കഴിഞ്ഞ ദിവസം താഴെ വണ്ടന്മേട് ഭാഗത്ത് നിന്ന് കാറിൽ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് വണ്ടന്മേട് പ്രിൻസിപൽ എസ്ഐ എ ബി പി മാത്യുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയിരുന്നു. പിടിയിലായ സന്തോഷ് ലഹരിസംഘത്തിന്റെ പ്രധാനിയാണെന്നും ഇയാളാണ് ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽ കഞ്ചാവെത്തിച്ച് ചില്ലറ വിൽപന നടത്തിയിരുന്നതെന്നും വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് വിറ്റിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം തോട്ടം മേഖലയില്‍ വന്‍തോതില്‍ പാന്‍മസാല റെയ്ഡ് പൊലീസ് നടത്തിയിരുന്നു. ഇത് കിട്ടാതായപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികളടക്കം കഞ്ചാവ് ഉപയോഗത്തിലേക്കും വിപണനത്തിലേക്കും തിരിഞ്ഞിരിക്കുകയാണെന്നാണ് വിവരം.ചെറുപൊതികളിലാക്കിയാണ് കഞ്ചാവ് വില്പന ഇപ്പോള്‍ തകൃതിയായി പ്രദേശത്ത് നടക്കുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി മേഖലകളില്‍ നിന്നുമാണ് ഇടുക്കിയിൽ കഞ്ചാവ് എത്തുന്നത്.
കമ്പംമെട്ട്, കുമളി എന്നിവിടങ്ങളിലെ ഏജന്റുമാര്‍ കിഴക്കന്‍മേഖല ലക്ഷ്യമാക്കി കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കുമളിവഴിയുള്ള കഞ്ചാവ് കടത്ത് ഒരു പരിധിവരെ നിയന്ത്രിച്ചതിനാലാണ് ഏജന്റുമാര്‍ കമ്പംമെട്ട് കേന്ദ്രമാക്കി കഞ്ചാവ് കടത്ത് ആരംഭിച്ചിരിക്കുന്നത്. കഞ്ചാവ് കടത്തുവാനും വിൽപന നടത്തുവാനും വനിതാ ഏജന്റുമാരും രംഗത്ത് സജീവമാണ്. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ചതുപ്പ് നിലങ്ങളിലും പാറക്കെട്ടുകള്‍ക്ക് ഇടയിലും കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നും പറയുന്നു.
Keywords: News, Malayalam News, Arrested, Vandanmedu, Crime, Idukki, kambammedu, Complaints that sale of cannabis is widespread in plantation area