Protest | കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന; പ്രവാസി സംഘം കണ്ണൂരില്‍ പ്രതിഷേധ സദസ് നടത്തും

 


കണ്ണൂര്‍: (KVARTHA) ഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകിയ കണ്ണൂര്‍ വിമാനത്താവളത്തിനോട് കേന്ദ്ര സര്‍കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിദേശ വിമാനങ്ങള്‍ ഇറങ്ങാനുള്ള പോയിന്റ് ഓഫ് കോള്‍ അനുവദിക്കുക, പ്രവാസികളോടുള്ള കേന്ദ്ര സര്‍കാര്‍ അവഗണന അവസാനിപ്പക്കുക, പ്രവാസി ക്ഷേമത്തിന് കേന്ദ്ര വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം തിങ്കളാഴ്ച (12-02-2024) രാവിലെ 10ന് പ്രതിഷേധ സദസ് സംഘടിപ്പിക്കും.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടത്തുന്ന പ്രതിഷേധ സദസ്സ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കേരള പ്രവാസി സംഘം സംസ്ഥാന ജെനറല്‍ സെക്രടറി കെ വി അബ്ദുല്‍ ഖാദര്‍, ജില്ലാ സെക്രടറി പ്രശാന്ത് കുട്ടാമ്പള്ളി, ജില്ലാ പ്രസിഡന്റ് ഇ എം പി അബൂബകര്‍ തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ 9.30 ന് കാല്‍ടക്‌സ് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും.

മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവളമോയെന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ സംസ്ഥാനത്തെ വലിയ വിമാനത്താവളം ഇന്ന് തലയെടുപ്പോടെ നില്‍ക്കുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ആദ്യ 15ല്‍ കണ്ണൂരുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി ഇതുവരെ യാത്ര ചെയ്തത് ഏകദേശം 53 ലക്ഷം പേരാണ്. ഉദ്ഘാടനം ചെയ്ത് 10 മാസത്തിനുള്ളില്‍തന്നെ യാത്രക്കാരുടെ എണ്ണം 10 ലക്ഷമായിരുന്നു.

എന്നാല്‍ വിദേശ വിമാനങ്ങളിറങ്ങാനുള്ള പോയിന്റ് ഓഫ് കോള്‍ അനുമതി നല്‍കാതെ കേന്ദ്രം കാണിക്കുന്ന അവഗണന വിമാനത്താവള വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണെന്നും കേരളത്തില്‍ ഇതിനോടകം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവിയുണ്ടെന്നുമുള്ള വിചിത്ര വാദമാണ് കേന്ദ്രമുന്നയിക്കുന്നത്. സംസ്ഥാന സര്‍കാരും കിയാലും കേന്ദ്രത്തിന് മുന്നില്‍ നിരന്തരം എത്താറുണ്ടെങ്കിലും അനുഭാവപൂര്‍ണമായ ഒരുനടപടിയും ഉണ്ടായില്ല.

വിമാനത്താവളത്തിന്റെ തുടക്കം മുതല്‍ എമിറേറ്റ്‌സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍, സില്‍ക് എയര്‍ തുടങ്ങി ഒട്ടേറെ വിദേശ വിമാനകംപനികള്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഭൂമി അക്വയര്‍ ചെയ്താല്‍ അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്രം ആദ്യം പറഞ്ഞത്. ആവശ്യപ്പെട്ടതിലേറെ ഭൂമി സംസ്ഥാന സര്‍കാര്‍ എറ്റെടുത്ത് നല്‍കി. എന്നിട്ടും അനുമതി നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഈ അനുമതികൂടി ലഭിച്ചാല്‍ കണ്ണൂര്‍ വിമാനത്താവളം ഉടന്‍ ലാഭകരമാകും.

കണ്ണൂരിന് ഇന്‍ഡ്യന്‍ വിമാനകംപനികളെ മാത്രം ആശ്രയിച്ച് പുരോഗതി കൈവരിക്കാന്‍ കഴിയില്ല. കോവിഡ് കാലത്ത് യാത്രക്കാരെ എത്തിക്കുന്നതിന് വൈഡ് ബോഡി വിമാനസര്‍വീസ് നടത്തിയിരുന്നു. വൈഡ് ബോഡി വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനാകുന്ന വിധത്തില്‍ 3050 മീറ്റര്‍ റണ്‍വേ സൗകര്യം കണ്ണൂരിലുണ്ട്. 97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ ഏരിയയില്‍ ഒരുമണിക്കൂറില്‍ 2,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. കോവിഡ് പ്രതിസന്ധി രൂക്ഷമായ കാലത്ത് ഇത് തെളിയിച്ചതുമാണ്.

വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം ഹജ് എംബാര്‍കേഷന്‍ പോയിന്റ് ആരംഭിച്ചത് പ്രധാന നാഴിക കല്ലായി. തീര്‍ഥാടനമാസം തുടര്‍ച്ചയായി വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയതോടെ കണ്ണൂര്‍ വിമാനത്താവളം പൂര്‍ണതോതില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് സജ്ജമായിക്കഴിഞ്ഞു. കേന്ദ്ര അവഗണന തുടരുമ്പോഴും പ്രതിസന്ധികള്‍ മറികടക്കാനുള്ള ശ്രമത്തിലാണിന്ന് കിയാല്‍. കൂടുതല്‍ വിമാനങ്ങള്‍ക്കും പുതിയ റൂടുകള്‍ക്കുമായി വിവിധ വിമാനക്കംപനികളുമായി കിയാല്‍ നിരന്തരം ചര്‍ച്ച നടത്തുണ്ട്. കേന്ദ്ര സര്‍കാര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കണമെന്നാണ് കേരള പ്രവാസി സംഘം ആവശ്യപ്പെടുന്നത്.

എയര്‍ ഇന്‍ഡ്യ, എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോഫസ്റ്റ് വിമാന കംപനികള്‍ എട്ട് ഇന്‍ഡ്യന്‍ നഗരങ്ങളിലേക്കും 11 വിദേശരാജ്യങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്നെങ്കിലും ഗോഫസ്റ്റ് സര്‍വീസുകളും എയര്‍ ഇന്‍ഡ്യാ സര്‍വീസുകളും ഇപ്പോഴില്ല. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസും മാത്രമാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, ബെംഗ്‌ളൂറു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്ന് ആഭ്യന്തര സര്‍വീസുള്ളത്. ദുബൈ, ശാര്‍ജ, ബഹ്‌റൈന്‍, ദോഹ, കുവൈത്, മസ്ഖത്, അബൂദബി, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് രാജ്യാന്തര സര്‍വീസ്.

എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ് എയര്‍ ഏഷ്യയുമായി ലയിക്കുകയും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുകയും ചെയ്യുന്നത് കണ്ണൂരിനും പ്രതീക്ഷ പകരുന്നുണ്ട്. ചരക്ക് നീക്കം ലക്ഷ്യമിട്ട് വിമാനത്താവളത്തില്‍ 7000 ചതുരശ്രമീറ്റര്‍ വിസ്തൃതിയും 60,000 ടണ്‍ സംഭരണ ശേഷിയുമുള്ള കാര്‍ഗോ കോപ്ലക്‌സിന്റെ നിര്‍മാണം പൂര്‍ത്തിയായി. മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ് എന്ന നിലയില്‍ വിമാനത്താവളത്തെ വികസിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാലും സംസ്ഥാന സര്‍കാരും.


Protest | കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന; പ്രവാസി സംഘം കണ്ണൂരില്‍ പ്രതിഷേധ സദസ് നടത്തും

 

രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തില്‍ പ്രവാസി നിക്ഷേപം വര്‍ധിച്ച് വരുമ്പോള്‍ പ്രവാസി ക്ഷേമത്തിന് ഒരുവിധ പരിഗണനയും കേന്ദ്ര സര്‍കാര്‍ നല്‍കുന്നില്ല. പകരം വിമാന ചാര്‍ജ് വര്‍ധിപ്പിച്ച് കുടിയേറ്റ നിയമത്തില്‍ ഒരു സമീപനം സ്വീകരിക്കാതെ കാലഹരണപ്പെട്ട ബ്രിടീഷുകാര്‍ നടപ്പാക്കിയ കരിനിയമം പിന്തുടരുന്നു. 1989 മുതല്‍ 2021വരെ സുദീര്‍ഘമായ കാലഘട്ടത്തില്‍ പ്രവാസികള്‍ അടച്ച സുരക്ഷിത ഇന്‍ഷൂറന്‍സ് പ്രീമിയം ഒരാള്‍ക്ക് പോലും തിരികെ നല്‍കിയില്ല. 20,000 കോടിയോളം വരുന്ന നമ്മള്‍ അടച്ച തുക കേന്ദ്ര സര്‍കാര്‍ 60 വയസ് കഴിഞ്ഞവരുടെ ക്ഷേമം മുന്‍ നിര്‍ത്തിയും തിരിച്ചു വരുന്ന പ്രവാസി പുനരധി വാസത്തിനും വിനിയോഗിക്കണം. വിശേഷ നാളുകളില്‍ വിമാന യാത്ര കൊതിച്ചു നാട്ടിലെത്താന്‍ വെമ്പല്‍ കൊള്ളുന്നവരെ ആകാശക്കൊള്ള നടത്തി രക്തം കുടിക്കുന്ന നടപടി എന്നന്നേക്കുമായി അവസാനിപ്പിക്കണം എന്ന പ്രധാന ആവശ്യം മുന്‍ നിര്‍ത്തി നടത്തുന്ന പോരാട്ടം വിജയിപ്പിക്കാന്‍ എല്ലാ പ്രവാസികളോടും ബഹുജനങ്ങളോടും കേരള പ്രവാസി സംഘം അഭ്യര്‍ഥിച്ചു.

ജില്ലാ പ്രസിഡന്റ് ഇ എം പി അബൂബകര്‍, സെക്രടറി പ്രശാന്ത് കുട്ടാമ്പള്ളി, ട്രഷറര്‍ ടി കെ രാജീവന്‍, സംസ്ഥാന കമിറ്റിയംഗം കെ സുകുമാരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Pravasi Sangam, Expatriate Group, Protest, Kannur News, Airport, Central Government, Neglect, Kannur Airport, Mattannur News, Expatriate group protest against central government neglect of Kannur airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia