Palakkad | പാലക്കാട് എം സ്വരാജ്! വി കെ ശ്രീകണ്ഠനെ വീഴ്ത്തുമോ?

 


/ സോണി കല്ലറയ്ക്കൽ

പാലക്കാട്: (KVARTHA) കഴിഞ്ഞതുപോലെയാകുമോ പാലക്കാട് 2024ൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകന്മാർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പാലക്കാട് പാർലമെൻ്റ് മണ്ഡലം ഇടതുമുന്നണിയ്ക്ക് കൈവിട്ടുപോകുകയായിരുന്നു. ഏതൊക്കെ മണ്ഡലങ്ങൾ തങ്ങൾ പരാജയപ്പെട്ട് പോയാലും പാലക്കാട് മണ്ഡലത്തിൽ തങ്ങൾ പരാജയപ്പെടില്ലെന്നായിരുന്നു എൽഡിഎഫിൻ്റെ ആത്മവിശ്വാസം. അതുപോലെ യുഡിഎഫിനാണെങ്കിൽ തങ്ങൾ ഏതൊക്കെ മണ്ഡലത്തിൽ വിജയിച്ചാലും പാലക്കാട് പ്രതീക്ഷ വേണ്ടെന്നായിരുന്നു അവരുടെ ചിന്ത.

Palakkad | പാലക്കാട് എം സ്വരാജ്! വി കെ ശ്രീകണ്ഠനെ വീഴ്ത്തുമോ?

അന്ന് യു.ഡി.എഫ് അവിടെ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഒരേ ഒരാൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.കെ ശ്രീകണ്ഠൻ മാത്രമായിരുന്നു. ആരും യു.ഡി.എഫിന് വേണ്ടി അവിടെ മത്സരിക്കാൻ ധൈര്യപ്പെടാതിരുന്നപ്പോൾ അന്ന് പാലക്കാട് ഡി.സി.സി പ്രസിഡൻ്റ് ആയിരുന്ന ശ്രീകണ്ഠൻ തൻ്റേടപൂർവ്വം മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. അന്ന് അദേഹം പാലക്കാട് തോൽപ്പിച്ചത് ഇന്നത്തെ സംസ്ഥാന മന്ത്രിയും മുൻ നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷിനെയും. ആ സമയം രാജേഷ് തുടർച്ചയായി പാലക്കാട് എം.പി യായി ജയിച്ചു വരികയായിരുന്നു. അതിനാണ് ശ്രീകണ്ഠൻ തടയിട്ടത്.

രാജേഷും ശ്രീകണ്ഠനും ഒരേകാലത്ത് കോളേജിൽ സഹപാഠികളും ആയിരുന്നു. ഒപ്പം രണ്ട് ധ്രുവങ്ങളിലെ വിദ്യാർത്ഥി നേതാക്കളും. പാലക്കാട് പരാജയപ്പെട്ട രാജേഷ് പിന്നീട് തൃത്താലയിൽ നിന്ന് മത്സരിച്ച് കോൺഗ്രസിലെ വി.ടി ബലറാമിനെ തോൽപ്പിച്ച് നിയമസഭയിൽ എത്തുകയായിരുന്നു. തുടർന്ന് ഈ മന്ത്രിസഭയിൽ സ്പീക്കറും മന്ത്രിയും ആവുകയും ചെയ്തു.

പാലക്കാട് പാർലമെൻ്റ് സീറ്റിൽ മറ്റ് തർക്കമൊന്നും ഉണ്ടായില്ലെങ്കിൽ ഇക്കുറിയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ വി.കെ ശ്രീകണ്ഠൻ തന്നെ മത്സരിക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് സിറ്റിംഗ് എം.പിമാർ എല്ലാം അതാത് മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന് കെ.പി.സി.സി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വി.കെ ശ്രീകണ്ഠൻ്റെ സ്ഥാനാർത്ഥിത്വത്തിന് മാറ്റം ഉണ്ടാകാനിടയില്ല. മാത്രമല്ല, എം.പിയായിരിക്കുമ്പോൾ ശ്രീകണ്ഠൻ മറ്റ് വിവാദങ്ങൾക്കൊന്നും പോയിട്ടുമില്ല. പാലക്കാട് പാർലമെൻ്റ് മണ്ഡലത്തിൽ ജനങ്ങളുമായി വളരെയധികം ബന്ധമുള്ള നേതാവും ആണ് വി.കെ ശ്രീകണ്ഠൻ. അദേഹത്തിൻ്റെ പ്രവർത്തന ശൈലി ഒന്നുകൊണ്ട് മാത്രമാണ് കഴിഞ്ഞ തവണ പാലക്കാട് യു.ഡി.എഫിന് വിജയിക്കാൻ സാധിച്ചത്.

നഷ്ടപ്പെട്ടുപോയ പാലക്കാട് പാർലമെൻ്റ് മണ്ഡലം എങ്ങനെയും തിരിച്ചു പിടിക്കുക എന്നത് എൽ.ഡി.എഫിനെ സംബന്ധിച്ച് തങ്ങളുടെ പ്രസ്റ്റീജ് വിഷയമാണ്. നിലവിൽ എൽ.ഡി.എഫിൽ സി.പി.എമ്മിൻ്റെ സീറ്റാണ് പാലക്കാട്. അവർ ശ്രീകണ്ഠനെ മറിച്ചിടാൻ അനുയോജ്യനായ സ്ഥാനാർത്ഥിയെ തേടിക്കൊണ്ടിരിക്കുന്നതായാണ് വിവരം. ഒടുവിൽ അവർ എത്തിയിരിക്കുന്നത് സി.പി.എമ്മിൻ്റെ പ്രമുഖ യുവനേതാവും മികച്ച സംഘാടകനും വാഗ്മിയും ആയ എം. സ്വരാജിൽ ആണ്. സ്വരാജിനെ പാലക്കാട് നിർത്തി പാലക്കാട് മണ്ഡലം തിരികെ പിടിക്കാനാണ് ഇപ്പോൾ സി.പി.എം ശ്രമം. വലിയൊരു വിഭാഗം യുവാക്കളെ ആകർഷിക്കാനുള്ള കഴിവ് മുൻ എസ്.എഫ്.ഐ പ്രസിഡൻ്റ് ആയിരുന്ന എം സ്വരാജിനുണ്ട്.

മുൻപ് കോൺഗ്രസ് നേതാവ് കെ.ബാബു തുടർച്ചയായി ജയിച്ചു വന്നിരുന്ന തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം പിടിക്കാൻ നിയോഗിച്ചത് സ്വരാജിനെ ആയിരുന്നു. അതിൽ അദേഹം തുടക്കത്തിൽ വിജയിച്ചിരുന്നു. ബാബുവിനെ തോൽപ്പിച്ച് അഞ്ച് കൊല്ലം സ്വരാജ് തൃപ്പൂണിത്തുറയുടെ എം.എൽ.എ ആയിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് തൃപ്പൂണിത്തറയിൽ സ്വരാജ് ബാബുവിനോട് പരാജയപ്പെടുകയായിരുന്നു. ഇപ്പോഴും ഇതിൻ്റെ കേസ് കോടതിയുടെ പരിഗണനയിൽ ആണ്. ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ള സ്വരാജിനെ തന്നെ ശ്രീകണ്ഠനെതിരെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടന്നു
വരുന്നത്.

സി.പി.എമ്മിലെ വലിയൊരു വിഭാഗത്തിന് ഏറെ മതിപ്പുള്ള വ്യക്തിയാണ് എം.സ്വരാജ്. കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിൽ പരാജയപ്പെട്ടത് സി.പി.എം നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇടതുമുന്നണിയുടെ കഴിഞ്ഞ നിയമസഭയിലെ മുഖ്യ മുന്നണി പോരാളിയായിരുന്നു നിലമ്പൂരുകാരൻ ആയ എം.സ്വരാജ്. അദ്ദേഹം ഇക്കുറിയും നിയമസഭയിൽ ഉണ്ടാകണമെന്ന് സി.പി.എം നേതൃത്വം അതിയായി ആഗ്രഹിച്ചതുമാണ്.

പാലക്കാട് മണ്ഡലത്തെപറ്റി പറയുകയാണെങ്കിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും വളരെ വളക്കൂർ ഉള്ള മണ്ണ് ആണ്. എന്നാൽ കഴിഞ്ഞ കുറെക്കാലമായി എൽ.ഡി.എഫ് ഇവിടെ തുടർച്ചയായി ജയിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അതിന് ഒരു വ്യത്യാസം വന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.കെ ശ്രീകണ്ഠൻ ജയിച്ചപ്പോൾ
ആണ്. മുൻപ് വളരെക്കാലം അല്ലെങ്കിൽ രാജീവ് ഗാന്ധിയുടെ കാലത്ത് വി.എസ് വിജയരാഘവൻ എന്ന കോൺഗ്രസ് നേതാവ് ഇവിടെ തുടർച്ചയായി എം.പി ആയിരുന്നിട്ടുണ്ട്. അദേഹത്തെ ആദ്യം തോൽപ്പിച്ചത് സി.പി.എമ്മിലെ ഇന്നത്തെ പ്രമുഖ നേതാവ് എ വിജയരാഘവൻ ആയിരുന്നു. എ വിജയരാഘവന് ആറ് മാസം മാത്രം മാത്രമേ എം.പി ആയി ഇരിക്കാൻ സാധിച്ചുള്ളു . അപ്പോഴേയ്ക്കും ആ പാർലമെൻ്റ്കേന്ദ്ര സർക്കാർ താഴെ വീണു.

പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി.എസ്.വിജയരാഘവൻ സി.പി.എമ്മിലെ എ.വിജയരാഘവനെ തോൽപ്പിക്കുന്നതാണ് കണ്ടത്. അന്ന് അവിടുത്തെ ജനം കണ്ടത് വിജയരാഘവൻമാരുടെ യുദ്ധമായിരുന്നു. പിന്നീട് കോൺഗ്രസിലെ വി.എസ് വിജയരാഘവനെ തോൽപ്പിച്ച് സി.പി.എമ്മിലെ എൻഎൻ കൃഷ്ണദാസ് ഇടതുമുന്നണിയ്ക്ക് വേണ്ടി പാലക്കാട് സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. അതിന് ശേഷം ഇങ്ങോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഇടതുമുന്നണിയുടെ തേരോട്ടമാണ് കണ്ടത്. വളരെക്കാലത്തിന് ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് വി.കെ ശ്രീകണ്ഠനിലൂടെ യു.ഡി.എഫിൻ്റെ കൈകളിൽ എത്തുകയായിരുന്നു.

Palakkad | പാലക്കാട് എം സ്വരാജ്! വി കെ ശ്രീകണ്ഠനെ വീഴ്ത്തുമോ?

അതിനാൽ ഇരുമുന്നണികളുടെയും പ്രസ്റ്റീജ് സീറ്റ് ആകും ഇക്കുറി പാലക്കാട്. വാശിയേറിയ പോരാട്ടവും ഇവിടെ നടക്കും. ഇപ്പോൾ പറയുന്നതുപോലെ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ കോൺഗ്രസിലെ വി.കെ ശ്രീകണ്ഠനും സി.പി.എമ്മിലെ എം.സ്വരാജും തമ്മിലാവും പ്രധാന മത്സരം അരങ്ങേറുക. ബി.ജെ.പിയ്ക്കും നിർണ്ണായക സ്വാധീനമുള്ള പാർലമെൻ്റ് മണ്ഡലം തന്നെയാണ് പാലക്കാട്. അവരുടെ വോട്ടുകളും മുന്നണികളുടെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ നിർണായക ഘടകമാകും.

Keywords: News, Kerala, Palakkad, M Swaraj, VK Sreekandan, CPM, Congress, BJP, Politics, Case, Court, Central Government, M Swaraj vs VK Sreekandan conest in Palakkad?
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia