Punargeham | പുനര്‍ഗേഹം: 4 ലക്ഷം രൂപ വീതം നല്‍കും; ജില്ലാ ജുഡീഷറിയിലെ ഓഫീസര്‍മാരുടെ ഉപയോഗത്തിന് 12 കാറുകള്‍ വാങ്ങാന്‍ അനുമതി

 


തിരുവനന്തപുരം: (KVARTHA) പുനര്‍ഗേഹം പദ്ധതിയുടെ സര്‍വേ ലിസ്റ്റില്‍ ഉള്‍പെട്ടതും സുരക്ഷിത മേഖലയില്‍ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശത്തില്‍ ഭേദഗതി വരുത്തി ഭവന നിര്‍മാണ ആനുകൂല്യം നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പുനര്‍ഗേഹം പദ്ധതിക്കായി ഭരണാനുമതി നല്‍കിയിട്ടുള്ള 2450 കോടി രൂപയില്‍ നിന്ന് നാലു ലക്ഷം രൂപ വീതമാണ് നല്‍കുക.

Punargeham | പുനര്‍ഗേഹം: 4 ലക്ഷം രൂപ വീതം നല്‍കും; ജില്ലാ ജുഡീഷറിയിലെ ഓഫീസര്‍മാരുടെ ഉപയോഗത്തിന് 12 കാറുകള്‍ വാങ്ങാന്‍ അനുമതി

വേലിയേറ്റ മേഖലയില്‍ നിന്ന് 200 മീറ്റര്‍ പുറത്ത് സുരക്ഷിത മേഖലയില്‍ സ്വന്തമായി സ്ഥലമുളള, നിലവില്‍ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന, സര്‍വേ ലിസ്റ്റില്‍ ഉള്‍പെട്ട 355 ഗുണഭോക്താക്കളെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തുന്നത്.

വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി


ജില്ലാ ജുഡീഷറിയിലെ ജുഡീഷല്‍ ഓഫീസര്‍മാരുടെ ഉപയോഗത്തിന് 12 കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കി. പുനലൂര്‍, തളിപ്പറമ്പ്, കാസര്‍കോട്, തൃശ്ശൂര്‍ എംഎസിടി ജഡ്ജ് മാര്‍ക്കും കാസര്‍കോട്, മഞ്ചേരി, കല്‍പ്പറ്റ, കൊല്ലം ഫസ്റ്റ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് മാര്‍ക്കും ആലപ്പുഴ, തൊടുപുഴ, തിരൂര്‍, ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജ് മാര്‍ക്കും ഉപയോഗത്തിനാണ് വാഹനങ്ങള്‍.

പരിവര്‍ത്തനാനുമതി


തൃശ്ശൂര്‍ അയ്യന്തോള്‍ വിലേജില്‍(Villege) പുഴക്കല്‍ പാടത്ത് കിന്‍ഫ്രയ്ക്ക് അനുവദിച്ച 30 ഏകര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി പരിവര്‍ത്തനാനുമതി നല്‍കും. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ പൊതു ആവശ്യമെന്ന മാനദണ്ഡത്തില്‍ ഉള്‍പെടുത്തിയാണിത്.

തരംമാറ്റുന്ന ഭൂമിയുടെ 10 ശതമാനം ജല സംരക്ഷണത്തിനായി മാറ്റിവെയ്ക്കണം. പരിസ്ഥിതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കണം നടപ്പാക്കേണ്ടത്. സമീപത്തുള്ള കൃഷിയെയും ആവാസ വ്യവസ്ഥയെയും ബാധിക്കരുത്. സമീപ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാത്തതരത്തില്‍ തരംമാറ്റം നടത്തണം. ആവശ്യമായ പരിസ്ഥിതി ശാസ്ത്ര സങ്കേതിക വിദഗ്ധരുടെ സേവനം ജില്ലാ കലക്ടര്‍ക്ക് കിന്‍ഫ്ര ലഭ്യമാക്കണം.

മാനദണ്ഡത്തില്‍ ഇളവ്

അടൂര്‍ നിയോജക മണ്ഡലത്തിലെ പന്തളം വിലേജിനെയും ആറന്മുള്ള മണ്ഡലത്തിലെ കുളനട വിലേജിനെയും ബന്ധിപ്പിച്ച് അച്ചന്‍കോവില്‍ ആറിന് കുറുകെ വയലപ്പുറം പാലം നിര്‍മിക്കുന്നതിന് ക്ഷണിച്ച ടെന്‍ഡറില്‍ സര്‍കാര്‍ മാനദണ്ഡത്തില്‍ ഇളവ് വരുത്തി അംഗീകാരം നല്‍കും.

സാധൂകരിച്ചു


പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 2022-23 വര്‍ഷത്തില്‍ 20 ശതമാനം ബോണസ് വിതരണം ചെയ്ത നടപടി സാധൂകരിച്ചു.

കേരള എന്‍ജിനിയറിങ്ങ് പ്രവേശന പരീക്ഷ കംപ്യൂടര്‍ അധിഷ്ഠിതമാക്കി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

നിയമനം


സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പില്‍ സ്‌പെഷ്യല്‍ കമീഷണറുടെ എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ച് എബ്രഹാം റെന്‍ എസിനെ നിയമിക്കും.

ആശ്രിതനിയമനം


എറണാകുളം എം എ സി ടിയില്‍ സൂപര്‍ ന്യൂമററി തസ്തികയില്‍ അറ്റന്‍ഡറായി സേവനമനുഷ്ഠിച്ച് വരവെ ട്രെയിന്‍ തട്ടി മരിച്ച ഭിന്നശേഷിക്കാരനായ പി ജെ ബാബുവിന്റെ മകന്‍ ആമീന്‍ പി ബി ക്ക് ആശ്രിതനിയമനം നല്‍കാന്‍ തീരുമാനിച്ചു. മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി കണക്കാക്കി, ജില്ലാ ജുഡീഷ്യറി വകുപ്പില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലായിരിക്കും നിയമനം.

പാട്ടത്തിന് നല്‍കും


ഇടുക്കി ഉടുമ്പന്‍ചോല വിലേജില്‍ 17.6 ആര്‍ റവന്യു പുറമ്പോക്ക് ഭൂമി 33 കെവി സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് പാട്ടത്തിന് നല്‍കും. കെ എസ് ഇ ബിക്ക് പ്രതിവര്‍ഷം 18,585.6 രൂപ പാട്ട നിരക്കിലാണ് നിബന്ധനകള്‍ക്ക് വിധേയമായി പാട്ടത്തിന് അനുവദിക്കുക.

പാട്ട നിരക്ക് കുറയ്ക്കും


കോട്ടയം ഐ എച് ആര്‍ ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സിന് കമ്പോള വിലയുടെ അഞ്ച് ശതമാനം നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ച ഭൂമിയുടെ പാട്ട നിരക്ക് കമ്പോള വിലയുടെ രണ്ട് ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു.

Keywords:  Punargeham: Rs 4 lakh each will be paid Kerala cabinet, Thiruvananthapuram, News, Kerala Cabinet, Decision, Collector, Water Protection, Vehicles, KSEB, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia