VD Satheesan | കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനെതിരെ വിവാദമുണ്ടാക്കുന്നത് സിപിഎമ്മിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണെന്ന് വിഡി സതീശന്‍

 


കണ്ണൂര്‍: (KVARTHA) കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രനെതിരെ വിവാദമുണ്ടാക്കുന്നത് സി പി എമ്മിന് മറ്റൊന്നും പറയാനില്ലാത്തതിനാലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ പയ്യാമ്പലം പാംഗ്രോം റിസോര്‍ടില്‍ സമരാഗ്നി സംസ്ഥാന ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയെ പോലെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട് തട്ടാനുള്ള സി പി എമ്മിന്റെ കളി കയ്യില്‍ വച്ചാല്‍ മതിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

പിണറായിയെ രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവും എം എല്‍ എമാരും പങ്കെടുക്കാറുണ്ട്. അതു പോലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്കും ക്ഷണമുണ്ടായത്. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് സി പി എം ഇത് വിവാദമാക്കിയത്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട് തട്ടാന്‍ ബി ജെ പി കളിക്കുന്ന അതേ കളിയാണ് കേരളത്തിലെ സി പി എമ്മും കളിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള കളി സി പി എം കയ്യില്‍ വച്ചാല്‍ മതി.

പ്രേമചന്ദ്രന്‍ ഇന്‍ഡ്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ജനപ്രതിനിധിയുമാണ്. അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതില്‍ എന്ത് വിവാദമാണുള്ളത്? പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ പോയതില്‍ ഒരു തെറ്റുമില്ല. പക്ഷെ ഓച്ഛാനിച്ചുളള ആ നില്‍പ് സഹിക്കാന്‍ പറ്റില്ലെന്ന് മാത്രമെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂവെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇടതുപക്ഷ വര്‍ത്തമാനം പറയുകയും തീവ്ര വലതുപക്ഷ നിലപാടെടുക്കുകയും ചെയ്യുന്ന പാര്‍ടിയായി സി പി എം മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

യു ഡി എഫ് സര്‍കാരിന്റെ കാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സംബന്ധിച്ചുള്ള ചര്‍ച ഉയര്‍ന്ന് വന്നപ്പോഴാണ് കൊച്ചുമകനാകാന്‍ പ്രായമുള്ള ആളെക്കൊണ്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി പി ശ്രീനിവാസനെ വിട്ട് കരണത്തടിപ്പിച്ചത്. അന്ന് പിണറായി വിജയനായിരുന്നു പാര്‍ടി സെക്രടറി. അതേ പിണറായി വിജയനാണ് ഇന്ന് മുഖ്യമന്ത്രി. സി പി എം അഖിലേന്‍ഡ്യാ സെക്രടറി കഴിഞ്ഞ മാസം പറഞ്ഞതും സ്വകാര്യ സര്‍വകലാശാലകള്‍ പാടില്ലെന്നാണ്. എന്നിട്ടാണ് കേരളത്തിലെ സി പി എം നേതൃത്വം നല്‍കുന്ന സര്‍കാരിന്റെ ബജറ്റില്‍ സ്വകാര്യ സര്‍വകലാശാലകളും സ്വാഗതം ചെയ്യുന്നത്.

ടി പി ശ്രീനിവാസനോട് പിണറായി വിജയന്‍ മാപ്പ് പറഞ്ഞിട്ടുവേണം സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍. ആര് ഏത് നല്ല കാര്യം കൊണ്ടുവന്നാലും അതിനെ എതിര്‍ക്കും. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കാര്യം നടപ്പാക്കും. അതാണ് ഇപ്പോള്‍ നടക്കുന്നത്. സ്വാശ്രയ മേഖലയെ എതിര്‍ത്തവരാണിവര്‍. അതിന്റെ പേരിലാണ് കൂത്തുപറമ്പ് വെടിവയ്പ് ഉള്‍പെടെ ഉണ്ടായത്. പുഷ്പന്റെ പേര് പറഞ്ഞ് എന്തുമാത്രം വോട് ചോദിച്ചവരാണിവര്‍. അങ്ങനെയുള്ളവരാണ് എല്‍ ഡി എഫിലോ സി പി എമ്മിലോ ചര്‍ച ചെയ്യാതെ കേന്ദ്ര കമിറ്റിയുടെ നിലപാടിന് വിരുദ്ധമായ തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചത്.

ഇടതുപക്ഷ വര്‍ത്തമാനം പറയുകയും തീവ്ര വലതുപക്ഷ നിലപാടെടുക്കുകയും ചെയ്യുന്ന പാര്‍ടിയാണ് സി പി എം. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് നിരന്തരമായി സംഭവിക്കുകയാണ്. ബത്തേരിയില്‍ മാത്രം അഞ്ച് കടുവകളെയാണ് കണ്ടത്. മാനന്തവാടിയില്‍ ഉള്‍പെടെ ജനങ്ങള്‍ ഭീതിയിലാണ്. എന്നിട്ടും സര്‍കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. ജില്ലയുടെ ചാര്‍ജുള്ള വനംമന്ത്രി അങ്ങോട്ട് പോകുന്നു പോലുമില്ല.

കണ്ണൂരില്‍ ആന ചവിട്ടിക്കൊന്നയാളുടെ വിധവയ്ക്ക് ജോലി നല്‍കാന്‍ പോലും സര്‍കാര്‍ തയ്യാറായിട്ടില്ല. കൃഷിനാശമുണ്ടായ 7000 കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തിനിടെ 85 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. 2016 മുതല്‍ 909 പേരാണ് മരിച്ചത്. എന്നിട്ടും ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് 48 കോടി രൂപമാത്രമാണ്. വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരോടും കൃഷിയിടങ്ങള്‍ നഷ്ടപ്പെടുന്നവരെയും സര്‍കാര്‍ നിസാരവത്ക്കരിക്കുകയാണ്.

അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് സര്‍കാരാണ്. അല്ലാതെ കര്‍ണാടകത്തില്‍ നിന്നും ആന ഇറങ്ങിയ കാര്യം സിദ്ധരാമയ്യ പിണറായിയെ വിളിച്ച് പറയണോ. എന്നിട്ടും ഒന്നും ചെയ്യില്ലെന്ന നിലപാടിലാണ് കേരള സര്‍കാര്‍. ഒരു മാസമായി ആന കേരള വനമേഖലയില്‍ ഉണ്ടെന്ന് സംസ്ഥാന വനം വകുപ്പിന് അറിയാമായിരുന്നു. എന്നിട്ടും സര്‍കാര്‍ ഒന്നും ചെയ്തില്ല. കേരളത്തിലെ ജനങ്ങളാണ് ഇരകള്‍. അതുകൊണ്ടുതന്നെ കേരള സര്‍കാരാണ് നടപടി സ്വീകരിക്കേണ്ടത്. ഭയമുള്ളത് കൊണ്ടാണ് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത്.

വനം നിയമം കാലാനുസൃതമായ മാറ്റം വരുത്തണമെന്നതുള്‍പെടെയുള്ള വിഷയങ്ങളില്‍ സര്‍കാരിന് പ്രതിപക്ഷം പിന്തുണ നല്‍കും. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍കാരിന് ഒരു പദ്ധതികളുമില്ല. ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ പ്രതിപക്ഷം ഗൗരവത്തോടെ അവതരിപ്പിക്കുമ്പോള്‍ മന്ത്രിമാരുടെ മറുപടി കേട്ടാല്‍ തലയില്‍ കൈവയ്ക്കും. ഒരു വിഷയത്തിലും വനം വകുപ്പ് മന്ത്രിക്ക് വ്യക്തതയില്ല. കാല്‍ നൂറ്റാണ്ടിനിടെ കാസര്‍കോട്ട് നടന്ന ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമാണ് ഇന്നലെ സമരാഗ്നി ഉദ്ഘാടനത്തില്‍ കണ്ടത്. അറുപതിനായിരം വോടിന് തോറ്റ മട്ടന്നൂരില്‍ പരിപാടിക്ക് എത്തിയ പകുതി പേരെ മൈതാനത്തില്‍ ഉള്‍കൊള്ളിക്കാനായില്ല. കണ്ണൂരിലേക്ക് യാത്ര എത്തിയപ്പോള്‍ ജനപങ്കാളിത്തം എത്ര ഉണ്ടായിരുന്നുവെന്നത് മാധ്യമങ്ങള്‍ കണ്ടതാണ്.

VD Satheesan | കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനെതിരെ വിവാദമുണ്ടാക്കുന്നത് സിപിഎമ്മിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണെന്ന് വിഡി സതീശന്‍

കാസര്‍കോട്ടും കണ്ണൂരും നടത്തിയ ജനകീയ ചര്‍ചാ സദസുകളില്‍ പാവങ്ങളുടെ സങ്കടങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേട്ടത്. പെന്‍ഷന്‍ ഉള്‍പെടെ ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ല. സര്‍കസ് കലാകാരന്‍മാര്‍ക്ക് ഒന്‍പത് മാസമായി പെന്‍ഷനില്ല. ദുര്‍ഭരണത്തിന്റെ ഇരകളായ പാവങ്ങളുമായുള്ള ആശയവിനിമയമാണ് നടന്നത്. ഇതാണ് നവകേരള സദസും സമരാഗ്നിയും തമ്മിലുള്ള വ്യത്യാസം.

രാവിലെ വിഭവസമൃദ്ധമായ ബ്രേക് ഫാസ്റ്റില്ലാതെ സാധാരണക്കാരുമായാണ് ഞങ്ങള്‍ സംവദിക്കുന്നത്. വന്ന എല്ലാവരെയും കണ്ടു. അല്ലാതെ മുഖ്യമന്ത്രിയെ പോലെ തിരഞ്ഞെടുക്കപ്പെട്ടവുമായി മാത്രമല്ല സംസാരിച്ചത്. ജനങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Keywords: News, Kerala, Kerala-News, Politics, Politics-News, Top-Headlines, Opposition Leader, Congress, VD Satheesan, Criticize, CPM, Politics, Party, Kollam MP, NK Premachandran, Controversy, Opposition leader VD Satheesan criticize CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia