Follow KVARTHA on Google news Follow Us!
ad

MB Rajesh | തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവന നിലവാരം ലോകനിലവാരത്തിലെത്തിക്കുമെന്ന് മന്ത്രി എം ബി രാജേഷ്; 'ലൈഫിലൂടെ 535 വീടുകള്‍ പൂര്‍ത്തിയാക്കി, കാഴ്ചവെച്ചത് നല്ല പ്രകടനം'; നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമ മുറിയും ഫീഡിങ് സെന്ററും ഉള്‍പെടെ ഒരുക്കിയിട്ടുണ്ട് Service Quality, Local Government Institutions, Brought, World L
കാസര്‍കോട്: (KVARTHA) ലോകത്തെ മികച്ച സേവന നിലവാരത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലേശ്വരത്തെ മികച്ച ആസ്ഥാന മന്ദിരം ആളുകള്‍ക്ക് ഏറ്റവും മികച്ച സേവനം കൊടുക്കുന്നതിന് പ്രയോജനപെടണം. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ധാരാളം വരുമാന സ്രോതസുകള്‍ ഉണ്ട്. അവ കണ്ടെത്താനും ഉപയോഗപ്പെടുത്താനും കഴിയണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിഭവ സമാഹരണം നടത്താനുള്ള സാധ്യതകള്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാരിനെക്കാള്‍ വരുമാനം കണ്ടെത്താന്‍ ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടായി നല്‍കുന്ന സംസ്ഥാനം കേരളമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടാകുമ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരളം വെട്ടി ചുരുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.


മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. അതിന് ഉദാഹരണമാണ് ലൈഫ് പദ്ധതി. കേരളത്തില്‍ ലൈഫ് പദ്ധതിയിലൂടെ 3,75,631 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നീലേശ്വരം നഗരസഭയില്‍ ലൈഫിലൂടെ 535 വീടുകള്‍ പൂര്‍ത്തിയാക്കി. 140 ബാക്കിയുണ്ട്. നല്ല പ്രകടനമാണ് നഗരസഭ കാഴ്ച വെച്ചതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കൊടുക്കേണ്ടത് കുറച്ചിട്ട് പ്രതിസന്ധി പരിഹരിക്കുക എന്നതല്ല സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ-സ്മാര്‍ട്ട്, ഏകീകൃത തദ്ദേശ വകുപ്പ്, എന്നിവ നടപ്പാക്കി. കെസ്മാര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനം സമയബന്ധിതമായി കാര്യക്ഷമമായിപ്പെട്ടെന്ന് കിട്ടുമെന്നതാണ്.

നഗരസഭകളില്‍ സേവനത്തിനായി കയറി ഇറങ്ങുന്ന സ്ഥിതി മാറി. സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ട് സേവനം കാര്യക്ഷമമാക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കി. തൊള്ളായിരത്തോളം സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആണ്. അഴിമതിയില്ലാതെ സേവനങ്ങള്‍ വേഗത്തില്‍ നടക്കണം. ഏപ്രില്‍ ഒന്നോടെ ഇന്ത്യയില്‍ ആദ്യമായി എല്ലാ തദ്ദേശ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഏക സംസ്ഥാനമായി കേരളം മാറും. മാലിന്യ സംസ്‌കരണ രംഗത്ത് നമ്മള്‍ കുറച്ച് കൂടി മെച്ചപ്പെടേണ്ടതുണ്ട്. എല്ലാ വര്‍ഡിലും എം.സി.എഫുകള്‍ വേണമെന്നും ഹരിത കര്‍മ്മ കവറേജ് നൂറു ശതമാനം ആക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത തവണ നീലേശ്വരത്ത് വരണമെന്ന് ആഗ്രഹിക്കുന്നത് സമ്പൂര്‍ണ മാലിന്യ മുക്ത നഗരസഭയുടെ ഉദ്ഘാടനത്തിന് ആവണമെന്നും അദ്ദേഹം പറഞ്ഞു.


നീലേശ്വരം ഗരസഭ അധ്യക്ഷ ടി.വി ശാന്ത അധ്യക്ഷയായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. നഗരസഭാ എഞ്ചിനിയര്‍ വി.വി ഉപേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. പി രവീന്ദ്രന്‍, വി. ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി. പി ലത, പി. ഭാര്‍ഗവി, മുന്‍ എംഎല്‍എ കെ.പി സതീഷ് ചന്ദ്രന്‍, മുന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം. വി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വി.വി രമേശന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, മടിക്കൈ വൈസ് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശാന്ത, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, നഗരസഭ കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍, റഫീക് കോട്ടപ്പുറം, വി.അബൂബക്കര്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.വി ദാമോദരന്‍, മാമുനിവിജയന്‍, എറുവാട്ട് മോഹനന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം. രാജന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, പി. വിജയകുമാര്‍, അഡ്വ. നസീര്‍, മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, പി. യു വിജയകുമാര്‍, കെ.വി ചന്ദ്രന്‍, എം.ജെ ജോയ്, സി.എച്ച് മൊയ്തു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യ, കെ. വി സുരേഷ് കുമാര്‍, വി. വി ഉദയകുമാര്‍, സേതു ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി സ്വാഗതവും നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. നഗരസഭാ കെട്ടിടത്തിന് സ്ഥലം നല്‍കിയ വി.പി അബ്ദുള്‍ റഹ്മാന്‍, പി.യു ദിനചന്ദ്രന്‍, കോണ്‍ട്രാക്ടര്‍ വി.വി മനോജ് എന്നിവരെ മന്ത്രി ആദരിച്ചു.

പുതുഅധ്യായം കുറിച്ച് നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം; തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു

നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ പുതു അധ്യായം കുറിച്ച് നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ടു നിലകളിലായാണ് വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്.


കൗണ്‍സില്‍ ഹാളിന് പുറമെ മറ്റ് യോഗങ്ങള്‍ ചേരുന്നതിനായി 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും, സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമ മുറിയും, ഫീഡിങ് സെന്ററും ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. കൃഷിഭവന്‍, കുടുംബശ്രീ ഓഫീസുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. സേവന കാര്യക്ഷമത ഗണ്യമായി വര്‍ദ്ധിക്കും. നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മ്മിച്ചിട്ടുള്ളത്. രാജാ റോഡില്‍ ട്രഷറി ജംഗ്ഷനില്‍ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇന്റര്‍ലോക്ക് പാകിയ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനികവുമായ നഗരസഭ കെട്ടിടം എല്ലാ അര്‍ത്ഥത്തിലും നാടിന്റെ അഭിമാനമുദ്രയാവുകയാണ്.


Keywords: News, Kerala, Kerala-News, Malayalam-News, Kasaragod-News, Service Quality, Local Government Institutions, Brought, World Level, Minister, MB Rajesh, Nileshwar Municipality, New Headquarters, Kasargod News, Service quality of local government institutions will be brought to the world level, says Minister MB Rajesh.

Post a Comment