ED Probe | വീണാ വിജയന്‍ ഉള്‍പെട്ട മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം ആരംഭിച്ചു

 


കൊച്ചി: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പെട്ട മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ് മെന്റ്(ED)അന്വേഷണം ആരംഭിച്ചു. ആദായ നികുതി വകുപ്പിന്റെ റിപോര്‍ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചി ഇഡി യൂനിറ്റാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇഡിയുടെ നടപടി.

ED Probe | വീണാ വിജയന്‍ ഉള്‍പെട്ട മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം ആരംഭിച്ചു
 
മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് ഇഡി കേസ് രെജിസ്റ്റര്‍ ചെയ്തത്. വീണ വിജയന്റെ എക്‌സാലോജിക് കംപനി, സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നിവര്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ കൂടി ഇഡി പരിശോധിക്കും.

കുറച്ചു ദിവസങ്ങളായി ഇഡി ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇസിഐആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കരിമണല്‍ കംപനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കംപനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (SFIO)അന്വേഷണം നടക്കുന്നത്.

2016-17 മുതലാണ് എക്‌സാലോജിക്കിനു ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കംപനി അകൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സി എം ആര്‍ എലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. 

ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അകൗണ്ട് പരിശോധിച്ച് എസ് എഫ് ഐ ഒ കണ്ടെത്തിയത്. മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. അന്നു സ്ഥാപന ഉടമകളില്‍നിന്നു മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഈ വിവരങ്ങളും എസ് എഫ് ഐ ഒയ്ക്കു കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കംപനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കംപനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) നോടിസ് അയച്ചിരുന്നു. 

എക്‌സാലോജിക് സൊലൂഷന്‍സും കെ എസ് ഐ ഡി സിയും നല്‍കിയ ഹര്‍ജികളില്‍ അന്വേഷണം നടക്കട്ടെ എന്നു കോടതികള്‍ നിലപാടെടുത്തതോടെയാണ് എസ് എഫ് ഐ ഒ തുടര്‍ നടപടികളിലേക്കു കടന്നത്. കേരളത്തില്‍ മാത്രം 12 സ്ഥാപനങ്ങള്‍ക്കാണു നോടിസ് ലഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക് സൊലൂഷന്‍സിന്റെ ബാങ്ക് അകൗണ്ട് വിശദാംശങ്ങള്‍ എസ് എഫ് ഐ ഒ പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോടിസ് അയച്ചത്. എക്‌സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോടിസിലെ പ്രധാന ചോദ്യം. 

ഉല്‍പന്നമോ സേവനമോ നല്‍കിയതിന് എക്‌സാലോജിക്കുമായി ഏര്‍പ്പെട്ട കരാറിന്റെ പകര്‍പ്പ്, വര്‍ക് ഓര്‍ഡര്‍, ഇന്‍വോയ്‌സ് എന്നിവയുടെ പകര്‍പ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കംപനികളില്‍നിന്നു രേഖകള്‍ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ് എഫ് ഐ ഒ ചെന്നൈ ഓഫിസിലെ കെ പ്രഭു നോടിസ് അയച്ചത്.

ഇഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇഡിയുടെ മാത്രമല്ല സിബിഐയുടെ കടന്നുവരവും കേസില്‍ അനിവാര്യമാണെന്ന് പരാതി നല്‍കിയ ഷോണ്‍ ജോര്‍ജ് പറഞ്ഞു. വന്‍തുകകളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: ED files money laundering case against Kerala CM's daughter Veena Vijayan over ‘illegal payments’, Kochi, News, ED Files Money Laundering Case, Veena Vijayan, Politics, Complaint, Probe, Court, Notice, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia