ള മണ്ഡലങ്ങളിൽ പൗരത്വ ഭേദഗതി വിരുദ്ധ സമ്മേളനങ്ങൾ നടന്നുവരികയാണ്. ന്യൂന പക്ഷ സംരക്ഷണത്തിൻ്റെ ചാംപ്യൻമാർ തങ്ങളാണെന്ന് തെളിയിക്കാനുള്ള സിപിഎമ്മിൻ്റെ പടപ്പുറപ്പാട് മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും വെട്ടിലാക്കിയിട്ടുണ്ട്.
  
Malappuram | മലപ്പുറത്ത് പോരാട്ടവീര്യവുമായി സിപിഎം; ലീഗിനെ പ്രതിരോധത്തിലാക്കാൻ വോട്ടിനായുള്ള മാരത്തോൺ പൗരത്വ ഭേദഗതി ബാറ്റൺ കയ്യിലേന്തി!

കോണി ചിഹ്നം കണ്ടാൽ സ്ഥാനാർഥി ആരാണെന്നുപോലും നോക്കാതെ വോട്ട്‌ ചെയ്‌തിരുന്ന കാലമുണ്ടായിരുന്നു മലപ്പുറത്തിന്‌. തമിഴ്‌നാട്ടിൽ നിന്ന്‌ എത്തിയ എം മുഹമ്മദ് ഇസ്മാഈൽ സാഹിബും ബംഗളൂരുവിൽനിന്ന്‌ വന്ന ഇബ്രാഹിം സുലൈമാൻ സേട്ടും പത്രിക കൊടുത്ത്‌ വണ്ടി കയറിപ്പോയതും ജയിച്ചതും ചരിത്രം. എന്നാൽ കേരളത്തിൽ ഏതു മണ്ഡലവും വേണമെങ്കിൽ അട്ടിമറിയുമെന്ന ഭീഷണി മലപ്പുറവും നേരിടുന്നുണ്ട്. സിറ്റിങ് എംപി മാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മുസ്ലിം ലീഗ് നേതൃത്വം കാണിച്ച ഗിമ്മിക്ക് ലീഗ് അണികളിൽപ്പോലും ചൊടിപ്പുണ്ടാക്കിയിട്ടുണ്ട്.

യുവജന നേതാവായ വി വസീഫ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായി കളത്തിലിറങ്ങിയതോടെ മികച്ച പോരാട്ടത്തിനായുള്ള വേദിയൊരുക്കുകയും ചെയ്തു. ഊർജസ്വലതയോടെ പ്രചാരണരംഗത്ത്‌ സജീവമായ വസീഫ്‌, വോട്ടർമാരെ നേരിട്ടു കാണുന്ന ശൈലിയാണ് സ്വീകരിക്കുന്നത്. 2004 ആവർത്തിക്കുന്ന രാഷ്‌ട്രീയസാഹചര്യം. മലപ്പുറത്തുണ്ടാകുമെന്നാണ് സിപിഎം നേതൃത്വം അവകാശപ്പെടുന്നത്. പൊന്നാനിയിൽ നിന്ന്‌ മലപ്പുറത്തേക്ക്‌ കൂടുമാറിയ ഇ ടി മുഹമ്മദ്‌ ബഷീറിന് ജയ സാധ്യത കൂടുതലാണെങ്കിലും ഇക്കുറി അൽപ്പം വിയർപ്പൊഴുക്കേണ്ടിവരും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗിന്‌ ഉറച്ച നിലപാടെടുക്കാൻ കഴിയാത്തതും കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനങ്ങൾക്ക് അവർ സഖ്യകക്ഷിയാകുന്നതും തിരിച്ചടിയാകുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. എൻഐഎ ഭേദഗതി നിയമം, മുത്തലാഖ്‌ നിയമം തുടങ്ങിയ വിഷയങ്ങളിൽ ലീഗിന്റെ നിലപാടില്ലായ്‌മയുണ്ടെന്നും ഇതു എൽഡിഎഫിന് ലീഗ് ക്യാംപുകളിൽ നിന്നും വോട്ടു ലഭിക്കാൻ കാരണമാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.

മണ്ഡലത്തിലെ വികസനമുരടിപ്പ്‌, റെയിൽവേ അവഗണന, അലിഗഢ്‌ ക്യാമ്പസിന്റെ ശോച്യാവസ്ഥ എന്നിവയൊക്കെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ചർച്ചയാക്കുന്നത്. കാലിക്കറ്റ് സർവകലാശാല മുൻ വി സിയും മുസ്ലിം ലീഗുകാരനുമായ എ അബ്ദുൽ സലാമാണ് എൻഡിഎ സ്ഥാനാർത്ഥി. ലീഗിന്റെ വിശ്വസ്‌തനായിരുന്ന സലാം വിസി സ്ഥാനം ഒഴിഞ്ഞതോടെ ബിജെപി പാളയത്തിലെത്തുകയായിരുന്നു.

കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാപനവും വോട്ടർമാരുടെ മനസിനെ ഇടതു അനുകൂലമാക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ കോൺഗ്രസിനെയും ബിജെപിയെയും വിമർശിക്കുന്നതിന് സമാനമായി അതിരൂക്ഷമായി മുസ്ലിം ലീഗിനെ എതിർക്കാൻ സിപിഎം മലപ്പുറത്തും പൊന്നാനിയിലും തയ്യാറായിട്ടില്ല. ഭാവിയിൽ മുസ്ലിം ലീഗുമായുള്ള സഖ്യത്തിന് തടസമാകേണ്ടതില്ലെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്.
  
Malappuram | മലപ്പുറത്ത് പോരാട്ടവീര്യവുമായി സിപിഎം; ലീഗിനെ പ്രതിരോധത്തിലാക്കാൻ വോട്ടിനായുള്ള മാരത്തോൺ പൗരത്വ ഭേദഗതി ബാറ്റൺ കയ്യിലേന്തി!

Keywords:  Politics, Election, Lok Sabha Election, V Vaseef, E T Muhammad Basheer, Malappuram, Muslim League, Citizenship Amendment Act, BJP, CPM, Congress, Pinarayi Vijayan, Ladder, LDF, UDF, Election, Election: Tight Fight in Malappuram between LDF and UDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia