Cancer & Bleeding | സ്ത്രീകളിലെ അകാരണമായ രക്തസ്രാവം സൂക്ഷിക്കണം; ഗര്‍ഭാശയമുഖ കാന്‍സറിന്റെ ലക്ഷണങ്ങളാകാം

 


ന്യൂഡെൽഹി: (KVARTHA) കുടുംബത്തിന് മാത്രം വേണ്ടി ജീവിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകൾ. പകുതിയിലധികവും വീട്ടമ്മമാരാണ്. ചിലരൊക്കെ തൊഴിൽ ചെയ്യുന്നവരുമാവാം. ഭർത്താവ്, വീട്, കുട്ടികൾ, അവരുടെ കാര്യങ്ങൾ, തൊഴിൽ സംബന്ധമായ തിരക്കുകൾ അങ്ങനെ നിരവധി തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നവരല്ല കൂടുതൽ സ്ത്രീകളും. എന്നാൽ സ്ത്രീകൾക്ക് മാത്രമുണ്ടാകുന്ന ചില സൂചനകൾ മാരകമായ കാൻസറിന്റെ ലക്ഷണങ്ങൾ ആവാം. ഗുരുതര രോഗമാണെങ്കിലും ആദ്യഘട്ടം മുതലേ നല്ല ചികിത്സ ലഭ്യമാക്കുകയാണെങ്കിൽ തീർച്ചയായും കാൻസർ സുഖപ്പെടുത്താനാവും.
  
Cancer & Bleeding | സ്ത്രീകളിലെ അകാരണമായ രക്തസ്രാവം സൂക്ഷിക്കണം; ഗര്‍ഭാശയമുഖ കാന്‍സറിന്റെ ലക്ഷണങ്ങളാകാം

കാൻസറിന്റെ എന്ന് സംശയിക്കാവുന്ന സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ആദ്യത്തെ സൂചന രക്ത സ്രവമാണ്. ആർത്തവ രക്ത പ്രവാഹമല്ലാതെ മറ്റു കാരണങ്ങൾ ഇല്ലാതെ ഉണ്ടാകുന്ന രക്തം സ്രവം ഭയക്കേണ്ടതാണ്. ചില സമയത്തു ഉണ്ടാകുന്ന അകാരണമായ രക്തസ്രാവം ഗർഭാശയമുഖ കാൻസറിന്റെ ലക്ഷണങ്ങൾ ആകാം. നമ്മള്‍ ശ്രദ്ധിക്കാതെ പോവാനിടയുള്ള ആർത്തവത്തിനിടയിൽ ഉണ്ടാകുന്ന രക്തസ്രാവമോ ആർത്തവവിരാമ ശേഷവുമുള്ള രക്തസ്രാവമോ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ഉണ്ടാകുന്ന രക്തസ്രാവമോ ശ്രദ്ധയിൽ പെട്ടാൽ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു പരിശോധന നടത്തുക. ഇത്തരം രക്ത പ്രവാഹം നമ്മള്‍ നിസാരമായി കാണരുത്. ചിലപ്പൊഴൊക്ക ഗർഭാശയമുഖ കാൻസർ, മൂത്രനാളിയിലെ കാൻസർ, അണ്ഡാശയ കാൻസർ എന്നിവയുടെയൊക്കെ ലക്ഷണങ്ങളുമാവാം.

കഴുത്തു വീക്കം കാണാനിടയായാലും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളുടെ കഴുത്തിനു മുന്നിൽ വീക്കം പലപ്പോഴും തൈറോയ്ഡ് കാൻസർന്റെ ലക്ഷണമായി കണക്കാക്കാറുണ്ട്. തൈറോയ്ഡ് ഉള്ള സ്ത്രീകൾക്ക് ചെറുമുഴകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കാണുന്ന എല്ലാ മുഴകളും കാൻസറിന്റെ ലക്ഷണമായ മുഴകൾ അല്ല. എന്നാൽ കഴുത്തിനു മുന്നിൽ വീക്കമോ നീരോ ഉണ്ടാവുകയും അവയുടെ വലുപ്പം കൂടുകയും നാല് ആഴ്ചയിലധികം ഈ വീക്കം തുടരുകയും ചെയ്യുന്നുവെങ്കിൽ വൈദ്യ സഹയം തേടുന്നത് തന്നെയാണ് നല്ലത്. സോണോഗ്രാഫി പരിശോധന നടത്തി കാൻസർ കണ്ടത്താൻ സാധ്യമാണ്.

ഭക്ഷണ ശീലങ്ങൾ കൊണ്ടോ വ്യായാമങ്ങൾ മൂലമോ അല്ലെങ്കിൽ രോഗാവസ്ഥ കാരണമോ അല്ലാത്ത സാഹചര്യത്തിൽ പെട്ടെന്ന് തന്നെ അകാരണമായി ശരീരഭാരം കുറഞ്ഞു വരുന്നത് സ്തനാർബുദം, അണ്ഡാശയ അർബുദം തുടങ്ങിയ വിവിധ കാൻസറുകളുടെ ലക്ഷണമായോക്കാം. ശരീരഭാരം കുറച്ചു 'സ്ലിം ബ്യൂട്ടി' ആവാൻ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. അത് കൊണ്ട് അകാരണമായി മെലിഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടാൽ ഡോക്‌ടറെ കാണുക.

സ്ത്രീകളിൽ സ്തനങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ കാര്യമായി ശ്രദ്ധിക്കേണ്ടതാണ്. സ്തനങ്ങളിൽ മുഴയായോ വീക്കമായോ വരുന്ന ലക്ഷണങ്ങൾ കാൻസറിന്റെ സൂചനയാകാം. പലപ്പോഴും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം ഇത്. ചർമത്തിൽ അസ്വസ്ഥത, ചുവപ്പ്, മുലഞെട്ടിനു വ്യത്യാസം, അവയിൽ നിന്ന് സ്രവങ്ങൾ വരുക ഇതല്ലാം സ്തനാർബുദത്തിന്റെ പ്രധാനമായ ലക്ഷണങ്ങളാണ്. സ്തനങ്ങൾക്കു ഉണ്ടാകുന്ന കാര്യമായ വ്യത്യാസം ശ്രദ്ധയിൽപ്പെടുമ്പോൾ ഡോക്ടറെ സമീപിക്കാവുന്നതാണ്. ഇടയ്‌ക്കൊക്കെ സ്തന പരിശോധന ചെയ്യുന്നതും നല്ലതാണ്.

ചർമ്മത്തിൽ ഉണ്ടാകുന്ന സാധാരണ മറുകുകളിൽ വ്യത്യാസം കാണുമ്പോൾ ശ്രദ്ധിക്കുക. സ്കിൻ കാന്സറിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ് മറുകിന്റെ നിറം, വലിപ്പം ആകൃതി ഇവയൊക്കെ മാറി വരുന്നത്. അസിഡിറ്റി, മലബന്ധം, വയറിളക്കം എന്നു കരുതി സ്വയം ചികിത്സ നടത്തുന്നവരും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. വയറ്റിൽ അസ്വസ്ഥത, നേരത്തെ തന്നെ വയറുനിറഞ്ഞതായി തോന്നുക, ശോധനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ ഇവയൊന്നും അവഗണിക്കരുത്. ഇത് അണ്ഡാശയ ആർബുദത്തിന്റെ ലക്ഷണമാകാം. ഇത്തരം അസ്വസ്ഥതകൾ നീണ്ടു പോവുകയാണെങ്കിൽ തീർച്ചയായും വൈദ്യ സഹായത്തോടെ രോഗനിർണയം നടത്തേണ്ടതാണ്.

ഹോർമോൺ നിലയെ ബാധിക്കുന്ന കാൻസറുകളായ സ്തനാർബുദത്തിന്റെയും പ്രോസ്റ്റേറ്റ് കാൻസറിന്റെയും ലക്ഷണമാണ് അമിതമായ ക്ഷീണം. വിട്ടുമാറാത്ത തളർച്ചയും എന്നിവ. ഇത്തരം മാറാത്ത ക്ഷീണങ്ങൾ രക്താർബുദങ്ങളായ ലൂകീമിയ, ലിംഫോമ തുടങ്ങിയവയുടെയും ലക്ഷണങ്ങളായി കണക്കാക്കാം. വയറ്റിൽ ഉണ്ടാകുന്ന ഭാരം ദഹനപ്രക്രിയ സുഖമമല്ലാത്തത് കൊണ്ടാവാം. എന്നാൽ ദീർഘനാൾ ഇത് തുടരുകയാണെങ്കിലോ വേദനയോ ശരീര ഭാരം കുറഞ്ഞു വരികയോ ആണെങ്കിലോ ഭയക്കണം. അത് അണ്ഡാശയ അർബുദത്തിന്റെ (Ovarian Cancer) ലക്ഷണമാകാം.

മേൽപറഞ്ഞ കാര്യങ്ങളിൽ ഏത് തരം ലക്ഷണം ആണെങ്കിലും ഡോക്ടറെ സമീപിക്കുന്നത് ഉചിതമാണ്. കാൻസർ ഭയന്ന് വിറക്കേണ്ട കാര്യമല്ല. രോഗത്തെ ചെറുത്ത് നിൽക്കാനുള്ള മനക്കരുത്തും രോഗ പ്രതിരോധ ശേഷിയുള്ള ശരീരവും നല്ല ചികിത്സയും ഉറപ്പ് വരുത്തുക. കാൻസറുകൾക്ക് വിദഗ്ധമായ ചികിത്സകൾ നിലവിൽ ലഭ്യമാണ്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Cancer symptoms women shouldn't ignore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia