Alathur 2024 | ആലത്തുരിൽ രമ്യയുടെ പാട്ടിന് ഇനിയും സ്ക്കോപ്പ് ഉണ്ടോ, നേരിടുന്നത് എ കെ ബാലനാണെങ്കിൽ

 


 _മിന്റാ മരിയ തോമസ്_

ആലത്തൂർ: (KVARTHA) ഇത്തവണ എല്ലാവരും വളരെയേറെ ശ്രദ്ധിക്കുന്ന പാർലമെൻ്റ് മണ്ഡലമാണ് ആലത്തൂർ. നിലവിൽ ഇതൊരു സംവരണമണ്ഡലം ആണ്. പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിരിക്കുന്നു ഈ മണ്ഡലം. ആലത്തൂർ മണ്ഡലം രൂപീകൃതമായിട്ട് അധികം നാളായിട്ടില്ല. ഒറ്റപ്പാലം സംവരണമണ്ഡലം ഇല്ലാതായി പിന്നീട് രൂപം കൊണ്ടതാണ് ആലത്തൂർ. ഒറ്റപ്പാലത്തു നിന്ന് വളരെക്കാലം മുൻ രാഷ്ട്രപതി കെ.ആർ നാരയണൻ യു.ഡി.എഫ് പ്രതിനിധിയായി പാർലമെൻ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.ആർ.നാരായണനു ശേഷം പിന്നീട് ഒറ്റപ്പാലത്ത് സി.പി.എം ജയിക്കുകയായിരുന്നു. പിന്നീട് ഒറ്റപ്പാലം ഇല്ലാതായി അതിലെ ചില മണ്ഡലങ്ങൾ ഉൾപ്പെടുത്തി രൂപം കൊണ്ടതാണ് ആലത്തൂർ.

Alathur 2024 | ആലത്തുരിൽ രമ്യയുടെ പാട്ടിന് ഇനിയും സ്ക്കോപ്പ് ഉണ്ടോ, നേരിടുന്നത് എ കെ ബാലനാണെങ്കിൽ

ആലത്തൂർ രൂപം കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഇവിടെ ഇടതുമുന്നണിയെ ജയിച്ചിട്ടുള്ളു. കഴിഞ്ഞ തവണയാണ് അതിൽ ചുവട് പിഴച്ചത്. ആലത്തൂരിലെ സിറ്റിംഗ് എം.പി യായിരുന്ന സി.പി.എമ്മിലെ പി.കെ ബിജുവിനെ പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ രമ്യാ ഹരിദാസ് എന്ന പുതുമുഖ വനിത അവിടെ മികച്ച വിജയം കൊയ്യുകയായിരുന്നു. മികച്ച ഗായിക കൂടിയായ രമ്യ പൊതുചടങ്ങുകളിൽ പാടിയും ആടിയും ഒക്കെ ആണ് വോട്ടുപിടിച്ചത്. ദാരിദ്ര്യകുടുംബത്തിലെ അംഗം എന്ന നിലയിൽ രമ്യയ്ക്ക് മണ്ഡലത്തിലെങ്ങും സഹതാപ തരംഗവും ഉണ്ടായി. ആലത്തൂർ മണ്ഡലത്തിലെ ജനങ്ങൾ മാത്രമല്ല കേരളത്തിലെയും വിദേശത്തെയും മലയാളികളായ നിഷ്പക്ഷ ജനങ്ങൾ രമ്യയുടെ വിജയത്തിനായി കൈമെയ് മറന്നു പ്രവർത്തിച്ചു.
  
Alathur 2024 | ആലത്തുരിൽ രമ്യയുടെ പാട്ടിന് ഇനിയും സ്ക്കോപ്പ് ഉണ്ടോ, നേരിടുന്നത് എ കെ ബാലനാണെങ്കിൽ

പ്രവർത്തനത്തിന് വേണ്ടി സംഭാവനകൾ നൽകിയും സോഷ്യൽ മീഡിയയിലൂടെയും മറ്റും തരംഗങ്ങൾ സൃഷ്ടിച്ചും അവർ രമ്യാ ഹരിദാസിൻ്റെ വിജയത്തിനായി പണിയെടുത്തു. ചില മാധ്യമങ്ങൾ പോലും രമ്യയെ പെങ്ങളൂട്ടിയായി ഏറ്റെടുത്ത് വാഴ്ത്തിക്കൊണ്ടിരുന്നു. ഇതിൻ്റെയൊക്കെ പരിണിത ഫലമോ, അതുവരെ ആലത്തൂർ തങ്ങളുടെ കോട്ടയാക്കി വെച്ചിരുന്ന ഇടതുമുന്നണിയുടെ അടിപടല ഇളകുന്നതായിരുന്നു കണ്ടത്.
ബിജു അപ്രതീക്ഷിതമായി തോറ്റു. രമ്യയ്ക്ക് വേണ്ടി അന്ന് പ്രവർത്തിക്കാൻ മണ്ഡലത്തിൽ ഉള്ളവർ മാത്രമല്ല ഇറങ്ങിയത് . മണ്ഡലത്തിന് പുറത്തുള്ളവരും ജാതിയും മതവും രാഷ്ട്രിയവും ഒന്നും നോക്കാതെ ആലത്തൂരിൽ തമ്പടിക്കുന്ന കാഴ്ചയാണ് കണ്ട്.

ഇതുപോലെ ഒരു തെരഞ്ഞെടുപ്പ് ഒരു മണ്ഡലത്തിൽ മുൻപെങ്ങും ആരും കണ്ടിട്ടുണ്ടാവില്ല. എത്ര വലിയ രാഷ്ട്രീയ താത്പര്യമുള്ളവനെയും നിർവീര്യമാക്കാൻ പറ്റും എന്ന ഒരു കാഴ്ചപ്പാടാണ് ആലത്തൂരിലെ അന്നത്തെ തെരഞ്ഞെടുപ്പ് പൊതുസമൂഹത്തിന് നൽകിയത്. ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞു. യു.ഡി.എഫിൽ കോൺഗ്രസിലെ രമ്യാ ഹരിദാസ് തന്നെയാകും ആലത്തൂരിൽ സ്ഥാനാർത്ഥി എന്ന് തീർച്ചയാണ്. അല്ലാതെ, പരിഗണിക്കാൻ കോൺഗ്രസിന് മറ്റാരും ഇല്ല എന്നത് തന്നെയാണ് കാരണം. ഇക്കുറി ഈ സീറ്റ് തിരിച്ചു പിടിക്കാം എന്ന ലക്ഷ്യത്തിലാണ് ഇടതുമുന്നണിയും പ്രത്യേകിച്ച് സി.പി.എമ്മും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കും എന്ന വാശിയിൽ തന്നെയാണ് ഇടതുമുന്നണിയും അണികളും.

ഇക്കുറി ഇടതുമുന്നണിയിൽ പി കെ.ബിജുവായിരിക്കില്ല സ്ഥാനാർത്ഥി എന്ന് വ്യക്തമാണ്. പകരം രണ്ട് മുതിർന്ന നേതാക്കളെയാണ് ഇവിടെയ്ക്ക് പരിഗണിക്കുന്നത്. അത് രണ്ട് സീനിയർ നേതാക്കളെ തന്നെ. ഒന്നാമതായി അവർ ചിന്തിക്കുന്നത് മുൻ മന്ത്രി എ കെ ബാലനെയാണ്. ഇദ്ദേഹം ഇക്കുറി നിയമസഭയിലേയ്ക്ക് മത്സരിച്ചിരുന്നില്ല. മികച്ച സംഘാടകനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടുത്ത ആളുമായി അറിയപ്പെടുന്ന ബാലൻ ഇവിടെ മത്സരിച്ചാൽ അത് ഇടത് അണികളിൽ ആവേശം ഉണ്ടാക്കുമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു. കൂടാതെ ബാലൻ സ്ഥാനാർത്ഥിയായാൽ വോട്ടുകൾ മറിച്ചു പോകാതെ പരമാവധി സമാഹരിക്കാൻ ആവുമെന്നും
ഇവർ കണക്ക് കൂട്ടുന്നു.

മന്ത്രി.കെ.രാധാകൃഷ്ണൻ ആണ് സി.പി.എം ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മറ്റൊരാൾ. അദ്ദേഹത്തിൻ്റെ മികച്ച പ്രതിച്ഛായ ആണ് ഇതിന് കാരണം. അഴിമതി രഹിതൻ, കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ, ലളിത ജീവിതത്തിൻ്റെ ഉടമ തുടങ്ങിയ വിശേഷണങ്ങളും കെ രാധാകൃഷ്ണനുണ്ട്. തൃശൂർകാരാനായ രാധാകൃഷ്ണന് തൃശൂർ ജില്ലയിൽ എന്നല്ല സംസ്ഥാനമൊട്ടാകെ ആരാധകർ ഉണ്ട്. രാധാകൃഷ്ണൻ സ്ഥാനാർത്ഥി ആയാൽ എതിർപാർട്ടിക്കാർ പോലും വോട്ട് ചെയ്യുമെന്ന് കരുതുന്നവർ ഏറെയാണ്. ഒരു സംവരണ വിഭാഗക്കാരൻ കേരള മുഖ്യമന്ത്രിയായി കാണണം എന്ന് കേരള ജനത ആഗ്രഹിക്കുന്നെങ്കിൽ അത് കെ.രാധാകൃഷ്ണനെ തന്നെയാണ്. ഇതൊക്കെ രാധാകൃഷ്ണൻ്റെ മാറ്റ് കൂട്ടുന്നു.


ഇവരിൽ ആരെങ്കിലും തന്നെയാകാം ആലത്തൂരിൽ ഇടത് സ്ഥാനാർത്ഥി. ഇതിൽ ഇപ്പോൾ ജനപ്രതിനി അല്ലാത്ത എ കെ.ബാലന് തന്നെയാകും മുൻഗണന എന്നതാണ് പുറത്തുവരുന്ന സൂചനകൾ. നിലവിലെ എം.പി രമ്യാ ഹരിദാസ് ആദ്യ തവണ മത്സരിച്ചപ്പോഴുണ്ടായ പൊതുജന സ്വീകാര്യത ഇപ്പോൾ നിലനിർത്താനാകുന്നുണ്ടോ
എന്ന ചോദ്യമാണ് പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നത്. ആ സ്വീകാര്യത ഇന്നില്ലെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു. എന്നാൽ പഴയതിൽ നിന്ന് സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് നേതാക്കളും . ഇവിടെ നടക്കുന്ന മത്സരം രമ്യയുടെ മണ്ഡലത്തിലെ സ്വീകാര്യതയും അസ്വീകാര്യതയും തമ്മിലുള്ള മത്സരമാണ്.

പഴയ സ്വീകാര്യത രമ്യയ്ക്ക് ഇന്ന് ആലത്തൂരിൽ ഉണ്ടെങ്കിൽ രമ്യതന്നെ ജയിക്കും. നേരെ മറിച്ച് അസ്വീകാര്യതയാണെങ്കിൽ വലിയൊരു പരാജയമാകും ഫലം. മാത്രമല്ല രാഷ്ട്രീയ വനവാസത്തിലേയ്ക്ക് മടങ്ങേണ്ടി വന്നെന്നും ഇരിക്കും. ഇവിടെ കേന്ദ്ര ഭരണവും അതിൻ്റെ ചലനവും ഒന്നും ബാധിക്കുന്ന മണ്ഡലം അല്ല. സ്ഥാനാർത്ഥിയുടെ മികവ് തന്നെ ആകും ഇവിടെ വിജയ പരാജയങ്ങൾ നിശ്ചയിക്കുക. പാലക്കാടിനോട് അടുത്ത് കിടക്കുന്ന മണ്ഡലം എന്ന നിലയിൽ ബി.ജെ.പി യ്ക്ക് ഇവിടെ സ്വാധീനം ഉണ്ടെങ്കിലും വലിയൊരു വോട്ട് വിഹിതം അവർ കരസ്ഥമാക്കുമെന്ന് കണക്ക് കൂട്ടാനുമാവില്ല. ഇനിയത്തെ മത്സരത്തിൽ ഇവിടെ ഉയരുന്ന ഒരേ ഒരു ചോദ്യം രമ്യാ ഹരിദാസ് വേണോ വേണ്ടയോ എന്നായിരിക്കും. രമ്യയുടെ പാട്ടിന് ഇനി ആലത്തൂരിൽ സ്ക്കോപ്പ് ഉണ്ടോയെന്ന് കാത്തിരുന്ന് കാണാം.

Keywords:  News, News-Malayalam-News, Kerala, Politics, Alathur, Ramya Haridas, AK Balan, CPM, Congress, Hope of Ramya Haridas in Alathur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia