ബുധനാഴ്ച വൈകുന്നേരം 6.45നാണ് പി എന്‍ ഷാജിയെ വീട്ടില്‍ വിഷം ഉളളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കലോത്സവത്തിനിടെ കോഴ ആരോപണമുന്നയിച്ചു തടഞ്ഞുവെച്ചു എസ്എഫ്ഐ പ്രവര്‍ത്തകരും സംഘാടക സമിതിയും ഷാജിയെ അതിക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയെന്നു അമ്മ പൂത്തട്ടലളിതയും സഹോദരന്‍ അനില്‍കുമാറും ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചിരുന്നു. ഷാജിയുടെ വീടു സന്ദര്‍ശിച്ച കെ സുധാകരന്‍ എംപിയും എസ്എഫ്ഐ നടത്തിയ അതിക്രൂരമായ മര്‍ദനമാണ് ഷാജിയുടെ മരണത്തിന് കാരണമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഷാജിയുടെ വീടുസന്ദര്‍ശിച്ച സിപിഎം നേതാക്കളായ പി കെ ശ്രീമതി, ടി വി രാജേഷ് എന്നിവര്‍ സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിക്കുകയും സുധാകരന്‍ കാടടച്ചു വെടിവയ്ക്കുന്ന സ്ഥിരം ശൈലി തുടരുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. സിദ്ധാര്‍ത്ഥിന് ശേഷം ഷാജിയുടെ മരണം രാഷ്ട്രീയ വിവാദമായി മാറിയിരിക്കെ കെ എസ് യു, എസ് എഫ് ഐ നേതൃത്വം നല്‍കുന്ന യൂനിയനെതിരെ ഗവര്‍ണർക്ക് പരാതി നല്‍കാനാണ് ഒരുങ്ങുന്നത്. ഇതോടെ സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തിന് ശേഷം നൃത്താധ്യാപകന്‍ പി എന്‍ ഷാജിയുടെ അകാലമരണവും എസ്എഫ്ഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്.