High Court | ഡോ. ശഹ്‌നയുടെ മരണം: ഡോ. റുവൈസിന് തിരിച്ചടി; പഠനം തുടരാന്‍ ആവില്ലെന്ന് ഹൈകോടതി

 


കൊച്ചി: (KVARTHA) തിരുവനന്തപുരം മെഡികല്‍ കോളജിലെ പിജി വിദ്യാര്‍ഥിനി ആയിരുന്ന ഡോ. ശഹ്‌ന മരിച്ച കേസില്‍, പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഡോ. ഇഎ റുവൈസിന് ഹൈകോടതിയില്‍ നിന്നും തിരിച്ചടി. റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കിയ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കോളജിലെ അച്ചടക്കസമിതി വീണ്ടും ചേരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം മെഡികല്‍ കോളജ് പ്രിന്‍സിപലാണ് ചീഫ് ജസ്റ്റിസ് എജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിനെ അപീലുമായി സമീപിച്ചത്. റുവൈസും കുടുംബവും ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് കഴിഞ്ഞവര്‍ഷം ഡിസംബര്‍ നാലിന് ശഹന മരിച്ചതാ
യാണ് കേസ്. ആത്മഹത്യാപ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.

High Court | ഡോ. ശഹ്‌നയുടെ മരണം: ഡോ. റുവൈസിന് തിരിച്ചടി; പഠനം തുടരാന്‍ ആവില്ലെന്ന് ഹൈകോടതി

കേസില്‍ നേരത്തെ ജാമ്യം ലഭിച്ച റുവൈസ്, പഠനം തുടരാന്‍ അനുവദിക്കണമെന്നും അതിന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പഠനം വിലക്കിയ ആരോഗ്യസര്‍വകലാശാല ഉത്തരവ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് സ്റ്റേ ചെയ്തു.

മാര്‍ച് 14-നാണ് റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കി ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. മെറിറ്റില്‍ പ്രവേശനം നേടിയ റുവൈസിന് പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. 

ഒരാഴ്ചയ്ക്കകം പ്രവേശനം അനുവദിക്കാനും കോടതി കോളജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ കോളജ് അധികൃതര്‍ മുന്‍കരുതലെടുക്കണമെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റുവൈസ് നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

പ്രതിയുടെ പേരിലുള്ള കുറ്റം ഗുരുതരമാണെങ്കിലും തെളിയാത്ത സാഹചര്യത്തില്‍ പഠനം തുടരാന്‍ തടസമില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം, മതിയായ ഹാജര്‍ ഇല്ലെങ്കില്‍ പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന് ആരോഗ്യസര്‍വകലാശാല ബോധിപ്പിച്ചെങ്കിലും കുറ്റവാളികള്‍ക്കും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നായിരുന്നു കോടതിയുടെ ഓര്‍മപ്പെടുത്തല്‍.

ഈ ഉത്തരവിനെതിരെ പ്രിന്‍സിപല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവാണെങ്കിലും ഫലത്തില്‍ കേസ് തന്നെ അവസാനിക്കുന്ന സ്ഥിതിയാണ് അതുണ്ടാക്കുന്നത് എന്ന് കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ പ്രിന്‍സിപല്‍ ചൂണ്ടിക്കാട്ടി. 

ജാമ്യം നല്‍കുന്നതും അച്ചടക്ക നടപടിയായി ഏര്‍പ്പെടുത്തുന്ന സസ്‌പെന്‍ഷനില്‍ ഇടപെടുന്നതും രണ്ടാണ്. അന്വേഷണം അവസാനിക്കുന്നതിനു മുന്‍പ് ഒരു വിദ്യാര്‍ഥിയെ പുനഃപ്രവേശിപ്പിക്കുന്നത് സാക്ഷികളെയും മറ്റും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥകള്‍ പോലും ലംഘിക്കാന്‍ ഇടയാക്കുമെന്നും പ്രിന്‍സിപല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മെഡികല്‍ കോളജിലെ ഒരു വിദ്യാര്‍ഥി മരിച്ച ക്രിമിനല്‍ കേസിലെ പ്രതിയാണ് റുവൈസ്. അതേ കാംപസില്‍ തന്നെ പഠനം തുടരാന്‍ അനുവദിക്കണമെന്നാണ് റുവൈസ് ആവശ്യപ്പെട്ടത്. നിരവധി വിദ്യാര്‍ഥികള്‍ റുവൈസിനെതിരെ മൊഴി നല്‍കിയിരുന്നു. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ല. തങ്ങളുടെ സുഹൃത്ത് മരിച്ച നടുക്കത്തില്‍ നിന്ന് സഹപാഠികള്‍ പോലും മുക്തരായിട്ടില്ല. കോളജിനെ സംബന്ധിച്ചിടത്തോളം അവിടെയുള്ള വിദ്യാര്‍ഥികളുടെ അകാഡമിക് താല്‍പര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

മെഡികല്‍ കോളജ് സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിനി ഡോ.ശഹ്‌ന മരിച്ച
 കേസിലെ പ്രതിയും സഹപാഠിയുമായിരുന്നു കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇഎ റുവൈസ്. കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് റുവൈസിനെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ, സസ്‌പെന്‍ഷന്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും കോളജ് തീരുമാനിച്ചു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ സര്‍കാര്‍ ഒരു കമിറ്റിയെ നിയോഗിച്ചു.

Keywords: Dr Shahana death case: Kerala HC stays further studies of Dr Ruwais, Kochi, News, Dr Shahana Death Case, High Court, Stay, Dr Ruwais, Study, Controversy, Appeal, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia